ഫ്‌ളാറ്റിൽ മയക്കുമരുന്ന് പരിശോധന;മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടിയ യുവതി മരിച്ചു

#ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: ആന്റി നാർക്കോട്ടിക്‌സ് ബ്യൂറോയുടെ പരിശോധനയ്ക്കിടെ ഫ്‌ളാറ്റിലെ ബാൽണിയിൽ നിന്ന് താഴേക്ക് ചാടിയ യുവതി മരിച്ചു. ഔട്ടർ ഡൽഹിയിലെ സ്വരൂപ് നഗറിലാണ് സംഭവം. നൈജീരിയൻ സ്വദേശിയായ സ്റ്റെല്ല പയസ് ആണ് മരിച്ചത്.

ഡൽഹിയിൽ ആന്റി നാർക്കോട്ടിക്‌സ് ബ്യൂറോയുടെ പരിശോധന തുടരുകയാണ്. സ്‌റ്റെല്ല താമസിക്കുന്ന ഫ്‌ളാറ്റിൽ ലഹരിമരുന്ന് നിർമാണ സംവിധാനം പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് ആന്റി നാർക്കോട്ടിക്‌സ് സ്‌ക്വാഡ് പരിശോധന നടത്താനെത്തിയത്. എന്നാൽ സ്‌ക്വാഡിനെ കണ്ടയുടനെ സ്‌റ്റെല്ല നാലാം നിലയിലെ ഫ്‌ളാറ്റിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. സമീപത്തെ ബുരാരി സർക്കാർ  ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സ്റ്റെല്ല താമസിച്ച ഫ്‌ളാറ്റിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നും സിന്തറ്റിക് മരുന്ന നിർമിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളും ബീക്കറുകളും പൈപ്പുകളുമടക്കമുള്ള ഉപകരണങ്ങൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

സംഭവുമായി ബന്ധപ്പെട്ട് ഫ്‌ളാറ്റിലെ മൂന്നാം നിലയിൽ താമസിക്കുന്ന സ്‌കൈ എന്നയാളേയും നാലാം നിലയിൽ താമസിക്കുന്ന മാർട്ടിൻ ആരോൺ എന്നിവരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്‌കൈയുടെ പക്കൽ നിന്ന് നിരോധിത മയക്കുമരുന്നായ മെത്താംഫെറ്റാമിനും ഒന്നരഗ്രാം ഹെറോയിനും പിടിച്ചെടുത്തു. മാർട്ടിന്റെ മുറിയിൽ നടത്തിയ പരിശോധനയിലാണ് സ്‌റ്റെല്ലയുടെ ഫ്‌ളാറ്റിൽ മയക്കുമരുന്ന നിർമിക്കുന്ന മുറിയുടെ താക്കോൽ ലഭിച്ചത്. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം സ്റ്റെല്ല താമസിക്കുന്ന മുറി പരിശോധിക്കാനെത്തിയപ്പോഴാണ് ഇവർ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടിയത്. കൂടുതൽ അന്വേഷണം നടത്തുകയാണ് പോലീസ്.

Content Highlights: Nigerian national Stella Pius died after jumping from a 4th-floor balcony during a raid., The flat was allegedly used as a synthetic drug manufacturing laboratory., Police recovered chemical equipment, beakers, and pipes from the premises., Two individuals, Sky and Martin Aaron, have been taken into custody., Authorities seized methamphetamine and heroin during the operation.