മെഡിക്കല്‍ കോളേജില്‍ രോഗനിര്‍ണയത്തിന് അയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി- ആക്രിക്കാരന്‍ പിടിയിൽ

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളിയാഴ്ച ശസ്ത്രക്രിയയ്ക്ക് ശേഷം രോഗനിര്‍ണയത്തിന് അയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി. 17 രോഗികളുടെ സ്പെസിമെനുകളാണ് മോഷണം പോയത്. സംഭവത്തില്‍ ഒരു ആക്രി കച്ചവടക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ശസ്ത്രക്രിയ നടത്തിയവരുടെ തുടര്‍ചികിത്സ എങ്ങനെ വേണമെന്നു തീരുമാനിക്കുന്നത് ഈ സ്‌പെസിമെനുകള്‍ ലാബിലെത്തിച്ച് നടത്തുന്ന പരിശോധനകളിലൂടെയാണ്. ആംബുലന്‍സില്‍ ഡ്രൈവറിന്റെയും അറ്റന്‍ഡറുടെയും മേല്‍നോട്ടത്തിലാണ് സാമ്പിളുകള്‍ ലാബുകളിലേക്ക് കൊടുത്തുവിടുന്നത്. ഇങ്ങനെ കൊടുത്തുവിട്ട 17 സാമ്പിളുകള്‍ കാണുന്നില്ലെന്നു കണ്ടതോടെ ജീവനക്കാര്‍ പരിഭ്രാന്തിയിലായി. ഇവരാണ് പോലീസിനെ വിവരം അറിയിച്ചത്.
പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ ഒരു ആക്രി കച്ചവടക്കാരന്‍ പിടിയിലായത്. ആക്രിയാണെന്ന് കരുതി ഇത് എടുത്തതെന്നാണ് മൊഴി. എവിടെ നിന്നാണ് ഇയാള്‍ക്ക് ഈ സാമ്പിളുകള്‍ സൂക്ഷിച്ച കാരിയര്‍ ലഭിച്ചതെന്ന് വ്യക്തമല്ല. സാമ്പിള്‍ കൊടുത്തുവിട്ട അറ്റന്‍ഡറോ ഡ്രൈവറോ സാമ്പിളുകള്‍ വെച്ച കാരിയര്‍ അലക്ഷ്യമായി സ്റ്റെയര്‍ കേയ്‌സില്‍ വെച്ച സാമ്പിളുകള്‍ ആക്രിയാണെന്ന് കരുതി എടുത്തതാവാം എന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് മോഷണ ശ്രമമാണോ എന്നും പരിശോധിക്കുന്നുണ്ട്.
Content Highlights: Body parts of 17 patients stolen from Thiruvananthapuram Medical College.