കത്തി,ഉളി,ചുറ്റിക; മകളുടെ മുന്നിലിട്ട് തലയറുത്ത് കൊന്നു; മാന്നാർ ജയന്തി വധക്കേസിൽ ഭർത്താവിന് വധശിക്ഷ

പ്രതി കുട്ടികൃഷ്ണന്‍, കൊല്ലപ്പെട്ട ജയന്തി | Photo: Special Arrangement/ Mathrubhumi
പ്രതി കുട്ടികൃഷ്ണന്‍, കൊല്ലപ്പെട്ട ജയന്തി | Photo: Special Arrangement/ Mathrubhumi

മാവേലിക്കര(ആലപ്പുഴ): മാന്നാര്‍ ജയന്തി വധക്കേസില്‍ പ്രതിയായ ഭര്‍ത്താവിന് വധശിക്ഷ. മാന്നാര്‍ ആലുംമൂട്ടില്‍ താമരപ്പള്ളി വീട്ടില്‍ ജയന്തിയെ(39) കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവായ കുട്ടികൃഷ്ണനെ(60) വധശിക്ഷക്കു വിധിച്ചത്. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി വി.ജി. ശ്രീദേവിയാണ് പ്രതിയെ ശിക്ഷിച്ചത്. 

2004 ഏപ്രില്‍ രണ്ടിന് പകല്‍ മൂന്നോടെയാണ് കേസിനാസ്പദമായ സംഭവം. ഒന്നേകാല്‍ വയസ്സുള്ള മകളുടെ മുന്നിലിട്ടായിരുന്നു പ്രതിയുടെ ക്രൂരത. 

ഭാര്യയെ സംശയമായിരുന്ന കുട്ടികൃഷ്ണൻ ജയന്തിയെ വീട്ടിനുള്ളില്‍വെച്ച് കറിക്കത്തി, ഉളി, ചുറ്റിക എന്നിവ ഉപയോഗിച്ച്  ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്. സംഭവത്തിന്റെ തൊട്ടടുത്ത ദിവസം കുട്ടികൃഷ്ണന്‍ മാന്നാര്‍ പോലീസ് സ്റ്റേഷനിലെത്തി ഭാര്യ മരിച്ച വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൃഷ്ണനാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞത്. ജാമ്യം ലഭിച്ച ശേഷം ഒളിവില്‍ പോയ പ്രതിയെ  2023-ലാണ് വീണ്ടും പിടികൂടിയത്.  പ്രോസിക്യൂഷനു വേണ്ടി ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ പി.വി. സന്തോഷ്‌കുമാര്‍ ഹാജരായി. 

Content Highlights: mannar jayanthi murder case accused husband gets death sentence