സർക്കാർ ജീവനക്കാരൻ തട്ടിയെടുത്തത് 21 കോടി;ചെലവാക്കിയത് കാമുകിക്ക് ആഡംബര വാഹനങ്ങളും ഫ്ലാറ്റും വാങ്ങാൻ

മുംബൈ: ഇന്റര്‍നെറ്റ് ബാങ്കിങ് തിരിമറിയിലൂടെ മഹാരാഷ്ട്രയില്‍ കായികവകുപ്പിലെ കരാര്‍ ജീവനക്കാരനായ യുവാവ് 21 കോടി രൂപ തട്ടിയെടുത്തു. മഹാരാഷ്ട്ര കായികവകുപ്പിന്റെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായ ഹര്‍ഷല്‍ കുമാറാണ് വന്‍തട്ടിപ്പു നടത്തിയത്.
13000 രൂപ മാസശമ്പളക്കാരനായ ജീവനക്കാരൻ തട്ടിയെടുത്ത പണം കൊണ്ട് കാമുകിക്ക് മുംബൈ വിമാനത്താവളത്തിനു സമീപം 4 ബിഎച്ച്‌കെ ഫ്‌ളാറ്റ് വാങ്ങി. ഇതു കൂടാതെ 1.2 കോടി വിലമതിക്കുന്ന ബിഎംഡബ്ല്യൂ കാറും 1.3 കോടിയുടെ എസ്.യു.വി.യും 32 ലക്ഷത്തിന്റെ ബിഎംഡബ്ല്യൂ ബൈക്കും ഡയമണ്ട് പതിപ്പിച്ച കണ്ണടയും സമ്മാനിച്ചുവെന്ന് പോലീസ് പറയുന്നു.
ഏറെ നാളത്തെ ആസൂത്രണത്തിനു ശേഷമാണ് ഹര്‍ഷല്‍ തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിന്റെ പഴയ ലെറ്റര്‍ഹെഡ് സംഘടിപ്പിച്ച ഇയാള്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇമെയില്‍ വിലാസം മാറ്റണമെന്നാവശ്യപ്പെട്ട് ബാങ്കിന് കത്തെഴുതി. ശേഷം ഇയാള്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ പേരില്‍ വ്യാജമായി നിര്‍മിച്ച ഇമെയില്‍ നല്‍കി. ഈ ഇമെയില്‍ അക്കൗണ്ടുമായി ലിങ്ക് ചെയ്തതോടെ ഒടിപിയുള്‍പ്പടെയുള്ള വിവരങ്ങള്‍ ഹര്‍ഷലിന് കൈകാര്യം ചെയ്യാമെന്നായി. പിന്നാലെ ഇന്റര്‍നെറ്റ് ബാങ്കിങ്ങിലൂടെ ഈ വര്‍ഷം ജൂലായ് 1 നും ഡിസംബര്‍ 7 നുമിടയില്‍ സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ നിന്ന് 21. 6 കോടി രൂപ ഇയാളുടെ പേരിലുള്ള 13 അക്കൗണ്ടുകളിലേക്ക് അയച്ചു. ഇയാളുടെ സഹപ്രവര്‍ത്തക യശോദ ഷെട്ടിയും ഇവരുടെ ഭര്‍ത്താവും കവര്‍ച്ചയില്‍ ഹര്‍ഷലിന്റെ പങ്കാളികളായിരുന്നു.
തട്ടിപ്പില്‍ കൂടുതലാളുകള്‍ പങ്കാളികളായിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ടുകളുടെ വിവരം പോലീസ് പരിശോധിച്ച് വരികയാണ്.ഇയാള്‍ വാങ്ങിയ ആഢംബര വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.
Content Highlights: A sports department employee in Maharashtra embezzled ₹21 crore using internet banking