കൂടത്തായി കൊലപാതക കേസ്: ജോളിയുടെ ജാമ്യം സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ന്യൂഡൽഹി:  കൂടത്തായി കേസിലെ ഒന്നാം പ്രതി ജോളിക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസുമാരായ മോഹന ശാന്തനാ ഗൗഡർ, വിനീത് ശരൺ എന്നിവർ അടങ്ങിയ ബെഞ്ചാണ് ജാമ്യം സ്‌റ്റേ ചെയ്തത്. സംസ്ഥാന സർക്കാരിന്റെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി നോട്ടീസ് അയച്ചു. ജോളിയെ ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ടെങ്കിൽ ഉടൻ കസ്റ്റഡിയിൽ എടുക്കണമെന്നും നിർദേശമുണ്ട്.

കൂടത്തായി കൊലപാതക പരമ്പരയിൽ അന്നമ്മയെ കൊലപ്പെടുത്തിയ കേസിലാണ് കേരള ഹൈക്കോടതി ജോളിക്ക് ജാമ്യം അനുവദിച്ചിരുന്നത്. ഇതിനെതിരേ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 

കൂടത്തായി കൊലപാതക പരമ്പര കേസുകളിലെ പ്രധാന സാക്ഷികൾ ഒന്നാം പ്രതിയുടെ അടുത്ത ബന്ധുക്കളാണെന്നും ഇവരെ ജോളി സ്വാധീനിക്കുന്നത് തടയാൻ ജാമ്യം റദ്ദാക്കണമെന്നും സർക്കാർ അഭിഭാഷകർ വാദിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ ആർ.ബസന്ത്, സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷോൺകർ എന്നിവർ ഹാജരായി.

Content Highlights: koodathayi murder case supreme court given stay order for jollys bail 

Content Highlights: