കൊച്ചിയിലെ നാലരക്കോടിയുടെ സൈബര്‍ തട്ടിപ്പ്; മുഖ്യപ്രതി പിടിയില്‍

പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി

കൊച്ചി: സൈബര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പിടിയില്‍. കൊല്‍ക്കത്ത സ്വദേശിയായ രംഗന്‍ ബിഷ്‌ണോയിയെ ആണ് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിക്കാരിയിൽ നിന്ന് നാലരക്കോടി രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. 

കൊച്ചിയിലെ സൈബര്‍ തട്ടിപ്പ് കേസിന് കേരളത്തില്‍തന്നെ വേരുകളുണ്ടെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി സ്വദേശികളായ രണ്ട് പേരെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരാണ് തട്ടിപ്പിന് വേണ്ടിയുള്ള ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ചു നല്‍കിയത്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രംഗന്‍ ബിഷ്‌ണോയിയെ പോലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

കൊല്‍ക്കത്തയിലിരുന്നുകൊണ്ടാണ് രംഗന്‍ ബിഷ്‌ണോയി കൊച്ചിയിലെ സൈബര്‍ തട്ടിപ്പിന് മേല്‍നോട്ടം വഹിച്ചിരുന്നത്. കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് വൈകുന്നേരം ഏഴ് മണിയോടെ വിമാനമാര്‍ഗം കൊച്ചിയിലെത്തിക്കും. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പ് റാക്കറ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

സൈബര്‍ തട്ടിപ്പിലൂടെ നാലരക്കോടി രൂപയാണ് കൊച്ചി സ്വദേശിനിയില്‍ നിന്ന് സംഘം തട്ടിയെടുത്തത്. ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി മുഴക്കിയായിരുന്നു പ്രതികള്‍ തട്ടിപ്പ് നടത്തിയത്.
 

Content Highlights: kolkata native rangan bishnoy arrested in cyber financial fraudulent case of four crores