സ്വർണം വാങ്ങും, ഗൂഗിൾ പേയിൽ പണം അയച്ചതായി കാണിക്കും, പക്ഷേ അക്കൗണ്ടിൽ കയറില്ല; യുവാവ് അറസ്റ്റിൽ

പ്രതി ജംഷാദ്
പ്രതി ജംഷാദ്

എരമംഗലം (മലപ്പുറം): വ്യാജ മൊബൈൽ ആപ്പിന്റെ സഹായത്തോടെ ഗൂഗിൾപേ വഴി പണം അയച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ചു സ്വർണക്കടകളിൽ ലക്ഷങ്ങളുടെ തട്ടിപ്പുനടത്തി സ്വർണാഭരണം കവർന്ന യുവാവ് പെരുമ്പടപ്പ് പോലീസിന്റെ പിടിയിൽ. വെളിയങ്കോട് സ്‌കൂൾപടി സ്വദേശി പുളിക്കൽ ഹൗസ് ജംഷാദ് (29) ആണ് പിടിയിലായത്.

എരമംഗലം, മാറഞ്ചേരി കാഞ്ഞിരമുക്ക് എന്നിവിടങ്ങളിലെ സ്വർണക്കടകളിൽനിന്നാണ് പ്രധാനമായും തട്ടിപ്പ് നടത്തിയത്. സ്വർണ കടയിൽ സ്വർണാഭരണം വാങ്ങാനായി എത്തുകയും വാങ്ങിയ ശേഷം ഗൂഗിൾപേ വഴി പണം അയച്ചതായി കടക്കാരെ വിശ്വസിപ്പിച്ചു ആഭരണം വാങ്ങിയശേഷം മുങ്ങുകയുമാണ് ഇയാളുടെ പതിവ്.

പിന്നീട് കടയുടമ അക്കൗണ്ട് പരിശോധിക്കുമ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുന്നത്. പ്രതി തന്റെ മൊബൈൽ ഫോണിൽ പ്രത്യേകമായി ഡൗൺലോഡ് ചെയ്ത വ്യാജ ആപ്പ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.

വ്യാജ ആപ്പിന്റെ സഹായത്തോടെ ഗൂഗിൾപേ വഴി സ്വർണക്കടയുടമയുടെ അക്കൗണ്ടിലേക്ക് പണം വിജയകരമായി കൈമാറിയെന്ന രീതിയിലുള്ള സന്ദേശം പ്രതിയുടെ മൊബൈലിൽ കാണിക്കുന്നത് കാണിച്ചാണ് ഇയാൾ ആഭരണവുമായി കടന്നു കളയുന്നത്. സംശയം തോന്നാത്ത രീതിയിലാണ് പണമിടപാട് നടത്തുന്നത്.

ഇടപാട് നടത്തിയ പണം തിരിച്ച് പ്രതിയുടെ അക്കൗണ്ടിൽ തന്നെ തിരിച്ചു കയറുന്ന രീതിയിലാണ് ആപ്പിന്റെ സഹായത്തോടെ ക്രമീകരിച്ചിരിക്കുന്നതെന്ന് പോലീസ് പറയുന്നു. എരമംഗലം, കാഞ്ഞിരമുക്ക് എന്നിവിടങ്ങളിൽ നിന്നായി രണ്ടു പവൻ സ്വർണാഭരണമാണ് തട്ടിയത്. പാദസരമാണ് ഇയാൾ രണ്ടിടങ്ങളിൽനിന്നും വാങ്ങിയത്.

ഇതിനു പുറമെ തിരൂർ മൊബൈൽ ഷോപ്പിൽനിന്നും സ്മാർട്ട് ഫോണും ഇത്തരത്തിൽ തട്ടിപ്പ് നടത്തി കൈക്കലാക്കിയതായി പോലീസ് പറയുന്നു. പൊന്നാനി, ചങ്ങരംകുളം, തിരൂർ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതിന്റെ കേസുണ്ട്.

ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം തിരൂർ ഡി.വൈ.എസ്.പി. നൽകിയ രഹസ്യ വിവരത്തിലാണ് ശനിയാഴ്ച ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽവെച്ചു പെരുമ്പടപ്പ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്. സംസ്ഥാനത്തെ മറ്റിടങ്ങളിൽ സമാന തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് അറിയുന്നതിനായി വിശദമായ അന്വേഷണം നടത്തിവരികയാണന്നും പെരുമ്പടപ്പ് പോലീസ് അറിയിച്ചു.

പെരുമ്പടപ്പ് എസ്.എച്ച്.ഒ. എം.എ. സന്തോഷ്, എസ്.ഐ. ശ്രീകാന്ത്, എ.എസ്.ഐ. കെ. ഉദയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിഷ്ണു തമ്പാൻ, സിവിൽ പോലീസ് ഓഫീസർമാരായ അക്ബർ, ഗിരീഷ്, റഷീദ്, കബിൽ എന്നവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പൊന്നാനി മുനിസിഫ് മജിസ്‌ട്രേറ്റ് കോടതിയിൽ റിമാൻഡ് ചെയ്തു. 

Content Highlights: Jamshad (29) arrested for using a fake app to simulate successful Google Pay transactions., Fraud occurred at gold shops in Eramangalam and Kanjiramukku., The suspect successfully stole gold anklets and a smartphone using the same modus operandi., Accused was apprehended by Perumpadappu police at Guruvayur Railway Station., Multiple cases registered against the suspect across Ponnani, Changaramkulam, and Tirur.