കുഞ്ഞിന്റേത് കൊലപാതകമെന്ന് സംശയം; വീട്ടിൽ കുരുക്കിട്ട നിലയിൽ കയർ, മൊഴികളിൽ വൈരുദ്ധ്യം

തിരുവനന്തപുരം: ബാലരാമപുരത്ത് ഉറങ്ങിക്കിടന്ന രണ്ടു വയസ്സുകാരി കിണറ്റിൽവീണ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കസ്റ്റഡിയിലുള്ള ബന്ധുക്കളുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ട്. പുറത്തുനിന്ന് ഒരാൾ വന്ന് കുഞ്ഞിനെ കൊലപ്പെടുത്താനുള്ള സാധ്യതയും പോലീസ് തള്ളിക്കളഞ്ഞു. കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചിരുന്നോ എന്നും സംശയമുണ്ട്. വീട്ടിലെ ചായ്പ്പിൽ കയർ കുരുക്കിട്ട നിലയിൽ കണ്ടെത്തി. 30 ലക്ഷത്തോളം രൂപ കുടുംബത്തിന് കടമുണ്ടെന്ന് നാട്ടുകാരും പറയുന്നുണ്ട്.
കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മയുടെ സഹോദരൻ എന്നിവരെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിട്ടുണ്ടായിരുന്നു. അമ്മയുടെ സഹോദരന് മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നാണ് പോലീസ് പറയുന്നത്. മൂന്ന് പേരെയും വേവ്വേറെ ഇരുത്തി ചോദ്യംചെയ്തപ്പോൾ മൊഴിയിൽ വലിയ വൈരുദ്ധ്യമുണ്ട്. കുടുംബത്തിനുള്ളിൽ പ്രശ്നങ്ങളുണ്ടായിരുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
ഈ വീട്ടിൽ രാവിലെ തീപ്പിടിത്തവുമുണ്ടായിരുന്നു. കുഞ്ഞിന്റെ അമ്മയുടെ സഹോദരന്റെ മുറിയിൽ തീപ്പിടിത്തമുണ്ടായതായി നാട്ടുകാരും പറയുന്നുണ്ട്. അതിനുശേഷം കുഞ്ഞിനെ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെത്തിയത്. ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു(2) ആണ് മരിച്ചത്. അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.
Content Highlights: 2-Year-Old Dies in Well: Police Suspect Foul Play