നടക്കാനിറങ്ങുന്ന സ്ത്രീകളെ പിന്നിൽനിന്ന് അടിച്ച് കടന്നുകളയും; അക്രമിയെത്തുന്നത് ബൈക്കിൽ

കരിവെള്ളൂർ: കണ്ണൂര്‍ കരിവെള്ളൂരിലും പരിസരങ്ങളിലും പ്രഭാതസവാരിക്കിറങ്ങുന്ന സ്ത്രീകൾ ശ്രദ്ധിക്കുക. ഏത് സമയവും പിറകിൽനിന്ന് അടി കിട്ടാം. രണ്ടാഴ്ചയിലധികമായി സ്കൂട്ടറിലെത്തുന്ന അക്രമി അടി തുടങ്ങിയിട്ട്. ഇതിനകം 10-ഓളം സ്ത്രീകൾക്ക് അടി കിട്ടി. ഇയാളെ പിടിക്കാൻ പലതവണ നാട്ടുകാർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
പെരളം, കൊഴുമ്മൽ, പുത്തൂർ ഭാഗങ്ങളിലുള്ളവർക്കാണ് ആദ്യം അടി കിട്ടിയത്. രാവിലെ വെളിച്ചം വീഴുന്നതിനു മുൻപ് നടക്കുന്നവരെയാണ് അടിക്കുന്നത്. കൂട്ടമായി സഞ്ചരിക്കുന്നവരെയും വെറുതെ വിടുന്നില്ല. സ്കൂട്ടറിലെത്തി പിറകിൽനിന്ന് അടിച്ച ഉടനെ വേഗത്തിൽ ഓടിച്ചുപോവുകയാണ് ചെയ്യുന്നത്. മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തി വീണ്ടും തിരിച്ചുവരുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ ദിവസം നിടുവപ്പുറത്തെ മൂന്ന് സ്ത്രീകളെ തുടർച്ചയായി രണ്ട് ദിവസം അടിച്ചു. വിജനമായ സ്ഥലം നോക്കിയാണ് സ്ത്രീകളെ അടിക്കുന്നത്. വെളിച്ചക്കുറവുകൊണ്ടും ഹെൽമറ്റ് ധരിച്ചിരിക്കുന്നതുകൊണ്ടും അക്രമിയെ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് അടിയേറ്റവർ പറയുന്നു. നിരവധി സ്ത്രീകൾ അടി പേടിച്ച് പ്രഭാതസവാരി തന്നെ നിർത്തി.
രാത്രിയിലും അടി തുടങ്ങിയിട്ടുണ്ട്. ബുധനാഴ്ച രാത്രി എട്ടിന് പുത്തൂരിലെ ഒരു സ്ത്രീക്ക് അടിയേറ്റു. റോഡരികിലെ വീട്ടുമുറ്റത്തുനിന്ന് ഫോൺ ചെയ്യുമ്പോൾ സ്കൂട്ടറിലെത്തി അടിക്കുകയായിരുന്നു. നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും ആളെ പിടികിട്ടിയില്ല. അടി കിട്ടിയ സ്ത്രീകൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Content Highlights: Women going out for a walk will be beaten from behind; The assailant arrives on a bike