ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്ത് മലയാളിയുടെ അഞ്ചുലക്ഷം തട്ടി; രണ്ട് തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ

#സ്വന്തം ലേഖകൻ
ആരോഗ്യ സ്റ്റീഫൻ, മുഹമ്മദ് അബ്ബാസ്
ആരോഗ്യ സ്റ്റീഫൻ, മുഹമ്മദ് അബ്ബാസ്

തിരുവനന്തപുരം: ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ചുലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ രണ്ട് തമിഴ്നാട് സ്വദേശികളെ വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു. തമിഴ്നാട് ട്രിച്ചി പട്ടുകോട്ടൈ സ്വദേശികളായ മുഹമ്മദ് അബ്ബാസ് (49), ആരോഗ്യസ്റ്റീഫൻ (38) എന്നിവരാണ് പിടിയിലായത്. അടിമലത്തുറ സ്വദേശിയായ ജോസിന്റെ പക്കൽ നിന്ന് കഴിഞ്ഞ മാർച്ചിലാണ് പ്രതികൾ പണം വാങ്ങിയത്.

ഇസ്രായേലിലെ പ്രമുഖ കമ്പനിയിൽ വെൽഡിങ് ജോലി തരപ്പെടുത്തികൊടുക്കാമെന്നായിരുന്നു വാഗദ്ാനം. വിസയടക്കമുളള നടപടികൾ പൂർത്തിയാക്കി ഓഗസ്റ്റ് മാസം പകുതിയോടെ ടിക്കറ്റ് നൽകുമെന്നും പ്രതികൾ ജോസിനെ അറിയിച്ചിരുന്നു. തുടർന്ന് ഓഗസ്റ്റ് 15-നുശേഷം ഇരുവരെയും ഫോണിൽ വിളിച്ചുവെങ്കിലും സ്വിച്ച് ഓഫായിരുന്നു.

ഇതേത്തുടർന്ന് പരാതിക്കാരാനായ ജോസും സുഹ്യത്തുക്കളും പ്രതികളുടെ നാട്ടിലെത്തി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വിഴിഞ്ഞം പോലീസിൽ പരാതി നൽകുകയായിരുന്നു. എസ്എച്ച്ഒ ഹേമന്ത് കുമാറിന്റെ നേത്യത്വത്തിൽ എസ്‌ഐ എം. പ്രശാന്ത്, എസ്‌സിപിഒ വിനയകുമാർ, സിപിഒ രെജിൻ എന്നിവരടങ്ങിയ അന്വേഷണ സംഘം രൂപീകരിച്ചു. തുടർന്ന് ട്രിച്ചിയിലെ പട്ടുകോട്ടെയിലെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Content Highlights: Vizhinjam police arrested two Tamil Nadu residents for duping a Kerala native of Rs 5 lakh by promising a welding job in Israel. The suspects were traced and arrested from Trichy after a complaint was filed.