ഐ.ഐ.ടിയിൽ പഠിക്കുന്ന മകനെ കാണാനെത്തി, രക്ഷിതാക്കൾ കണ്ടത് മുറിയിൽ തൂങ്ങിക്കിടക്കുന്ന മകന്റെ മൃതദേഹം

പ്രതീകാത്മകചിത്രം | ഫോട്ടോ: CANVA
പ്രതീകാത്മകചിത്രം | ഫോട്ടോ: CANVA

ന്യൂഡൽഹി: ഖര​ഗ്പുർ ഐ.ഐ.ടി.യിൽ പഠിക്കുന്ന മകനെ സന്ദർശിക്കാൻ ഹോസ്റ്റൽ മുറിയിലെത്തിയ രക്ഷിതാക്കൾ കണ്ടത് മുറിയിൽ തൂങ്ങിയാടുന്ന മകന്റെ മൃതദേഹം. ഷോൺ മാലിക് (21) എന്ന മൂന്നാംവർഷ ഇലക്ട്രിക്കൽ എഞ്ചിനീയർ വിദ്യാർത്ഥിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഖര​ഗ്പുർ ഐ.ഐ.ടിയുടെ ആസാദ് ഹാൾ ഓഫ് റെസിഡൻസിലാണ് ഷോൺ മാലിക്കിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർച്ചയായി വിളിച്ചിട്ടും മറുപടി ലഭിക്കാതിരുന്നതിനെത്തുടർന്ന് ഷോണിന്റെ മാതാപിതാക്കളും ഹോസ്റ്റൽ സുരക്ഷാ ഭടന്മാരും ചേർന്ന് മുറിയുടെ വാതിൽ ബലംപ്രയോ​ഗിച്ച് തുറക്കുകയായിരുന്നു.

ഇങ്ങനെയൊരു കടുംകൈ ചെയ്യാൻ വിദ്യാർത്ഥിയെ പ്രേരിപ്പിച്ച കാരണമെന്തെന്ന് അറിയില്ലെന്ന് ഖര​ഗ്പുർ ഐ.ഐ.ടി ഡയറക്ടർ അമിത് പത്ര പറഞ്ഞു. ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല. ഭക്ഷണവുമായാണ് ആ വിദ്യാർത്ഥിയുടെ മാതാപിതാക്കൾ വന്നത്. എല്ലാ ഞായറാഴ്ചയും അവർ ഇങ്ങനെ വരാറുണ്ടായിരുന്നു. സ്വന്തം മകന്റെ മൃതദേഹം തൂങ്ങിക്കിടക്കുന്നതാണ് അവർ കണ്ടത്. മരിച്ച ഷോൺ പഠനത്തിൽ മിടുക്കനായിരുന്നെന്നും അമിത് പത്ര പറഞ്ഞു.

"സംശയാസ്പദമായി ഒന്നും കണ്ടില്ല.അധ്യാപകരുമായി ഷോൺ നല്ല ബന്ധത്തിലായിരുന്നു. ഏതാനും ദിവസങ്ങൾക്കുമുൻപ് ഒരു ലാബ് അസിസ്റ്റന്റ് മരിച്ചിരുന്നു. എന്നാൽ അതിന് ഇപ്പോഴത്തെ മരണവുമായി ബന്ധമില്ല." അമിത് പത്ര കൂട്ടിച്ചേർത്തു.

മെദിനിപുർ മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റ്മോർട്ടം. നടപടിക്രമങ്ങളുടെ വീഡിയോ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോ​ഗമിക്കുന്നതായും മുതിർന്ന പോലീസ് ഉദ്യോ​ഗസ്ഥൻ പ്രതികരിച്ചു.  ഖര​ഗ്പുർ ഐ.ഐ.ടിയിൽ ഇതാദ്യമായല്ല വിദ്യാർത്ഥികളുടെ ആത്മഹത്യ നടക്കുന്നത്. 2024 ജൂണിലും 2023 ഒക്ടോബറിലും 2022-ലും  ക്യാമ്പസിൽ വിദ്യാർത്ഥിമരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ്പ് ലൈനിൽ വിളിക്കുക.Toll free helpline number: 1056, 0471-2552056)

Content Highlights: A 3rd-year electrical engineering student found dead in his hostel room at IIT Kharagpur