തിരുവനന്തപുരം വിമാനത്താവളത്തിലെ IB ഉദ്യോഗസ്ഥയുടെ മരണം; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍, പരാതിനല്‍കി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഓഫീസറായ യുവതിയെ തീവണ്ടിതട്ടി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുബം. ഐബിക്കും പോലീസിനും ബന്ധുക്കൾ പരാതി നൽകി.
ഐബിയിലെ ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിയുമായി പെൺകുട്ടിക്ക് അടുപ്പം ഉണ്ടായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഈ സൗഹൃദം സംബന്ധിച്ച് മേഘ തന്നെ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ വീട്ടുകാരുടെ ഭാഗത്ത് നിന്ന് എതിർപ്പുയർന്നുവെങ്കിലും പിന്നീട് ഈ ബന്ധത്തിൽ അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു.ഇതൊരു വിവാഹ ചടങ്ങിൽ എത്തുമെന്നായപ്പോൾ ഐബി ഉദ്യോഗസ്ഥൻ ഈ ബന്ധത്തിൽ നിന്നും പിന്മാറി. ഇതാണ് മേഘയെ ട്രെയിനിന് മുമ്പിൽ ചാടി ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് എന്ന് മേഘയുടെ സഹപ്രവർത്തകരിൽ നിന്ന് വിവരം ലഭിച്ചുവെന്ന് മേഘയുടെ ബന്ധു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
പത്തനംതിട്ട കൂടൽ കാരയ്ക്കാക്കുഴി പൂഴിക്കാട്ടുവീട്ടിൽ മേഘ മധു(25)വാണ് കഴിഞ്ഞ ദിവസം മരിച്ചത്. ചാക്കയിലെ റെയിൽവേ ട്രാക്കിൽ തിങ്കളാഴ്ച രാവിലെ 9.30-ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഒരുവർഷം മുൻപാണ് എമിഗ്രേഷൻ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്. രാവിലെ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയതാണ് മേഘ. മധുസൂദനന്റെയും നിഷയുടെയും ഏക മകളാണ്.
മകൾക്ക് ഏതെങ്കിലും തരത്തിൽ ഒരു പ്രശ്നം ഉണ്ടായതായി മാതാപിതാക്കൾക്ക് അറിഞ്ഞിരുന്നില്ല. എന്നാൽ മരണത്തിന് പിന്നാലെ സഹപ്രവർത്തകർ പങ്കുവെച്ച വിവരങ്ങളിൽ നിന്നാണ് ചില ദുരൂഹതകളുണ്ട് എന്ന കാര്യം മനസ്സിലാകുന്നത്. അതിന് കാരണക്കാരനായിട്ടുള്ള സഹപ്രവർത്തകനായ ഐബി ഉദ്യോഗസ്ഥൻ തന്നെയാണെന്നാണ് സഹപ്രവർത്തകരിൽ നിന്ന് ലഭിക്കുന്ന വിവരം. മനോവിഷമത്തിലാണ് മേഘ ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
Content Highlights: ib officer megha death investigation