സാധനം സേഫ് അല്ലേ? ഒരു ബണ്ടില്‍ കഞ്ചാവിന് 6000 രൂപ കമ്മീഷന്‍, ഹോസ്റ്റലിലെ വില്‍പ്പന പോക്കറ്റ് മണിക്ക്

കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് പിടിച്ചെടുത്ത കഞ്ചാവും ത്രാസും
കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് പിടിച്ചെടുത്ത കഞ്ചാവും ത്രാസും

കൊച്ചി: ഒരു ബണ്ടില്‍ കഞ്ചാവിന് ആറായിരം രൂപ കമ്മീഷനെന്ന് കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് പിടിച്ച കേസില്‍ അറസ്റ്റിലായ പൂര്‍വവിദ്യാര്‍ഥി ഷാലിക്ക്. പോലീസിന് നല്‍കിയ മൊഴിയിലാണ് ഷാലിക്ക് ഇക്കാര്യം വ്യക്തമാക്കിയത്. 18,000 രൂപയ്ക്കാണ് ഒരു ബണ്ടില്‍ കഞ്ചാവ് ലഭിക്കുന്നത്. വിദ്യാര്‍ഥികളില്‍നിന്ന് 24,000 രൂപ വാങ്ങുമെന്നും ഷാലിക്ക് പോലീസിനോട് പറഞ്ഞു. പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് എത്തുന്നത് ഏതാണ്ട് എല്ലാ വിദ്യാര്‍ഥികളും അറിഞ്ഞിരുന്നുവെന്നും പോലീസ് പറയുന്നു. 

ഹോസ്റ്റലില്‍ പോലീസ് പരിശോധന നടത്തുവേ കേസില്‍ പിടിയിലായ എ. ആകാശിന്റെ ഫോണിലേക്ക് വിളിച്ച വിദ്യാര്‍ഥിയുടെ കാര്യവും പോലീസ് പരിശോധിച്ചു വരികയാണ്. ആകാശിന്റെ ഫോണിലേക്ക് മറ്റൊരു വിദ്യാര്‍ഥിയാണ് വിളിച്ചത്. തുടര്‍ന്ന് ഫോണ്‍ സ്പീക്കറില്‍ ഇടാന്‍ പോലീസ് ആവശ്യപ്പെട്ടു. സാധനം സേഫ് അല്ലേയെന്നാണ് മറുതലയ്ക്കല്‍ നിന്ന് ചോദിച്ചത്.  ആ ചോദ്യം കേട്ട് പോലീസ് ഞെട്ടി. ഹോസ്റ്റലിന് പുറത്തുള്ള ഒരു വിദ്യാര്‍ഥിയാണ് ഫോണ്‍ വിളിച്ചത്. കോട്ടയം സ്വദേശിയായ ആ വിദ്യാര്‍ഥിയെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. കേസില്‍ ഉള്‍പ്പെടുത്തണോ എന്നതടക്കം പരിശോധിക്കും.  

കേവലം ഉപയോഗത്തിന് വേണ്ടി മാത്രമല്ല, പണം ഉണ്ടാക്കുക ലക്ഷ്യമിട്ട് വില്‍പ്പനയ്ക്ക് വേണ്ടി കൂടിയാണ് കഞ്ചാവ് എത്തിച്ചത്. പുറയാര്‍ സ്വദേശികളായ പൂര്‍വ വിദ്യാര്‍ഥികളായ ആഷിഖ്, ഷാലിക്ക് എന്നിവരാണ് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചിരുന്നത്. നാലു കിലോയോളം കഞ്ചാവ് ഹോസ്റ്റലിലെത്തി കൈമാറിയെന്നാണ് ഇവരുടെ മൊഴി. ഇവര്‍ക്ക് കഞ്ചാവ് നല്‍കിയ ഇതര സംസ്ഥാനക്കാരനെയും പിടികൂടിയിട്ടില്ല. ഒഡിഷയില്‍ നിന്ന് വ്യാപകമായി കഞ്ചാവെത്തിക്കുന്ന സംഘത്തിലെ അംഗമാണ് ഇയാളെന്ന് സംശയിക്കുന്നു. അന്വേഷണം പോളിടെക്നിക് ഹോസ്റ്റലിനു പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

Content Highlights: former student reveals a 6000 rupee commission per cannabis bundle