പോക്സോ കേസിൽ 47കാരനായ ഫുട്ബോൾ പരിശീലകന് 52 വർഷം തടവ്; മറ്റൊരു കേസിൽ കഴിഞ്ഞവർഷം ലഭിച്ചത് 32 വർഷം

അറസ്റ്റിലായ ഷാജി
അറസ്റ്റിലായ ഷാജി

പെരുമ്പാവൂർ: ഫുട്ബോൾ പരിശീലനം നൽകാമെന്ന് വിശ്വസിപ്പിച്ച് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ 52 വർഷം തടവിന് ശിക്ഷിച്ചു. തേവര കോന്തുരുത്തി ഭാഗത്ത് ഇരിയത്തറ വീട്ടിൽ ഷാജി (47) യെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി രണ്ട് കേസുകളിലായി ശിക്ഷിച്ചത്.

2018-ൽ പുത്തൻകുരിശ് പോലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. ഫുട്ബോൾ സെലക്ഷൻ ട്രയൽസ് നടത്തി റിക്രൂട്ട് ചെയ്ത് കോലഞ്ചേരിയിലും മഴുവന്നൂരും താമസിപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് മുംബൈ, ചെന്നൈ, പുണെ, ഡൽഹി, കശ്മീർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ സാഹസികമായാണ് പോലീസ് പിടികൂടിയത്.

2019 ഡിസംബറിൽ പുത്തൻകുരിശ് ഇൻസ്പെക്ടറായിരുന്ന സാജൻ സേവ്യറാണ് കുറ്റപത്രം സമർപ്പിച്ചത്. സമാനമായ മറ്റൊരു കേസിൽ കഴിഞ്ഞ ഓഗസ്റ്റിൽ ഇയാൾക്ക് 32 വർഷം തടവ് ശിക്ഷ ലഭിച്ചിരുന്നു.

അന്വേഷണ സംഘത്തിൽ എസ്.ഐ.മാരായ ജയപ്രസാദ്, വിൻസി ഏലിയാസ്, പീറ്റർ പോൾ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സന്തോഷ്, ജയകുമാർ, യോഹന്നാൻ, അനിൽകുമാർ, ചന്ദ്രബോസ് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. എ. സിന്ധു ഹാജരായി.

Content Highlights: Football coach sentenced to 52 years in prison in POCSO case