ഏലൂരിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത് വാടക സംബന്ധിച്ച തർക്കത്തെത്തുടർന്ന്, പ്രതി പിടിയിൽ

#സ്വന്തം ലേഖിക
Representational Image | Photo: Ai Image
Representational Image | Photo: Ai Image

കൊച്ചി: എറണാകുളം ഏലൂരില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത് വാടക തർക്കത്തെത്തുടർന്ന്. ഏലൂർ സ്വദേശിയായ സിന്ധുവിനെയാണ് മുളവുകാട് സ്വദേശിയായ ദീപു വെട്ടിപ്പരിക്കേൽപ്പിച്ചത്. പ്രതി ദീപുവിനെ പോലീസ് പിടികൂടി. 

ബുധനാഴ്ച്ച രാത്രി എട്ടുമണിയോടെയാണ് സിന്ധുവിന് വെട്ടേൽക്കുന്നത്. സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള പ്രസിലെ ഓട്ടോ ഡ്രൈവറായിരുന്നു ദീപു. വര്‍ഷങ്ങളായി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആളാണ് ദീപു. ഓട്ടോയുടെ വാടക സംബന്ധിച്ച തർക്കത്തെത്തുടർന്നാണ് ദീപു സിന്ധുവിനെ ആക്രമിക്കുന്നത്. സിന്ധുവിനൊപ്പമുണ്ടായിരുന്ന ഒരു കുട്ടിയുടെ നിലവിളി കേട്ടാണ് സമീപവാസികള്‍ ഓടിയെത്തിയത്.

കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് സിന്ധുവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ദീപുവിനെ അങ്കമാലിയിൽ നിന്ന് വ്യാഴാഴ്ച്ച രാവിലെ പോലീസ് പിടികൂടുകയായിരുന്നു. സാമ്പത്തിക തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ദീപുവിനെ വ്യാഴാഴ്ച്ച കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്ത് തെളിവെടുപ്പ് നടത്തും. 

നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് സിന്ധു.

Content Highlights: Woman Attacked, Throat Slit in Ernakulam Over Rent Dispute