അവധി രേഖപ്പെടുത്തിയിട്ടും ഒപ്പിട്ടു; ചോദ്യം ചെയ്ത സിവില്‍ സ്റ്റേഷനിലെ ക്ലാര്‍ക്കിന് ക്രൂര മര്‍ദനം

മര്‍ദനമേറ്റ എ.വി രഞ്ജിനി, പി.ഫിറോസ് എന്നിവര്‍
മര്‍ദനമേറ്റ എ.വി രഞ്ജിനി, പി.ഫിറോസ് എന്നിവര്‍

കോഴിക്കോട് : സര്‍ക്കാര്‍ ഓഫീസില്‍ ജീവനക്കാരിക്ക് സഹപ്രവര്‍ത്തകന്റെ ക്രൂരമര്‍ദനം. തടയാന്‍ശ്രമിച്ച മറ്റൊരു ജീവനക്കാരനും പരിക്കേറ്റു. സിവില്‍ സ്റ്റേഷനിലെ ദേശീയപാത ബൈപ്പാസ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയറുടെ ഓഫീസിലെ ഹെഡ് ക്ലാര്‍ക്ക് എ.വി. രഞ്ജിനി, ക്ലാര്‍ക്ക് പി. ഫിറോസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇതേ ഓഫീസിലെ ക്ലാര്‍ക്ക് പി.എസ്. അരുണ്‍കുമാറിന്റെ പേരില്‍ നടക്കാവ് പോലീസ് കേസെടുത്തു. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. സുഖമില്ലാത്തതിനാല്‍ അവധിയാണെന്നറിയിച്ചിരുന്ന അരുണ്‍കുമാര്‍ ഹാജര്‍പുസ്തകത്തില്‍ അവധി രേഖപ്പെടുത്തിയതിനുമുകളില്‍ ഒപ്പിട്ടപ്പോള്‍ അത് ശരിയല്ലെന്നു പറഞ്ഞിനെത്തുടര്‍ന്നായിരുന്നു അക്രമം.


രഞ്ജിനിയുടെ മുഖത്തടിക്കുകയും നിലത്ത് വലിച്ചിട്ട് ചവിട്ടുകയും ചെയ്‌തെന്നാണ് പരാതി. തടയാന്‍ശ്രമിച്ച പി. ഫിറോസിനും മുഖത്ത് പരിക്കേറ്റു. ഇരുവരും ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. മര്‍ദനമേറ്റ രഞ്ജിനിയുടെ മുഖം നീരുവന്നുവീര്‍ത്തു. കൈ ഒടിഞ്ഞതിനാല്‍ പ്ലാസ്റ്ററിട്ടു.

ഓഫീസിലെ ഫയലുകളും കസേരകളും വലിച്ചെറിയുകയും നശിപ്പിക്കുകയും ചെയ്‌തെന്ന് അസി. എക്സി. എന്‍ജിനിയര്‍ പി.എന്‍. വിജയരാജ് പരാതിയില്‍ പറഞ്ഞു. അടുത്ത ഓഫീസുകളിലുള്ളവരും പൊതുജനങ്ങളുമെത്തിയാണ് ജീവനക്കാരെ രക്ഷിച്ചത്. പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും അരുണ്‍കുമാര്‍ സ്ഥലംവിട്ടിരുന്നു.

ഔദ്യോഗികകൃത്യനിര്‍വഹണത്തിനിടെ ആക്രമിച്ച് പരിക്കേല്പിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തത്. കളക്ടര്‍ക്കും പരാതിനല്‍കി.

എ.വി. രഞ്ജിനിയെയും പി. ഫിറോസിനെയും ആക്രമിച്ച് പരിക്കേല്പിച്ചതില്‍ എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിയെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ടു.

Content Highlights: Co-Worker attacked lady clerk in Kozhikode civil station