പുതുവത്സര രാത്രിയിൽ ഉപയോഗിക്കാൻ മയക്കുമരുന്ന്; MDMAയും കഞ്ചാവുമായി യുവതിയടക്കം 4പേർ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം ( ഇൻസെറ്റിൽ അറസ്റ്റിലായ ബിലാൽ, മിസ്ഹാബ്, ഹാഷിം, പ്രജിത എന്നിവർ)
പ്രതീകാത്മക ചിത്രം ( ഇൻസെറ്റിൽ അറസ്റ്റിലായ ബിലാൽ, മിസ്ഹാബ്, ഹാഷിം, പ്രജിത എന്നിവർ)

തളിപ്പറമ്പ്: എം.ഡി.എം.എയും കഞ്ചാവുമായി യുവതിയടക്കം നാലുപേരെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. പട്ടുവം സ്വദേശികളായ കെ. ബിലാൽ (31), മിസ്ഹാബ് (33), കാക്കാത്തോടിലെ സി.കെ. ഹാഷിം (29), കുപ്പം മുക്കുന്നിലെ പ്രജിത (30) എന്നിവരെയാണ് അറസ്റ്റ്‌ ചെയ്തത്. എക്സൈസ് ഇൻസ്പെക്ടർ എബി തോമസിന്റെ നേതൃത്വത്തിൽ ക്രിസ്മസ്-പുതുവത്സര എക്സൈസ്‌ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. മൂന്ന്‌ വ്യത്യസ്ത കേസുകളിലാണ് യുവതിയും മൂന്ന് യുവാക്കളും അറസ്റ്റിലായത്.

ബിലാലിൽനിന്ന് 450 മില്ലിഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. ഹാഷിമിൽനിന്ന് 15 ഗ്രാം കഞ്ചാവും പ്രജിതയിൽനിന്ന് 10 ഗ്രാം കഞ്ചാവും മിസ്ഹാബിൽനിന്ന് 15 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പുതുവത്സര രാത്രിയിൽ ഉപയോഗിക്കാൻ കൊണ്ടുവന്ന മയക്കുമരുന്നാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

എക്സൈസ് ഇൻസ്പെക്ടർക്കു പുറമെ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ്‌ മലപ്പട്ടം, പ്രിവന്റീവ് ഓഫീസർ കെ.വി. നികേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.വി. വിജിത്ത്, എം.വി. ശ്യാം രാജ്, പി.പി. റെനിൽ കൃഷ്ണൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ എൻ. സുജിത എന്നിവരുമുണ്ടായിരുന്നു.
 

Content Highlights: 4 people, including a young woman, were arrested with MDMA and ganja