വാഴയില വെട്ടിയെന്നാരോപിച്ച് അമ്മയ്ക്കുമുന്നിൽ കുട്ടിയെ കഴുത്തറത്ത് കൊല്ലാൻ ശ്രമം; പ്രതിക്ക് കഠിനതടവ്

പ്രതീകാത്മക ചിത്രം | മാതൃഭൂമി
പ്രതീകാത്മക ചിത്രം | മാതൃഭൂമി

തിരുവനന്തപുരം: അയൽവാസിയായ കുട്ടി തന്റെ തോട്ടത്തിലെ വാഴയില വെട്ടിയെന്നു സംശയിച്ച് അമ്മയുടെ മുന്നിൽ വെച്ച്‌ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 15 വർഷം കഠിനതടവും 60,000 രൂപ പിഴയും. കാരോട് പൊറ്റയിൽക്കട കാണവിളവീട്ടിൽ ബാബു(60)വിനാണ് പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബു ശിക്ഷ വിധിച്ചത്.

കാരോട് പൊറ്റയിൽക്കട കാണവിള തബു ഭവനിൽ ഷാജിയുടെ മകൻ ഷൈനി(തബു))നെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഷൈനിന്റെ വീട്ടിൽ അതിക്രമിച്ചുകടന്ന ബാബു, ടിവി കണ്ടുകൊണ്ടിരുന്ന കുട്ടിയെ അമ്മയുടെ മുന്നിലിട്ട്‌ ആക്രമിക്കുകയായിരുന്നു. മാരകമായി മുറിവേറ്റ ഷൈനിനെ അടിയന്തരചികിത്സ നൽകിയതിനാലാണ് രക്ഷിക്കാനായത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ് ഹാജരായി.

Content Highlights: 15 years imprisonment try to murder child in front of mother