അനന്തു നവകേരളസദസ്സിന് 7 ലക്ഷംനൽകി; സ്കൂട്ടർ തട്ടിപ്പിൽ മുൻ ചീഫ് സെക്രട്ടറിക്കെതിരേയും ലാലി വിൻസെന്റ്

ലാലി വിന്‍സന്റ്, അനന്തു കൃഷ്ണന്‍ | Photo: Mathrubhumi, Facebook/ Ananthu Krishnan
ലാലി വിന്‍സന്റ്, അനന്തു കൃഷ്ണന്‍ | Photo: Mathrubhumi, Facebook/ Ananthu Krishnan

കൊച്ചി: പകുതിവിലയ്ക്ക് ഇരുചക്രവാഹനം വാഗ്ദാനംചെയ്ത് തൊടുപുഴ സ്വദേശി അനന്തു കൃഷ്ണന്‍ പണം തട്ടിയ സംഭവത്തില്‍ ഗുരുതരവെളിപ്പെടുത്തലുകളുമായി കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ്. കേസുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ ബാങ്ക് അക്കൗണ്ട് മരിപ്പിച്ചപ്പോള്‍ അനന്തുവിനെ മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം സഹായിച്ചുവെന്നാണ് ലാലി വിന്‍സന്റിന്റെ ആരോപണം. അനന്തു നവകേരള സദസ്സിന് ഏഴുലക്ഷം രൂപ സംഭാവന നല്‍കിയെന്നും അവര്‍ ആരോപിച്ചു.

തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴാം പ്രതിയാണ് ലാലി വിന്‍സെന്റ്. അവര്‍ക്ക് 46 ലക്ഷം രൂപയോളും കൊടുത്തതായി അനന്തു മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഇത് അഭിഭാഷക ഫീസാണെന്നായിുന്നു ലാലിയുടെ വിശദീകരണം. ഇതിന് പിന്നാലെയാണ് വെളിപ്പെടുത്തലുകളുമായി അവര്‍ രംഗത്തെത്തിയത്.

ലാലി വിന്‍സന്റ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്‌
വി.ഐ.പികളെക്കുറിച്ച് അനന്തു തന്നോട് പറഞ്ഞിട്ടില്ല. അഞ്ച് സ്റ്റാഫുകൾ ഇരിക്കവെ അനന്തു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് പറഞ്ഞത്, നവകേരള സഭയ്ക്കുവേണ്ടി നല്‍കിയ ഏഴുലക്ഷം രൂപ പ്രിന്റര്‍ ഷോപ്പ് ഉടമയുടെ ഭാര്യയ്ക്കുള്ളതാണെന്നും അക്കൗണ്ടില്‍ കാണാമെന്നുമാണ്. ഇത് സ്റ്റാഫ് കേട്ടിട്ടുണ്ട്. നവകേരള സദസ്സിന് പണം നല്‍കിയിട്ടുണ്ടെന്ന് അനന്തു എന്നോട് പണ്ട് പറഞ്ഞിട്ടുണ്ട്. ഞാനത് കാര്യമായി എടുത്തിരുന്നില്ല. നവംബറിലാണ് ഇക്കാര്യം പറയുന്നത്.

ആനന്ദകുമാറി അക്കൗണ്ട് വഴി പണം കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞു. ആനന്ദകുമാര്‍ ഓരോ വാഹനം വാങ്ങാനും ഫെസിലിറ്റേഷന്‍ ഫീസ് എന്ന പേരില്‍ 2000 മുതല്‍ 5000 രൂപവരെ ഓരോ വണ്ടിയുടേയുമെന്ന കണക്കില്‍ ആനന്ദകുമാറിന്റെ സത്യസായി ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് ഇട്ടുകൊടുക്കാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്ന് അനന്തു പറഞ്ഞിരുന്നു. നിയമപരമായ കരാറില്ലാതെ ആര്‍ക്കും ഒരുരൂപപോലും കൊടുത്തുപോകരുത്, നാട്ടുകാരുടെ പണമാണ്, കണക്കുപറയേണ്ടിവരുമെന്ന്, അങ്ങനെ വേണമെങ്കില്‍ സത്യസായി ട്രസ്റ്റുമായി ധാരണയുണ്ടാക്കണമെന്ന് അനന്തുവിനോട് ഞാന്‍ പറഞ്ഞിരുന്നു. അനന്തു അത് ചെയ്തില്ല. ആനന്ദകുമാര്‍ അനന്തുവില്‍നിന്ന് രണ്ടുകോടിയോളം വാങ്ങിയെന്ന് അക്കൗണ്ടന്റെ് കണ്ടെത്തിയിട്ടുണ്ട്.

ടെക്‌നോപാര്‍ക്കിലെ പ്രോജക്ട് അനന്തു തയ്യാറാക്കിയതാണ്. അനന്ദകുമാറിന്റെ കൂടെ ഉദ്യോഗസ്ഥരേയും സര്‍ക്കാര്‍ പ്രതിനിധികളേയും കാണാനും പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോയതും അനന്തുവാണ്. ആനന്ദകുമാര്‍ രക്ഷപ്പെടാന്‍ പാടില്ല. ആനന്ദകുമാറിന്റെ ഭാഗത്ത് തെറ്റുകളുണ്ട്. അയാള്‍ ഇപ്പോഴും ട്രസ്റ്റിന്റെ ചെയര്‍പേഴ്‌സണാണ്.

ചീഫ് സെക്രട്ടറിയായിരുന്ന കെ.എം. അബ്രഹാമിന്റെ ബന്ധു ബേബിയുടെ സംഘടനയ്ക്ക് കോടികളുടെ ബിസിനസാണ് ലഭിച്ചത്. കൊച്ചനിയന്‍ എന്ന് പേരുള്ള ജോണ്‍ മാര്‍ക്‌സിസ്റ്റുകാരന്‍ ഇവരുടെ ട്രസ്റ്റിലെ അംഗമാണ്. എസ്.സി/ എസ്.ടി വകുപ്പിലെ ഉദ്യോഗസ്ഥനായ ജയന്‍, മറ്റൊരു പ്രസാദ് എന്നിവരടക്കം ഒരുപാട് പേരുകള്‍ ഇതിലുണ്ട്.

ഒക്ടോബര്‍ മൂന്നിനാണ് മൂവാറ്റുപുഴ സി.ഐ. അനന്തുവിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്. അഞ്ചിന് അനന്തുവിന് വേണ്ടി സംസാരിക്കാന്‍ ഞാന്‍ പോയി. അവിടുത്തെ എസ്.ഐയാണ് ആദ്യമായി അനന്തുവിന്റെ അക്കൗണ്ടിലെ ക്രമക്കേടുകളെക്കുറിച്ച് എന്നോട് പറയുന്നത്. അത് കഴിഞ്ഞ് അനന്തുവിനോട് സംസാരിച്ചപ്പോഴും എന്‍.ജി.ഒ. കോണ്‍ഫഡറേഷന്റെ ആളുകളോട് സംസാരിക്കട്ടെയെന്നാണ് പറഞ്ഞത്. എന്‍.ജി.ഒ. കോണ്‍ഫഡറേഷന്റെ ആളുകളായ ബീനാ സെബാസ്റ്റ്യനും അനന്തുവും ജോണും ബേബിയും കൂടെ തിരുവനന്തപുരത്ത് പോയി. അബ്രഹാമിനെക്കൊണ്ട് ഡി.ഐ.ജി. ഓഫീസില്‍ വിളിപ്പിച്ചാണ് അപ്പോയിന്റ്‌മെന്റ് എടുത്തത്. എന്നിട്ടാണ് ഡി.ഐ.ജി. നേരില്‍ പോയി കണ്ടത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ 31 വരെ എല്ലാവരും ഓരോ പോലീസ് സ്‌റ്റേഷനില്‍ കയറിയിറങ്ങി.

Content Highlights: Lali Vincent reveals details about a two-wheeler scam involving ex-Chief Secretary KM Abraham