മൂന്ന് നോവലുകള്‍, മൂന്ന് നോവലിസ്റ്റുകള്‍; പുസ്തകസംവാദം ശനിയാഴ്ച

നോവലുകളുടെ കവര്‍ പേജുകള്‍
നോവലുകളുടെ കവര്‍ പേജുകള്‍

കാഞ്ഞങ്ങാട്: ഇപ്പോള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്നതും വില്പനയില്‍ മുന്നിട്ട് നില്‍ക്കുന്നതുമായ ആത്രേയകം, ദേഹം, മരണവംശം എന്നീ നോവലുകളുടെ വിശേഷങ്ങള്‍ വായനക്കാരുമായി പങ്കുവെക്കാന്‍ എഴുത്തുകാരായ നോവലിസ്റ്റുകള്‍ കാഞ്ഞങ്ങാട് ഗോകുലം ടവര്‍ മാതൃഭൂമി ബുക്‌സില്‍ ശനിയാഴ്ച വൈകീട്ട് നാലിന് ഒത്തുചേരുന്നു.

എഴുത്തുകാരായ ആര്‍. രാജശ്രീ, അജയ് പി. മങ്ങാട്ട്, പി.വി. ഷാജികുമാര്‍ എന്നിവരാണ് സ്വന്തം രചനകളെ കുറിച്ച് വായനക്കാരുമായി സംവദിക്കുന്നത്.

നിരമിത്രനിലൂടെ ജയം എന്ന വാക്കിന്റെ അര്‍ഥത്തെ അട്ടിമറിച്ച് ആത്രേയകം എന്ന അജ്ഞാതദേശത്തിന്റെ കഥ പറയുന്ന നോവല്‍ ആത്രേയകം, എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് ആയ പോലീസ് ഓഫീസറുടെയും അയാള്‍ കൊന്നുകളഞ്ഞ സ്ത്രീയുടെ ആത്മാവും തമ്മിലുള്ള വിചിത്ര ബന്ധത്തിന്റെ കഥ പറയുന്ന ദേഹം, ഏര്‍ക്കാനാ എന്ന സാങ്കല്പികദേശത്തെ ഒരു കൂട്ടം മനുഷ്യരുടെ പ്രണയവും പ്രതികാരവും ആവിഷ്‌കരിക്കുന്ന മരണവംശം എന്നീ നോവലുകള്‍ ചുരുങ്ങിയ കാലം കൊണ്ട് വായനക്കാര്‍ ഏറ്റെടുത്ത പുസ്തകങ്ങളാണ്.

മാധ്യമപ്രവര്‍ത്തകനായ കെ. മധു, അധ്യാപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സുജിത് കൊടക്കാട് തുടങ്ങിയവര്‍ സംവാദത്തില്‍ സംസാരിക്കും.

പരിപാടിയുടെ ഭാഗമായി കല്യാണിയുടെയും ദാക്ഷായണിയുടെയും കത, ആത്രേയകം, സൂസന്നയുടെ ഗ്രന്ഥപ്പുര, ദേഹം, മരണവംശം, ജാനകി ഉണ്ടാക്കിയ കഥകള്‍ തുടങ്ങിയ പുസ്തകങ്ങളുടെ സൈനിങ് സെഷനും നടക്കും. ഫോണ്‍: 8590603062.

Content Highlights: novel discussion at kanhangad athreyakam deham maranavamsam r rajasree ayaj p mangattu pv shajikumar