ലാഭിക്കുന്നത് മാസം 1800 രൂപ വരെ; സ്‌കൂൾ ബസുകളോട് ബൈ പറഞ്ഞ് വിദ്യാർഥിനികൾ, പ്രിയം പ്രിയദർശിനി

#രാജേഷ് പെരുവന്താനം
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

മുണ്ടക്കയം: സ്‌കൂൾ ബസിനെ ആശ്രയിച്ചിരുന്ന വിദ്യാർഥിനികൾ പലയിടത്തും പ്രിയദർശിനിയിലേക്ക് യാത്ര മാറ്റി. സ്വകാര്യ, എയ്ഡഡ് സ്‌കൂൾ ബസുകളിലും വിദ്യാർഥിനികളുടെ എണ്ണം കുറഞ്ഞു. സ്‌കൂൾസമയത്ത് പ്രിയദർശിനി ബസുകൾ സർവീസ് നടത്തുന്ന പ്രദേശങ്ങളിലെ കുട്ടികളുടെ എണ്ണത്തിലാണ് കുറവ് ഉണ്ടായത്.

ദൂരത്തിനനുസരിച്ച് ഒരു കുട്ടിയോട് പരമാവധി 1800 രൂപയാണ് ചില സ്‌കൂളുകൾ ഒരുമാസം ഈടാക്കിയിരുന്നത്. ഇടത്തരം കുടുംബങ്ങളിൽനിന്ന്, സ്‌കൂൾ ബസിൽ എത്തുന്ന കുട്ടികൾ യാത്ര പ്രിയദർശിനിയിലാക്കി. രണ്ട് കുട്ടികൾ പഠിക്കുന്ന കുടുംബങ്ങളിലാണെങ്കിൽ പ്രതിമാസം മൂവായിരത്തിലധികം രൂപ മിച്ചം പിടിക്കാനാകും.

പ്രധാന റോഡുകളിലൂടെയും ഗ്രാമീണ റോഡുകളിലൂടെയും കെ.എസ്.ആർ.ടി.സി. ബസുകൾ ഓടുന്ന സ്ഥലത്തുനിന്നും സ്‌കൂൾ ബസിനെ ആശ്രയിക്കുന്ന പെൺകുട്ടികളുടെ എണ്ണം 20 ശതമാനം കുറഞ്ഞെന്ന് സ്‌കൂൾ അധികൃതർ പറയുന്നു.

ഓരോ അധ്യയനവർഷവും ആരംഭിക്കുന്നതിന് മുൻപ് കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ബസുകൾ കണ്ടെത്തുമായിരുന്നു. ഇതിനായി സ്വകാര്യ മാനേജ്‌മെന്റുകൾ അതത് സമുദായത്തിലെ കുടുംബങ്ങളിൽനിന്ന് പണം പിരിച്ചാണ് പുതിയ ബസുകൾ വാങ്ങിയിരുന്നത്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് പണം പലിശയ്ക്കും എടുത്തുവന്നു.

കുട്ടികളിൽിനിന്ന് യാത്രാക്കൂലിയായി കിട്ടുന്ന തുക കൊണ്ടാണ് ബസിന് ഇന്ധനം നിറയ്ക്കുന്നതും അറ്റകുറ്റപ്പണി നടത്തുന്നതും. ഡ്രൈവറുടെ ശമ്പളം, റോഡ് ടാക്‌സ് എന്നിവയും നൽകണം. ധനകാര്യസ്ഥാപനങ്ങളിൽനിന്നുള്ള വായ്പ തിരിച്ചടയ്ക്കുകയും വേണം. ചില സ്‌കൂളുകളിൽ അധ്യാപകരോട് പ്രതിമാസം 2000 രൂപ വീതം സ്‌കൂൾ മാനേജ്‌മെന്റ് പിരിച്ചാണ് ലോൺ തുക അടയ്ക്കുന്നത്.

ബസുകളിലെ കുട്ടികളുടെ എണ്ണം കുറയുന്നത് സ്‌കൂളുകൾക്ക് വലിയ സാമ്പത്തികബാധ്യത ഉണ്ടാക്കും. പ്രതിസന്ധി തുടർന്നാൽ സ്‌കൂൾബസുതന്നെ ഉപേക്ഷിക്കേണ്ടിവരുമെന്ന് മാനേജ്‌മെന്റുകൾ പറയുന്നു. അടുത്ത അധ്യയനവർഷം വിദ്യാർഥികളുടെ എണ്ണം ഇനിയും കുറയുമെന്ന വിലയിരുത്തലും പി.ടി.എ. കമ്മിറ്റികൾക്ക് ഉണ്ട്. ഇത്തരം സാഹചര്യത്തിൽ എയ്ഡഡ് സ്‌കൂൾ ബസ് സർവീസുകൾ നിലനിർത്തണമെങ്കിൽ നികുതി ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള അനുകൂല നിലപാടുകൾ സർക്കാർ എടുക്കണമെന്ന് മാനേജ്‌മെന്റുകൾ പറയുന്നു.

Content Highlights: Students save up to 1800 rupees per month by switching from private school buses to Priyadarshini services., School bus ridership has declined by 20% in areas served by KSRTC or public transport., Management faces financial strain due to high maintenance, loan repayments, and tax burdens., PTA committees suggest government tax relief is necessary to keep school bus services operational.