കെഎസ്ആര്‍ടിസിയിലേത് ഭ്രാന്തന്‍ പരിഷ്‌കാരങ്ങള്‍, തൊഴിലാളികളെ പരിഗണിക്കുന്നില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

എല്‍ഡിഎഫ് കൺവീനര്‍ ടി.പി.രാമകൃഷ്ണൻ | Photo: Facebook/TP Ramakrishnan
എല്‍ഡിഎഫ് കൺവീനര്‍ ടി.പി.രാമകൃഷ്ണൻ | Photo: Facebook/TP Ramakrishnan

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കുന്നത് ഭ്രാന്തന്‍ പരിഷ്‌കാരങ്ങളാണെന്ന് കുറ്റപ്പെടുത്തി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍. ഒരു നീതീകരണവുമില്ലാത്ത രീതിയിലാണ് കെഎസ്ആര്‍ടിസിയില്‍ ഓരോ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഏകപക്ഷീയമായ സമീപനമാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് സ്വീകരിക്കുന്നത്. തൊഴിലാളികളെയോ തൊഴിലാളികള്‍ക്കോ സംഘടനകള്‍ക്കോ യാതൊരു പരിഗണനയും നല്‍കുന്നില്ല. പ്രശ്‌നങ്ങള്‍ ഒന്നും പരിഹരിക്കപ്പെടുന്നില്ലെന്നും ടി.പി.രാമകൃഷ്ണന്‍ കുറ്റപ്പെടുത്തി.

ബദലി ജീവനക്കാരെ ഏകീകമായി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് മാറ്റി നിര്‍ത്തിയെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരെ വിശ്വാസത്തില്‍ എടുക്കാന്‍ മാനേജ്‌മെന്റ് തയാറാകണം. ഒരു നീതീകരണവുമില്ലാത്ത പരിഷ്‌കാരങ്ങളാണ് മാനേജ്‌മെന്റ് നടപ്പാക്കുന്നതെന്നും ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.

കെഎസ്ആര്‍ടിസി മെച്ചപ്പെടണമെങ്കില്‍ ആദ്യം തൊഴിലാളികളെ പരിഗണിക്കണം. പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഇടപെടലുകള്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ഈ നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Content Highlights: LDF Convener T.P. Ramakrishnan slams `mad reforms` at KSRTC, stating management ignores workers and unions. Calls for worker consultation to improve the transport corporation.