ഇതിലും പെട്ടെന്ന് ബഹിരാകാശത്ത് നിന്ന് ഭൂമിയിൽ എത്തി; ബെംഗളൂരു ട്രാഫിക്കിനെ പരിഹസിച്ച് ശുഭാംശു ശുക്ല

ശുഭാംശു ശുക്ല, ബെംഗളൂരു ട്രാഫിക് | Photo: PTI
ശുഭാംശു ശുക്ല, ബെംഗളൂരു ട്രാഫിക് | Photo: PTI

ബെംഗളൂരു: ഗതാഗതക്കുരുക്കിന്റെ കാര്യത്തില്‍ ലോകത്തില്‍ തന്നെ രണ്ടാം സ്ഥാനത്താണ് ഇന്ത്യയുടെ ടെക് തലസ്ഥാനമായ ബെംഗളൂരു. ഈ നഗരത്തിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച് നിരവധി പരാമര്‍ശങ്ങളും ട്രോളുകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍, ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല ബെംഗളൂരുവിലെ ട്രാഫിക്കിനെ കുറിച്ച് നടത്തിയ ഒരു പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ബെംഗളൂരുവിന്റെ ഒരറ്റത്തുള്ള മാറത്തഹള്ളിയില്‍ നിന്ന് ടെക് ഉച്ചകോടി നടക്കുന്ന വേദിയിലെത്തുന്നതിനെക്കാള്‍ എളുപ്പത്തില്‍ ബഹിരാകാശത്ത് നിന്ന് ഭൂമിയിൽ എത്തിയിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ ഈ വേദിയില്‍ ചെലവഴിക്കാന്‍ ഉദ്ദേശിച്ചിരുന്ന സമയത്തിനെക്കാള്‍ മൂന്നിരട്ടി സമയം എടുത്താണ് മാറത്തഹള്ളിയില്‍ നിന്ന് ഇവിടെ വരെ യാത്ര ചെയ്തത് എത്തിയത്. അതില്‍ നിന്ന് നിങ്ങള്‍ എന്റെ ആത്മാര്‍ഥത തിരിച്ചറിയണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

കര്‍ണാടക മന്ത്രി പിയങ്ക് ഗാര്‍ഖയെ വേദിയില്‍ ഇരുത്തിയായിരുന്നു അദ്ദേഹത്തിന്റെ ഈ പരിഹാസം. ശുഭാംശു ഉന്നയിച്ച് വിഷയം അംഗീകരിച്ചതിനൊപ്പം ഇത്തരത്തില്‍ യാത്രയില്‍ ഉണ്ടാകുന്ന പ്രതിസന്ധികള്‍ പരിഹിക്കുന്നതിനും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്ന് മാത്രമായിരുന്നു ശുഭാംശു ശുക്ലയുടെ പരാമര്‍ശത്തോടുള്ള മന്ത്രിയുടെ പ്രതികരണം.

2027-ല്‍ ഇന്ത്യ വിക്ഷേപിക്കാനൊരുങ്ങുന്ന ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാനിനായി തിരഞ്ഞെടുത്തിട്ടുള്ള സഞ്ചാരികളില്‍ ഒരാളാണ് ശുഭാംശു ശുക്ല. ഇന്ത്യന്‍ വ്യോമസേനയിലെ ഉദ്യോഗസ്ഥനും ടെസ്റ്റ് പൈലറ്റുമാണ് അദ്ദേഹം. ബെംഗളൂരുവില്‍ നടക്കുന്ന ടെക് ഉച്ചകോടിയിലെ പ്രധാനപ്പെട്ട സെഷനായ ദി ഫ്യൂച്ചര്‍ മേക്കേഴ്‌സ് കോണ്‍ക്ലേവില്‍ സംസാരിച്ചവരില്‍ പ്രധാന പ്രാസംഗികരില്‍ ഒരാള്‍ ശുഭാംശു ശുക്ല ആയിരുന്നു.

സമൂഹത്തിലെ പല മേഖലകളില്‍ നിന്നുള്ള വ്യക്തികള്‍ ഈ സെഷനില്‍ വിവിധ വിഷയങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ശുഭാംശു ശുക്ലയ്ക്ക് പുറമെ, സംരംഭകനും എഴുത്തുകാരനുമായി അങ്കൂര്‍ വാരിഗൂ, സെപ്‌റ്റോ സഹസ്ഥാപകന്‍ കൈവല്യ വോഹ്‌റ, മൈന്‍ഡ് റീഡര്‍ സുഹാനി ഷാ, ടെന്നീസ് താരം സാനിയ മിര്‍സ, ഇന്ത്യന്‍ വിക്കറ്റ് കീപ്പറും ബാറ്റസ്മാനുമായ ക്രിക്കറ്റ് താരം റിച്ച ഘോഷ് എന്നിവര്‍ ഉച്ചകോടിയില്‍ സംസാരിച്ചു.

ആക്‌സിയം-4 ദൗത്യത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ നാവികസേനയുടെ ഗ്രൂപ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 18 ദിവസം കഴിഞ്ഞത്. അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ എത്തിയ ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. ഗഗന്‍യാന്റെ തയ്യാറെടുപ്പിന്റെ ഭാഗമായാണ് ആക്‌സിയം 4-ല്‍ പങ്കാളിത്തമേറ്റെടുത്ത് ശുഭാംശു ശുക്ലയെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസംഘടന (ഐഎസ്ആര്‍ഒ) അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് അയച്ചത്. ഗഗന്‍യാനിലേക്ക് തിരഞ്ഞെടുത്ത നാല് ബഹിരാകാശ സഞ്ചാരികളില്‍ ഒരാളായ ശുഭാംശുവിനാണ് ഗഗന്‍യാന്‍ ദൗത്യത്തിന്റെ നേതൃത്വം.

Content Highlights: Astronaut Shubhanshu Shukla jokes Bengaluru traffic is worse than reaching from space. Learn more about his witty take on the tech capital`s congestion.