പിഴത്തുക കൂടി വരുന്നത് അറിഞ്ഞില്ല, സീറ്റ് ബെൽറ്റിന്റെ പിഴ 18,000 രൂപ; ഒന്നിച്ചടയ്ക്കാൻ നിർദേശം

കോഴിക്കോട്: സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിഴസംഖ്യ 18,000 രൂപ ഒന്നിച്ചടയ്ക്കാൻ ഡ്രൈവറായിരുന്ന അറുപതുകാരന് നിർദേശം. എ.ഐ. ക്യാമറ മുഖേനയുള്ള പിഴത്തുകയാണിത്. 500 രൂപവീതം 36 പ്രാവശ്യമായാണ് പിഴത്തുകയുണ്ടായത്.
റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ ഇ-ചെലാൻ വഴിയുള്ള ഈ പിഴത്തുക കോഴിക്കോട് ആർ.ടി.ഒ. മുഖേന അടയ്ക്കാനാണ് നിർദേശം.
മൂന്നുവർഷത്തെ പിഴത്തുക ഒന്നിച്ചടയ്ക്കാൻ നിർവാഹമില്ലെന്നാണ് അർബുദരോഗികൂടിയായ ഫാറൂഖ് കോളേജ് സ്വദേശി കാരാട്പറമ്പ് പന്നിക്കോട്ടിൽ പി.കെ. ജയൻ പറയുന്നത്. മുൻപ് യാതൊരു അറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ലെന്നും ഈ മാസമാണ് ഇത്തരമൊരു അറിയിപ്പ് ലഭിക്കുന്നതെന്നും ജയൻ പറഞ്ഞു.
സ്വകാര്യ വാഹനത്തിൽ തുടർചികിത്സയ്ക്കായി പതിവായി ആശുപത്രിയിൽ പോകുന്നതിനിടയിലാണ് ഈ പിഴത്തുക ഉണ്ടായത്. ഒരു വരുമാനവുമില്ലാത്ത താൻ കഴിഞ്ഞ 10 വർഷമായി ജോലിയില്ലാത്ത വ്യക്തിയാണെന്നും പിഴത്തുകയിൽ ഇളവ് വേണമെന്നാണ് ഇയാളുടെ ആവശ്യം.
Content Highlights: AI cameras accumulated 36 separate seat belt violations over three years., Total fine amount reached 18,000 rupees., The driver claims no prior notifications were received., The penalty is processed through the Road Transport and Highway e-Challan system.