കാതടപ്പിക്കുന്ന ഹോണുകളും കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളും; അപകടക്കെണിയായി വാഹന ട്രെന്റ്

തിരക്കേറിയ കോയമ്പത്തൂര്‍ നഗരത്തില്‍ അപകടക്കെണിയൊരുക്കി വാഹനങ്ങളുടെ ചെകിടടപ്പിക്കുന്ന എയര്‍ ഹോണുകളും കണ്ണഞ്ചിപ്പിക്കുന്ന എല്‍.ഇ.ഡി. വിളക്കുകളും. വാഹനങ്ങളിലെ യഥാര്‍ഥ ഹെഡ്ലൈറ്റുകള്‍ മാറ്റി ഹൈപ്പവര്‍ എല്‍.ഇ.ഡി. ഹെഡ്ലൈറ്റുകള്‍ സ്ഥാപിക്കുന്നത് പുതിയ ഫാഷനായിരിക്കയാണ്. 

എതിര്‍ദിശയില്‍നിന്ന് വരുന്ന വാഹനഡ്രൈവറുടെ കണ്ണടപ്പിക്കുന്ന തരത്തിലുള്ളതാണ് ഫാഷന്‍ വിളക്കുകള്‍. വഴിയാത്രക്കാര്‍ക്കും വാഹനം ഓടിക്കുന്നവര്‍ക്കും ഒരുപോലെ ഭീഷണിയായ പുതിയ പ്രവണതക്കെതിരേ കര്‍ശനപരിശോധന തുടങ്ങിയതായി സിറ്റി പോലീസ് കമ്മിഷണര്‍ സുമിതശരണ്‍ പറഞ്ഞു. 

നിയമലംഘകരെ പിടികൂടാന്‍ പോലീസ് രാത്രി സ്‌പെഷല്‍ ഡ്രൈവ് തുടങ്ങി. വാഹനങ്ങളില്‍ അലങ്കാരദീപങ്ങള്‍ തെളിയിക്കുന്നതും നിരുത്സാഹപ്പെടുത്തും. തുടക്കത്തില്‍ 450 പേരെ പിടികൂടി പിഴ ചുമത്തി. ക്രമവിരുദ്ധമായ എല്‍.ഇ.ഡി. വിളക്ക് ഘടിപ്പിച്ചവര്‍ക്കായിരുന്നു പിഴ.

എല്‍.ഇ.ഡി. വിളക്ക് ഹെഡ് ലൈറ്റില്‍ സ്ഥാപിച്ച് എതിര്‍ദിശയില്‍നിന്ന് വരുന്ന വാഹനഡ്രൈവര്‍മാരുടെ കണ്ണടപ്പിക്കുന്നത് ട്രാഫിക് നിയമലംഘനമാണെന്ന് ട്രാഫിക് പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ ആര്‍. മുത്തരശു പറഞ്ഞു. വാഹനങ്ങളിലെ എല്‍.ഇ.ഡി. ഹെഡ് ലൈറ്റുകള്‍ പോലീസ് പിടിച്ചെടുക്കും.

നഗരവാസികള്‍ക്കും യാത്രക്കാര്‍ക്കും ശബ്ദശല്യമായ ഹോണുകളും പിടിച്ചെടുക്കും. വലിയ ഭാരവാഹനങ്ങളിലും മിനി ഗുഡ്സ് വാഹനങ്ങളിലുമാണ് അധിക വിളക്കുകളും ചെറിയതും വലിയതുമായ എയര്‍ ഹോണുകളും വെക്കുന്നത്. സിറ്റിയില്‍ ഓടുന്ന ബസ്സുകളിലും എയര്‍ഹോണ്‍ വ്യാപകമായി. ദീര്‍ഘദൂരവാഹനങ്ങളും ഇതേ അവസ്ഥയാണ്.

ട്രാഫിക് പോലീസ് ജനുവരി മുതല്‍ 1,400 പേര്‍ക്ക് നോട്ടീസ് നല്‍കി. എയര്‍ ഹോണുകള്‍ ഉപയോഗിക്കുന്ന വാഹന ഡ്രൈവര്‍മാര്‍ക്ക് 1000 രൂപയാണ് പിഴ. ഹൈബീം എല്‍.ഇ.ഡി. വിളക്ക് ഉപയോഗിക്കുന്നവരില്‍നിന്ന് 10,000 രൂപയും ഈടാക്കും.

എല്‍.ഇ.ഡി. വിളക്കുകള്‍ ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമല്ലെന്നും ഇവ വാഹനങ്ങളില്‍ സ്ഥാപിക്കുന്നത് നിയമലംഘനമാണെന്നും ഓട്ടോമാറ്റീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

Content Highlights: Aftermarket LED Lights and Air Horns Install In Vehicles

Content Highlights: