• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Youth
More
Hero Hero
  • News
  • Features
  • Social Media
  • Interview
  • Campus Pick

'ഒന്നേ പറയാനുള്ളു, ഇനി എന്റെ ചലനമറ്റ ശരീരം പോലും നീ കാണാന്‍ ശ്രമിക്കരുത്'

Feb 14, 2019, 10:22 PM IST
A A A

ഒരു വീഴ്ചയില്‍ നിന്നും കൈപിടിച്ചുയര്‍ത്തിയവള്‍ അതിലും വലിയ ആഴത്തിലേക്ക് ഇന്ന് എന്നെ തള്ളിയിട്ടു.

love
X

ആദ്യം തന്നെ പറഞ്ഞു കൊള്ളട്ടെ ജീവിതത്തില്‍ സ്‌നേഹിച്ചു പോയതിന്റെ പേരില്‍ തോറ്റുപോയവനാണ് ഞാന്‍. മറ്റുള്ളവരുടെ മുന്നില്‍ കോമാളിവേഷം കെട്ടിച്ചു സന്തോഷിച്ചു പലരും. ഒന്നേ ഞാന്‍ അവരോടു ചോദിക്കുന്നുള്ളു. എന്ത് തെറ്റായിരുന്നു ഞാന്‍ നിങ്ങളോടു ചെയ്തത്... ഇതിലും ഭേദം എന്റെ നെഞ്ചിലേക്ക് ഒരു കത്തി കുത്തി ഇറക്കുക ആയിരുന്നില്ലേ, അതിനു ഞാന്‍ ഒരു എതിര്‍പ്പും കാണിക്കാതെ നിന്ന് തരുമായിരുന്നില്ലെ? നിങ്ങളെ അതിരുകവിഞ്ഞ സ്‌നേഹിച്ചതും വിശ്വസിച്ചതും കൊണ്ടല്ലേ നിങ്ങള്‍ക്കെന്നെ ഈ അവസ്ഥയില്‍ തകര്‍ക്കാന്‍ പറ്റിയത്. സന്തോഷമേയുള്ളു ഞാന്‍ കാരണം ആരുടേയും ചുണ്ടിലെ പുഞ്ചിരി വാടുന്നില്ലല്ലോ. അവിടെയാണ് ഞാന്‍ ജയിച്ചത്. എല്ലാത്തിനും കാലം സാക്ഷിയല്ലേ. ഒരിക്കല്‍ ഒരു ചോദ്യമായി ഇതെല്ലം നിന്റെ മുന്നില്‍ വന്നു നില്‍ക്കും അന്ന് പറയാന്‍ ഒരു ഉത്തരം കിട്ടാതെ നീ വീര്‍പ്പുമുട്ടും. കാശിനും ആഢംബരത്തിനും പിറകെ ഓടുമ്പോ തിരിഞ്ഞു ഒന്ന് നോക്കുക നീ വന്ന വഴികളില്‍ ആരുടെയൊക്കെ കണ്ണുനീരുകള്‍ ഉണ്ടെന്ന്. എന്തിനു വേണ്ടി നീ ആ കണ്ണുകളെ ഈറന്‍ അണിയിച്ചു എന്ന്....

ഇനി ഞാനെന്റെ മനസ്സില്‍ നീറിപ്പുകയുന്ന ഒരു വിഷമം പറയാം, 10 വര്‍ഷക്കാലം ഒരു പെണ്ണിനെ സ്‌നേഹിച്ചു അവസാനം ഒരു നിമിഷം കൊണ്ട് എന്നെ വേണ്ട എന്നും പറഞ്ഞു എന്റെ മനസ്സിനെ എന്നേക്കുമായി തകര്‍ത്തെറിഞ്ഞു പോയ ഒരു പ്രണയം ഉണ്ടായിരുന്നു എനിക്ക്. പത്തു വര്‍ഷക്കാലം സ്‌നേഹിച്ചു അവസാനം കാശും, ആഢംബരവും കണ്ടു മതിമറന്ന അവളെന്നെ ഉപേക്ഷിച്ച് മറ്റൊരുത്തനൊപ്പം പോയി, തടയാനോ തകര്‍ക്കാനോ പോയില്ല ഞാന്‍. പക്ഷെ എന്നെന്നേക്കുമായി ഞാന്‍ തകര്‍ന്നു പോയിരുന്നു. പിന്നീടങ്ങോട്ട് ജീവിതത്തോട് വെറുപ്പായിരുന്നു. ആവശ്യമില്ലാത്ത വാശി, ഒന്നിലും ഏകാഗ്രത ഇല്ലാ, ഒരിക്കലും എത്തിപ്പെടാന്‍ ആഗ്രഹിക്കാത്ത മേഖലകളിലേക്ക് ആ സംഭവം എന്നെ കൊണ്ടെത്തിച്ചിരുന്നു. മറ്റാരോടും ആയിരുന്നില്ല എനിക്ക് എന്നോട് തന്നെ ആയിരുന്നു. കാരണം ഞാന്‍ വരുത്തി വച്ചതല്ലേ. അവര്‍ക്കു നിമിഷങ്ങള്‍ മതിയായിരുന്നു എന്നെ വേണ്ടാന്ന് വയ്ക്കാന്‍. പിന്നെ എനിക്കെന്തുകൊണ്ട് പറ്റുന്നില്ല. പകലുകളില്‍ മനസ്സിനെ വെറുക്കാന്‍ പഠിപ്പിച്ചു രാത്രിയാകുമ്പോള്‍ മനസ്സിനെ പറഞ്ഞു മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. പുതച്ചുമൂടി തലയിണയില്‍ മുഖം ചേര്‍ത്ത് പൊട്ടിക്കരഞ്ഞിട്ടുണ്ട്. പക്ഷെ മനസ്സില്‍ നിന്നും അവള്‍ പോകില്ല. അത്രയ്ക്ക് ഇഷ്ട്ടമായിരുന്നു. അതിനു വേണ്ടി തന്നെയാണ് തെറ്റായ പല ശീലങ്ങളിലേക്കും ഞാന്‍ മാറിപോയത്. ശരിക്കും തകര്‍ന്നു ജീവിതം വെറുത്തു നില്‍ക്കുന്ന സമയത്താണ് എന്റെ ജീവിതത്തിലേക്ക് മറ്റൊരാള്‍ കടന്നു വരുന്നത്. പണ്ടെങ്ങോ കണ്ടു പിരിഞ്ഞ ഒരു മുഖമായിരുന്നു അവളുടേത്...

ഒരു കൂട്ടുകാരന്റെ സഹോദരിയുടെ കല്യാണ ദിവസം. രണ്ടു കണ്ണുകള്‍ എന്നെ മാത്രം നോക്കിനില്‍ക്കുന്നതായി ശ്രദ്ധയില്‍ പെട്ട എന്റെ കൂട്ടുകാരാണ് ആ കണ്ണുകളെ ആദ്യമായി കണ്ടെത്തുവാനുള്ള ആവേശവും കാണിച്ചത്. കണ്ടെത്തി അതൊരു ഉണ്ട കണ്ണുള്ള നീണ്ട താടിയുമുള്ള നീണ്ട മുഖമുള്ള ഒരു സുന്ദരിക്കുട്ടി, കണ്ടാല്‍ കുഞ്ഞു കുട്ടി. കണ്ടെത്താനുള്ള ആവേശം അവളെ കണ്ടു കഴിഞ്ഞപ്പോഴേ കൂട്ടുകാര്‍ മറന്നു കാരണം അവളൊരു കൊച്ചുകുട്ടിയാണ്. പക്ഷെ ആ മുഖം എന്റെ മനസ്സില്‍ പതിഞ്ഞിരുന്നു.. എങ്കിലും മനസ്സില്‍ മറ്റൊന്നും തോന്നിയിരുന്നുമില്ല....  എന്റെ കൂട്ടുകാരന്റെ അടുത്ത ബന്ധു ആയിരുന്നു ആ സുന്ദരിക്കുട്ടി. അവന്റെ വീട്ടില്‍ ഇടയ്ക്കിടക്ക് ഇവള്‍ വരാറുണ്ട്, എന്റെ മറ്റൊരു സുഹൃത്തായ റോബോയുടെ  വീടും ഇവന്റെ വീടിനു അടുത്തായിരുന്നു. പിന്നീടങ്ങോട്ട് എപ്പോ അവള്‍ ജോബിയുടെ വീട്ടില്‍ വന്നാലും റോബോ എന്നെ വിളിച്ചു പറയുമായിരുന്നു.അപ്പോള്‍ തന്നെ ഞാന്‍ അവിടെ എത്തി അവനും ഞാനുമായി അവിടിരുന്നു വായിനോട്ടം ആയിരുന്നു.അതെല്ലാം വെറുമൊരു നേരം പോക്കായിരുന്നു.

അതിനിടയില്‍ എപ്പോഴോ  ഒരു ചെറിയ സ്‌നേഹം മനസ്സില്‍ തോന്നിയിരുന്നു. പക്ഷെ  മറ്റൊരു പ്രശ്‌നം ഞാന്‍ ഹിന്ദുവും അവള്‍ ഒരു അച്ചായതി കോച്ചും ആണ്. ഒന്നും നടക്കില്ല എന്നത് കൊണ്ട് തന്നെയാവാം കൂടുതല്‍ അവളുമായി അടുത്തതുമില്ല.പക്ഷെ ഞാന്‍ അവളെ കാണാന്‍ എത്തുമ്പോളെല്ലാം അവളെന്നെ കൂടുതല്‍ ശ്രദ്ധിക്കുന്നതായി എനിക്ക് തോന്നിയിരുന്നു. പിന്നീട് കുറെ വര്‍ഷത്തോളം കാണാനേ പറ്റിയിട്ടില്ല. അതിനിടയിലാണ് ഞാന്‍ ആദ്യം പറഞ്ഞ ആ പ്രണയം എന്നെ തകര്‍ത്തു കടന്നുപോകുന്നത്. ജീവിതത്തില്‍ ഇനി ഒരു പെണ്ണ് വേണ്ട എന്ന് മനസ്സില്‍ ഉറപ്പിച്ചു ജീവിച്ചു തുടങ്ങി.എല്ലാ ദുശീലങ്ങളിലേക്കും ഞാന്‍ മനഃപൂര്‍വം മാറിയിരുന്നു. അങ്ങനെ ഇരിക്കെ ഒരിക്കല്‍ എന്റെ ഫോണിലേക്കു ഒരു ഫേസ്ബുക് സന്ദേശം വന്നു അറിയുമോ ഓര്‍മ്മയുണ്ടോ എന്ന് ചോദിച്ച്. പണ്ടെങ്ങോ ഞാന്‍ അവളെ ശ്രധിച്ചു അതുകൊണ്ടു തന്നെയായേക്കാം എനിക്ക് പെട്ടെന്ന് അവളെ ഓര്‍മയില്‍ കൊണ്ടുവരാന്‍ സാധിച്ചു. ആ പരിചയം പുതുക്കല്‍ പതുക്കെ കൂടുതല്‍ അടുപ്പത്തിലേക്കു നയിച്ചു. അതുപിന്നെ നല്ലൊരു സൗഹൃദമായി മാറി.

പിന്നീടാണ് അവള്‍ അവളുടെ മനസ്സില്‍ ഉള്ള ഒരു ആഗ്രഹം എന്നോട് പങ്കു വച്ചത്. ഒരിക്കല്‍ അവളുടെ മനസ്സില്‍ ഒരു മുഖം പതിഞ്ഞിരുന്നു. പിന്നീട് ആ മുഖം അവള്‍ക്കു മറക്കാന്‍ സാധിച്ചിരുന്നില്ല. അവള്‍ക്കു അയ്യാളെ കണ്ടു പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളു അയ്യാളെക്കുറിച്ചു മറ്റൊന്നും അവള്‍ക്കു അറിയില്ലായിരുന്നു. പേരുപോലും അവള്‍ക്കു അറിയില്ലായിരുന്നു നീണ്ട ഒന്‍പതു വര്‍ഷം അവള്‍ ആ മുഖം തിരഞ്ഞ് നടക്കുകയായിരുന്നു. ആ പേര് കണ്ടുപിടിച്ചത് അന്നായിരുന്നു. അവള്‍ക്കു അവനോടു വല്ലാത്ത ഇഷ്ട്ടമായിരുന്നു അതുകൊണ്ടാണ് ഈ കഴിഞ്ഞ ഒന്‍പതു വര്‍ഷവും അവള്‍ അവനെ മനസ്സില്‍ കൊണ്ട് നടന്നത്. അറിയാനുള്ള ആശ്ചര്യത്തോടെ ഞാന്‍ അത് ആരായിരുന്നു എന്ന് തിരക്കി.

അവള്‍ മനസ്സില്‍ കൊണ്ട് നടന്നത് എന്റെ മുഖമായിരുന്നു എന്നവള്‍ എന്നോട് പറഞ്ഞു. പക്ഷെ എന്റെ മനസ്സില്‍ അതൊരു തീക്കനലായിരുന്നു. കാരണം എല്ലാം തകര്‍ന്നു, മനസ്സ് മറ്റൊരു പാതയിലൂടെ സഞ്ചരിക്കുകയായിരുന്നു. ഞാനെന്റെ നഷ്ട്ടപ്രണയത്തെക്കുറിച്ച് അപ്പോള്‍ തന്നെ അവളോട് പറയാന്‍ ശ്രമിച്ചു പക്ഷെ ഞാന്‍ പറയും മുന്‍പുതന്നെ ഇന്നെ കണ്ടെത്താന്‍ സഹായിച്ച എന്റെ കൂട്ടുകാരന്‍ എന്റെ പ്രണയത്തെക്കുറിച്ച് അവളോട് പറഞ്ഞിരുന്നു.ഇതെല്ലം അറിഞ്ഞിട്ടും അവളെന്നെ സ്‌നേഹിക്കുന്നു എന്ന് അറിഞ്ഞപ്പോ എന്തോ മനസ്സില്‍ ഒരു പ്രതീക്ഷ തന്നു. പക്ഷെ മനസ്സു പൂര്‍ണമായി ആ ഇഷ്ടത്തെ ഉള്‍ക്കൊള്ളാന്‍ പാകമായിരുന്നില്ല. കാരണം ഒരിക്കല്‍ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചു പോയതിന്റെ പേരില്‍ വീണുപോയവനാണ് ഞാന്‍. അവളോട് ഒരു ഉത്തരം കൊടുക്കാന്‍ എനിക്ക് സാധിച്ചില്ല. 

ആ ഉത്തരത്തിനു വേണ്ടി കാത്തിരിക്കാന്‍ അവള്‍ തയ്യാറാണെന്ന് പറഞ്ഞു.പിന്നെയും ഞങ്ങളുടെ സൗഹൃദം മുന്നോട്ടു പോയി. ആദ്യം ചാറ്റിങായി, അതുപിന്നെ ഫോണ്‍ വിളിയായി പതിയെ എന്റെ ഇരുളു മൂടി നിന്ന മനസ്സിലേക്ക് വീണ്ടും ഒരു പ്രതീക്ഷയുടെ പ്രകാശം പകരുന്നപോലെ തോന്നി. പതിയെ ഞാന്‍ അവളിലേക്ക് അടുക്കാന്‍ തുടങ്ങി. എന്റെ എല്ലാ സ്വഭാവങ്ങളും ഞാന്‍ അവളോട് തുറന്നു പറഞ്ഞു. എന്റെ നല്ല സ്വഭാവങ്ങളെക്കുറിച്ച് ഒരുവാക്കുപോലും ഞാന്‍ അവളോട് പറഞ്ഞിട്ടില്ല. എനിക്ക് സംഭവിച്ചിട്ടുള്ള തെറ്റുകളെല്ലാം അവളെ അറിയിച്ചു. എന്റെ ഇഷ്ട്ടങ്ങളെയും അനിഷ്ടങ്ങളെയും ഞാന്‍ അവള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. അതെല്ലാം മനസ്സിലാക്കി കൂടെ നില്‍ക്കുന്ന ഒരുവളാകും എന്ന് എനിക്കവള്‍ ഉറപ്പുതന്നു.ഒരിക്കല്‍ പണവും ആഢംബരവും കണ്ടു എന്റെ ജീവിതം തകര്‍ത്തുപോയവളെക്കുറിച്ച് ഞാന്‍ എല്ലാം പറഞ്ഞു. പാതിവഴിയില്‍ ഉപേക്ഷിച്ചു പോകില്ല എന്ന് അവളെനിക്ക് ഉറപ്പു തന്നു.

അതിനു ശേഷമാണ് അവളെ ഞാന്‍ പൂര്‍ണമായി സ്‌നേഹിച്ചു തുടങ്ങിയത്. ഞാന്‍ പറഞ്ഞു കേള്‍ക്കാന്‍ ആഗ്രഹിച്ചതെല്ലാം അവള്‍ എന്നോട് പറയാന്‍ തുടങ്ങി. അവള്‍ക്കെന്നോടുള്ള സ്‌നേഹം ഞാന്‍ നന്നായി മനസ്സിലാക്കിത്തുടങ്ങി. ഞാനവളെ എന്നെകൊണ്ട് സ്‌നേഹിക്കാവുന്നതിനെ പരമാവധി സ്‌നേഹിച്ചു. തകര്‍ന്നു വീണുപോയ എനിക്കൊരു സാന്ത്വനമായി അവള്‍ മാറി. ആ കാര്യങ്ങള്‍ എന്നും എനിക്കൊപ്പം വേണമെന്ന് ഞാന്‍ ആഗ്രഹിച്ചു തുടങ്ങി.എന്നെ പാതിവഴിയില്‍ ഉപേക്ഷിച്ചുപോയ അവളുടെ മുഖം എന്നില്‍ നിന്നും അകന്നുപോയ്‌കൊണ്ടിരുന്നു. ആ സ്ഥാനത്തു മധുരമുള്ള ഓര്‍മകളായി ഇവള്‍ വന്നെത്തി. ഞാന്‍ ഹിന്ദുവാണെന്ന് അവള്‍ ക്രിസ്ത്യന്‍ ആണെന്ന് അറിഞ്ഞു തന്നെ ഞങ്ങള്‍ സ്‌നേഹിച്ചു. ഇന്നവളെന്റെ എല്ലാമെല്ലാമായ എന്തൊക്കെ എന്നെ ഉപേക്ഷിച്ചു പോയാലും അവളെന്നെ വിട്ടുപോകില്ല എന്ന ഉറപ്പുകൊണ്ടാകാം, ഉപേക്ഷിച്ചു പോയവള്‍ സ്‌നേഹിച്ചതിന്റ ആയിരം മടങ്ങു കൂടുതല്‍ സ്‌നേഹത്തോടെ ഞാനിവളെ സ്‌നേഹിക്കാന്‍ തുടങ്ങി. ഒരു നേരം എന്റെ നിശബ്ദത അവളെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അതിന്റെ പേരില്‍ വഴക്കായി കുറുമ്പായി, അതിലേറെ സ്‌നേഹിക്കാനും തുടങ്ങി.  

അവളന്നു ഡിഗ്രി കഴിഞ്ഞു. കമ്പ്യൂട്ടര്‍ പഠിക്കുന്ന സമയമായിരുന്നു ഞാനന്ന് ഗള്‍ഫില്‍. സ്‌നേഹിച്ചു തുടങ്ങിയ ശേഷം ആദ്യമായി കാണാന്‍ പോകുകയാണ് ഞാന്‍ ലീവിന് നാട്ടില്‍ വരുകയാണ്. മനസ്സിലെ ഏറ്റവും വലിയ ആഗ്രഹം അവളെ കാണണം സംസാരിക്കണം. അതിലേറെ ആഗ്രഹത്തോടെ എന്റെ വരവിനായി അവള്‍ നാട്ടില്‍ കാത്തു നിന്നു. ഞാന്‍ നാട്ടിലെത്തി വന്നനാള്‍ തന്നെ അവളെ പോയി കാണാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും സാധിച്ചില്ല. വീട്ടിലെ തിരക്കുകള്‍ കൊണ്ടായിരുന്നു, അതിന്റെ പേരില്‍ വീണ്ടും അവള്‍ പിണങ്ങികരഞ്ഞു. വന്ന മൂന്നാം നാള്‍ അവളെ കാണാന്‍ പോയി. അന്നുകണ്ട ആ കൊച്ചു കുട്ടി ആയിരുന്നില്ല അവള്‍ ഇപ്പൊ ശരിക്കും വളര്‍ന്നു കവിളൊക്കെ വച്ച് ഒരു നല്ല ഉണ്ടക്കണ്ണിയായി മാറിരുന്നു. എന്നെ കണ്ടയുടനെ അവളുടെ ആ ആശ്ചര്യയും ഞാനിന്നും ഓര്‍ക്കുന്നു. വര്‍ഷങ്ങള്‍ക്കുശേഷമുള്ള ആദ്യത്തെ കണ്ടുമുട്ടല്‍. അതുമാത്രമല്ല പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും, ഫോണിലൂടെ സംസാരിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് നേരിട്ട് അവളെന്റെയും ഞാനവളുടെയും ശബ്ദം കേള്‍ക്കുന്നത്.

തിരക്കുള്ള ഒരിടത്തുവച്ചാണ് കണ്ടത് അതുമല്ല അറിയാവുന്ന പലരും വന്നുപോകുന്ന ഇടമായിരുന്നു അത്, അതുകൊണ്ട് തന്നെ ഞങ്ങള്‍ അതികം തിരക്കില്ലാത്ത വഴികളിലൂടെ നടക്കാന്‍ തുടങ്ങി, അവളെന്റെ കൈപിടിച്ച്, അവളുടെ തോളോട് തോള്‍ ചേര്‍ന്ന്, കുറെയേറെ സന്തോഷിച്ചു. മനസ്സില്‍ അതോര്‍ക്കുമ്പോ ഇന്നും എന്തോ വല്ലാത്തൊരു സന്തോഷമാണ്, കുറെ നടന്നു കുറെ സംസാരിച്ചു. മുന്‍പെങ്ങോ ഞങ്ങള്‍ കണ്ടിട്ടുള്ളതുപോലെ ഒരു അകല്‍ച്ചയും ഇല്ലാതെ ഞങ്ങള്‍ നടന്നു. സംസാരിച്ചിട്ടും നടന്നിട്ടും മതിവന്നില്ല. പിന്നെ സമയം വൈകി അവള്‍ വീട്ടിലേക്കു പോയി, പിറകെ ഞാനും. അവിടിരുന്നു കുറച്ചു സംസാരിച്ചു ഞാന്‍ തിരികെ പോയി. പിന്നീടങ്ങോട്ട് എന്നും കാണാനും സംസാരിക്കാനും തുടങ്ങി, എന്റെ സഹോദരന്റെ കല്യാണ ആവശ്യത്തിനായാണ് ഞാന്‍ നാട്ടില്‍ വന്നത്. അവളും എന്റെ വീട്ടില്‍ വന്നു, കല്യാണം കൂടി അവിടുത്തെ തിരക്കുകള്‍ക്കിടയില്‍ അവളോട് കൂടുതല്‍ ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. ആ വിഷമം ഉള്ളില്‍ കിടന്നതുകൊണ്ടു തന്നെ ഞാന്‍ അവള്‍ക്കൊപ്പമിരുന്നു ആഹാരം കഴിച്ചു

കല്യാണം കഴിഞ്ഞു അവള്‍ വീട്ടിലേക്കു പോയപ്പോള്‍ എനിക്ക് വല്ലാത്ത വിഷമം തോന്നി. നല്ലപോലെ ഒന്ന് സംസാരിക്കാന്‍ കഴിഞ്ഞില്ല, പിന്നീട് അങ്ങോട്ട് ബൈക്കില്‍ ആയിരുന്നു കറക്കം. ഒരുപക്ഷെ ഞങ്ങളുടെ നാട്ടിലെ എല്ലാ വഴികളിലൂടെയും ഞങ്ങള്‍ ബൈക്കില്‍ പോയിട്ടുണ്ടാകാം. ശരിക്കും ഒരു കാമുകി കാമുകന്മാരായിരുന്നില്ല ഞങ്ങള്‍. കല്യാണം കഴിഞ്ഞ ഒരു മനസ്സായിരുന്നു. അങ്ങനെ ദിവസങ്ങള്‍ കടന്നുപോയി എന്നും കറക്കമായിരുന്നു. ഞാന്‍ തിരികെ ഗള്‍ഫിലേക്ക് പോയി നെഞ്ചുനീറുന്ന വേദനയായിരുന്നു അവളോടുള്ള നിമിഷങ്ങള്‍ക്കായി ഇനിയും ഒരു വര്‍ഷം  കാത്തിരിക്കണം എന്ന് ഓര്‍ത്തപ്പോള്‍. വീണ്ടും പതിവുപോലെ വിളിയും സംസാരവും പിണക്കങ്ങളും ഇണക്കങ്ങളുമായി മുന്നോട്ടുപോയി. ഞാന്‍ എന്തുപറഞ്ഞാലും അതുപോലെ അനുസരിക്കുന്ന ഒരു പാവം പെണ്ണായിരുന്നു അവള്‍. അതുകൊണ്ടു തന്നെയാണ് അവളെ ഞാനത്രക്കു ഇഷ്ട്ടപെട്ടതും.

എന്റെ സന്തോഷമായിരുന്നു അവളുടെ സന്തോഷം. എന്റെ ശബ്ദത്തിന്റെ കാണാം കൂടിയാല്‍ പോലും പേടിച്ചു കരഞ്ഞിരുന്നു ഒരു പെണ്ണായിരുന്നു അവള്‍. ഒരിക്കല്‍വഴക്കിട്ട് നിന്നെ വേണ്ട എന്നൊരു വാക്കു എന്റെ വായില്‍ നിന്ന് വീണുപോയി, അതിന്റെ പേരില്‍ കരഞ്ഞു പനിപിടിച്ചു ആശുപത്രിയില്‍ ആയി, ഇതൊക്കെയാണ് അവളിലേക്ക് ഞാന്‍ കൂടുതല്‍ അടുക്കാന്‍ കാരണം. എനിക്കും അങ്ങനെ തന്നെ ആയിരുന്നു ദേഷ്യത്തിന്റെ പേരില്‍ വായിലിരുന്നത് പറയുമെങ്കിലും അവളുടെ ശബ്ദമൊന്നു ഇടറിയാല്‍ എനിക്ക് സഹിക്കില്ലായിരുന്നു, കാരണം ഞാനത്രക്കു അവളെ സ്‌നേഹിച്ചിരുന്നു, അതുകൊണ്ടു തന്നെ ഒരു രാത്രിക്കുമുന്നെ ആ പിണക്കം മാറ്റാന്‍ ഞാന്‍ നോക്കിയിരുന്നു. അവള്‍ എന്തും പറയാനും, വഴക്കിടാനും ഉള്ള അവകാശം എനിക്കുണ്ടെന്നു ഞാന്‍ വിശ്വസിച്ചിരുന്നു. വിശ്വാസമല്ല അവള്‍ ആ അവകാശം എനിക്ക് തന്നിരുന്നു. അങ്ങനെ നാളുകള്‍ മുന്നോട്ടു പോയി. അവളുടെ കയ്യിലുള്ള ചെറിയ ഫോണില്‍ നിന്നുമായിരുന്നു എന്നോടുള്ള ചാറ്റിങ്. രാത്രി ഫോണ്‍ കയ്യില്‍ വയ്ക്കാന്‍ പറ്റാതെയായി...

അവളുടെ കംബ്യൂട്ടര്‍ ക്ലാസ് കഴിഞ്ഞു അവളൊരു ജോലിയുടെ കാര്യം എന്നോട് പറഞ്ഞു. എനിക്കിഷ്ടമില്ലാത്ത കാര്യങ്ങളുടെ കൂട്ടത്തില്‍ ഇതും പറഞ്ഞിരുന്നു. സത്യം പറയാലോ എനിക്കിഷ്ടമല്ലായിരുന്നു  ഞാന്‍ കെട്ടുന്ന പെണ്ണ് ജോലിക്കു പോകുന്നത്. കാരണം മറ്റൊന്നും അല്ല ജോലിക്കുപോയി കയ്യില്‍ കാശ് വന്നു തുടങ്ങിയാല്‍ എല്ലാ പെണ്‍പിള്ളേര്‍ക്കും ചില മാറ്റങ്ങള്‍ ഉണ്ടാകും. അതുപോലെ ഒരു മാറ്റം ഞാന്‍ അനുഭവിച്ചിരുന്നു മുന്നേ, ആ ഒരു അനുഭവം ഉള്ളതുകൊണ്ട് തന്നെയാണ് ഞാന്‍ പറഞ്ഞതും. ഇക്കാര്യങ്ങള്‍ എല്ലാം ഞാനിവളോടെ തുടക്കത്തിലേ പറഞ്ഞിരുന്നതാണ്, അന്നവള്‍ എന്നോട് പറഞ്ഞത് മറ്റൊന്നും മറ്റൊരു ആഗ്രഹവും അവളുടെ ലൈഫില്‍ ഇല്ല ഞാന്‍ മാത്രമാണ് അവളുടെ ജീവിതം എന്നാണ്. എന്നോട് സമ്മതം ചോദിക്കാതെ തന്നെ അവള്‍ ജോലിക്കു പോയി. മനസ്സ് ഒന്ന് വേദനിച്ചെങ്കിലും അവളുടെ ആഗ്രഹം നടക്കട്ടെ ഞാന്‍ എതിര് നില്‍ക്കണ്ട എന്ന് ഞാന്‍ കരുതി.

ഞാന്‍ പേടിച്ച പോലെ തന്നെ കാര്യങ്ങള്‍ ഓരോന്നായി മാറാന്‍ തുടങ്ങി. അവള്‍ക്കു എന്നോട് സംസാരിക്കാനുള്ള ആഗ്രഹം കുറഞ്ഞു വന്നു, നേരത്തെ കിട്ടിയിരുന്ന സമയം എനിക്കുവേണ്ടി മാറ്റിവച്ചിരുന്നവള്‍, എനിക്കുവേണ്ടി സമയം മാറ്റി വച്ചിരുന്നവള്‍ പതിയെ അതില്‍ നിന്നെല്ലാം മാറാന്‍ തുടങ്ങി, അവളുടെ മാറ്റങ്ങളെ ഞാന്‍ അവളോട് പറയുമ്പോഴെല്ലാം അവളതിനെ പുച്ഛിച്ചു, എനിക്ക് തോന്നുന്ന തെറ്റുകളാലെന്നു പറഞ്ഞു കുറ്റപ്പെടുത്തി. പലപ്പോഴും അതിന്റെ പേരില്‍ വഴക്കിട്ടു.  അവള്‍ക്കു ശമ്പളം കിട്ടി അതുപോലും എന്നോട് പറയാന്‍ അവള്‍ മറന്നു. പലപ്പോഴും വഴക്കായി. പക്ഷെ പണ്ട് എന്റെ ശബ്ദം ഒന്ന് കട്ടിയായല്‍ കരഞ്ഞിരുന്നവള്‍ എന്നേക്കാള്‍ ശബ്ദത്തില്‍ എന്നോട് സംസാരിച്ചു തുടങ്ങി. ഒരു രാത്രിക്കുള്ളില്‍ തീര്‍ന്നിരുന്നു പിണക്കങ്ങള്‍ ദിവസങ്ങളോളവും നീളാന്‍ തുടങ്ങി.  അതെനിക്ക് സഹിക്കാവുന്നതിലും അപ്പുറമായി മാറി. പരസ്പരം സംസാരിക്കുന്നതിന്റെ അളവ് കുറഞ്ഞു വന്നു. വിളിക്കുമ്പോഴെല്ലാം തിരക്കുകകള്‍ പറയാന്‍ തുടങ്ങി. പറയുന്നത് അനുസരിച്ചുകൊണ്ടിരുന്നവള്‍ എന്നെ കൂടുതല്‍ എതിര്‍ക്കാന്‍ തുടങ്ങി. അപ്പോഴൊന്നും അവളെന്റെ അവസ്ഥ മനസ്സിലാക്കിയില്ല. അവളുടെ വളര്‍ച്ച നിശബ്ദമായി ദൂരെനിന്നു കണ്ടു ഞാന്‍. 

നാട്ടിലെത്തി നേരില്‍ കണ്ടു സംസാരിച്ചാല്‍ തീരുന്ന പ്രശ്‌നമായി ഞാനെന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. അങ്ങനെ വീണ്ടുമൊന്നു കാണാനുള്ള കാത്തിരിപ്പു അവസാനിക്കാറായി, പഴയ ആ പെണ്ണല്ല അവളെന്നു അറിയാമെങ്കിലും ഞാനെന്റെ വിശ്വാസം കൈവിട്ടില്ല. എന്നെ കാണാന്‍ കൊതിക്കുന്ന ഒരു മനസ്സുണ്ടെന്നു എനിക്ക് വിശ്വസിക്കാതിരിക്കാന്‍ പറ്റിയില്ല. എന്നെ നേരിലല്‍ കണ്ടാല്‍ എല്ലാ പരിഭവങ്ങളും മാറ്റിവച്ചു എന്റെ ഇച്ചായി. എന്ന് പറഞ്ഞു  ഓടിയെത്തി എന്നെ കെട്ടിപ്പിടിക്കുന്നു ഒരു മുഖവുമായി ഞാനവിടുന്നു തിരിച്ചു. നാട്ടിലെത്തി അവള്‍ വിളിക്കുമെന്ന പ്രതീക്ഷയില്‍ കാത്തുനിന്നു. വിളിച്ചില്ല. ഒരുദിവസം കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞു അഞ്ചു ദിവസം കഴിഞ്ഞു അവളെന്നെ വിളിച്ചില്ല. പക്ഷേ എനിക്ക് പറ്റിയില്ല പലപ്പോഴും ഞാന്‍ വിളിച്ചു ഓരോ തിരക്കുകള്‍ പറഞ്ഞു ഒന്ന് സംസാരിക്കാന്‍ പോലും അവള്‍ നിന്നില്ല. മനസ് വീണ്ടും പതറിത്തുടങ്ങി. ഒന്ന് കാണാനായി പലപ്പോഴും അവളുടെ വീടിനരികിലൂടെ പോയി ഒന്ന് കാണാന്‍ പറ്റി. എന്നിട്ടും അവള്‍ക്കത് തോന്നിയില്ല.

തിരിച്ചു കയറേണ്ട ദിവസം അടുത്ത് വന്നു. മനസ്സില്‍ നല്ലദേഷ്യം തോന്നി അതിലേറെ സങ്കടവും. രണ്ടും കല്‍പ്പിച്ചു അവളെ കാണാനായി  കൂട്ടുകാരനുമായി പോയി, അവളെ വിളിച്ചു അവള്‍ ജോലിചെയ്യുന്ന സ്ഥലം പോലും അവള്‍ പറഞ്ഞു തന്നില്ല. കൂടെ വന്ന സുഹൃത്തിനോട് അവളെക്കുറിച്ചു ഞങ്ങളുടെ സ്‌നേഹത്തെക്കുറിച്ചു വാതോരാതെ പറഞ്ഞുകൊണ്ടാണ് ഞാന്‍ വന്നത്. പക്ഷേ അവള്‍ ആ സ്ഥാനം പോലും പറയാതെ ആയപ്പോള്‍ ശരിക്കും അവന്റെ മുഖത്ത് നോക്കാന്‍ പോലും പറ്റാത്ത അവസ്ഥയായി.അവള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേര് അറിയാമായിരുന്നു. അവനും വാശിയായി കണ്ടുപിടിക്കന്‍. എന്റെ അവസ്ഥ കണ്ടിട്ടാണ് അവനതു പറഞ്ഞതെന്ന് എനിക്ക് മനസിലായി. അവസാനം കണ്ടുപിടിച്ചു. അവിടെ ചെന്നും വിളിച്ചുഒന്ന് ഇറങ്ങി വരന്‍ എനിക്കൊന്നു കണ്ടാല്‍ മാത്രം മതിയെന്ന് കാലുപിടിച്ചു പറഞ്ഞു വന്നില്ല. 

എനിക്ക് വാശിയായി അവിടെ ചെന്ന് അവളെ വിളിച്ചിറക്കാന്‍ നടന്നതാണ്. പക്ഷേ അവളൊരു പെണ്ണാണ് അവള്‍ക്കൊരു ദോഷം വരരുതെന്ന് എന്റെ മനസ്സ് പറഞ്ഞു. അത്രക്ക് ഇഷ്ട്ടമായിരുന്നു എനിക്കവളെ. ഞാന്‍ തിരികെ നടന്നു എന്റെ കണ്ണുനീര് കാണാന്‍ പറ്റാത്തതു കൊണ്ടാകാം അവനും എനിക്കുമുഖം തന്നില്ല. അവന്റെ ബൈകിനു പിറകില്‍ കയറി അവനെ കെട്ടിപ്പിടിചിരുന്നു. അവനും എന്നോട് ഒന്നുചോദിച്ചില്ല. പരസ്പരം ഒന്നും മിണ്ടിയില്ല. പിന്നെ എന്റെ പെണ്ണിനെ മോശക്കാരി ആകാതിരിക്കാന്‍ അവള്‍ക്കവിടുന്നു ഇറങ്ങിയാല്‍ ജോലി പോകും എന്നൊക്കെ പറഞ്ഞു ന്യായികരിച്ചു. ശബ്ദം പലപ്പോഴും ഇടറിയെങ്കിലും എന്തൊക്കെയോ പറഞ്ഞു ഞാന്‍ അവളെ ന്യായികരിച്ചു. മനസ്സ് വീണ്ടും കൈവിട്ടുപോയി. അന്ന് വൈകിട്ട് ഒരു ക്ഷമാപറച്ചിലോടെ അവള്‍ വിളിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. ഇല്ല വിളിച്ചില്ല, ഇവളും പാതിവഴിയില്‍ ഉപേക്ഷിക്കാനുള്ള വഴികണ്ടെത്തിത്തുടങ്ങി. ഒരുപാട് വിഷമിച്ചു, മനസ്സുകൈവിട്ടുപോകാതെ പിടിച്ചു നിന്ന്.

നീണ്ട 365 ദിവസത്തെ കാത്തിരിപ്പിനു ശേഷം എനിക്ക് കിട്ടിയ 30 ദിവസം അതില്‍ ഒരു നിമിഷം പോലും എനിക്കു വേണ്ടി അവള്‍ മാറ്റിവച്ചില്ലല്ലോ എന്നോര്‍ത്തു. ഞാന്‍ തിരിച്ചു കയറി അതുപോലും അവള്‍ അന്വേഷിക്കാന്‍ ശ്രമിച്ചില്ല. ഇവിടെ വന്നിട്ടും പലപ്പോഴും അവളുമായി സംസാരിക്കാന്‍ ശ്രമിച്ചു പക്ഷെ. ഇന്നവള്‍ക്കു സ്വന്തമായി ഫോണുണ്ട്, രാത്രിയില്‍ ഫോണ്‍ കയ്യിലുണ്ട്, പലപ്പോഴും പാതിരാത്രിയിലും അവളെ ഓണ്‍ലൈനില്‍ കാണാറുണ്ട്. പക്ഷെ എന്നോട് മാത്രം അവളെന്താ ഇങ്ങനെ കാണിച്ചതെന്ന് ഓര്‍ത്തപ്പോ. പിന്നെ അവളെ ഞാന്‍ ശല്യം ചെയ്തിട്ടില്ല. ചെയ്യുകയുമില്ല. പഴയദിവസങ്ങളെ ഓര്‍ക്കാതെ ഒരിക്കല്‍ പോലും എനിക്കുറങ്ങാന്‍ പറ്റിയിട്ടില്ല.ഒരു വീഴ്ചയില്‍ നിന്നും കൈപിടിച്ചുയര്‍ത്തിയവള്‍ അതിലും വലിയ ആഴത്തിലേക്ക് ഇന്ന് എന്നെ തള്ളിയിട്ടു. വഴക്കിടാനായിട്ടാണെങ്കിലും അവളോട് ഇടയ്ക്കു ഞാന്‍ ചാറ്റും. അതും കൂടി ഇല്ലാണ്ടായാല്‍ ഞാന്‍ മറ്റൊരു ലോകത്തെതും എന്ന് എനിക്കറിയാം. ഒരിക്കലുമിനി അവള്‍ക്ക് എന്നെയോ എനിക്കവളെയോ കിട്ടില്ല. അവളെന്നെ വെറുക്കണം, മറ്റൊരാളുടെ കൂടെയുള്ള ജീവിതം സന്തോഷമാകണമെങ്കില്‍ അവളെന്നെ വെറുക്കണം. അതുമാത്രമാണ് ഇന്നെന്റെ ലക്ഷ്യവും. അത്രയ്ക്ക് അത്രയ്ക്ക് അത്രയ്ക്ക് ഞാനവളെ സ്‌നേഹിച്ചുപോയി. എന്റെ സ്വന്തം അച്ചായ്ക്കു ഈ ഇച്ചായിയുടെ സര്‍വ ഭാവുകങ്ങളും നേരുന്നു. ഒന്നേ പറയാനുള്ളു. ഇനി എന്റെ ചലനമറ്റ ശരീരം പോലും കാണാന്‍ നീ ശ്രമിക്കരുത്. അതിലും നീ സന്തോഷിക്കുക. എനിക്കുവേണ്ടി ഇതുമാത്രം ചെയ്താല്‍ മതി നീ.  

സ്വന്തം,  ഇച്ഛായി           

valentines day breakup stories

PRINT
EMAIL
COMMENT
Next Story

പ്രണയ ദിനത്തിൽ ഐ.എ.എസ്സുകാർക്ക് പ്രണയ സാഫല്യം

കോഴിക്കോട്: കര്‍ണാടയിലെ ശ്രദ്ധേയരായ രണ്ട് യുവ ഐ.എ.എസ്സുകാരുടെ പ്രണയത്തിന് പ്രണയദിനത്തിൽ .. 

Read More
 

Related Articles

ആദ്യത്തെ കണ്‍മണിയേ കാണാതെ ഭാര്യ പോയി, പക്ഷേ തളരാതെ അയാള്‍ അതിന് തയ്യാറായി
Women |
Youth |
'അച്ഛന്റെ ഒരൊറ്റ ചോദ്യത്തിനു മുന്നില്‍ അവന്‍ തളര്‍ന്നു'
Youth |
'പുറകിലൂടെ പോയി ജനല്‍ പാളികള്‍ തുറന്നതും ആ കാഴ്ച കണ്ട് അവര്‍ ഞെട്ടി..'
Youth |
ഞാന്‍ മുട്ടുകുത്തി നിന്ന് ആ കണ്ണിലേക്കു നോക്കി എല്ലാവരും കരഞ്ഞു കണ്ണേട്ടന്‍ എന്നെ ചേര്‍ത്തു പിടിച്ചു
 
  • Tags :
    • valentines da
    • Valentines Day 2019
    • breakup stories
    • breakup
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.