തിരുനെല്ലി: അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിൽ രാത്രിചികിത്സ വേണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാവുന്നു. നിലവിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെയാണ് ഒ.പി. സമയം. എന്നാൽ, കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഒ.പി. സമയം മൂന്നുമണിവരെയായി കുറച്ചതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കിടത്തിച്ചികിത്സ ഉൾപ്പെടെ എല്ലാസൗകര്യങ്ങളും ഉള്ളതാണ് അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രം. തിരുനെല്ലി, പനവല്ലി, സർവാണി, അപ്പപ്പാറ, കോട്ടിയൂർ, ചേകാടി, അരംമംഗലം, അരണപ്പാറ, തോല്പെട്ടി എന്നിവിടങ്ങളിലുള്ളവരുടെ ഏക ആശ്രയമാണ് ഈ ആശുപത്രി. വനത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ പ്രദേശങ്ങളിലുള്ളവർക്ക് രാത്രി സുഖമില്ലാതായാലോ അപകടങ്ങൾ സംഭവിച്ചാലോ മറ്റോ മറ്റുആശുപത്രികളിൽ ഓടിയെത്തുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ഒ.പി.ക്കുപുറമേ രാത്രിയിൽ ഒരു ഡോക്ടറുടെ സേവനംകൂടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. രാത്രി സ്റ്റാഫ് നഴ്‌സും മറ്റുജീവനക്കാരുമാണ് ആശുപത്രിയിലുണ്ടാവുക. രാത്രി ഇവിടെ ചികിത്സയ്ക്കെത്തുന്നവരെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. രാത്രി രോഗിെയയുംകൊണ്ട് ഈ പ്രദേശങ്ങളിൽനിന്ന് മാനന്തവാടിയിലെത്താനാവാത്ത സാഹചര്യമാണുള്ളതെന്നാണ് നാട്ടുകാർ പറയുന്നു.
അഞ്ചുഡോക്ടർമാരാണ് ആശുപത്രിയിലുണ്ടായിരുന്നത്. നാലുപേർ സ്ഥിരം ഡോക്ടർമാരാണ് എൻ.എച്ച്.എമ്മിന്റെ ഒരു താത്കാലിക ഡോക്ടറുമുണ്ട്. നാലുപേരിൽ ഒരു ഡോക്ടർ സ്ഥലംമാറിപ്പോയി. ഒരു ഡോക്ടർ ജനുവരിവരെ അവധിയിലാണ്. എൻ.എച്ച്.എമ്മിന്റെ താത്കാലിക ഡോക്ടർ നവംബർ 23 മുതൽ ഡിസംബർ ഒന്നുവരെ അവധിയിലാണ്. നിലവിൽ രണ്ടുഡോക്ടർമാരാണ് ഇപ്പോൾ ആശുപത്രിയിലുള്ളത് ഈകാരണംകൊണ്ടാണ് ഒ.പി. താത്കാലികമായി മൂന്നുമണിവരെയായി കുറച്ചതെന്നും ഡിസംബർ രണ്ടുമുതൽ ഒ.പി. രാവിലെ ഒമ്പതുമുതൽ ആറുവരെ പ്രവർത്തിക്കുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
വഴിനീളെ ആനകൾ, വാഹനംപോലുമില്ല
തിരുനെല്ലിയിലും പരിസരപ്രദേശങ്ങളിലുമുള്ളവർക്ക് കിലോമീറ്ററുകളോളം വനത്തിലൂടെത്തന്നെ സഞ്ചരിച്ചുവേണം മാനന്തവാടിയിലെത്താൻ. ഭൂരിഭാഗം സ്ഥലങ്ങളിലും വൈകുന്നേരമായാൽ ആനശല്യം രൂക്ഷമാണ്. രാത്രി രോഗികളെയുംകൊണ്ട് ആശുപത്രിയിൽപോകാൻ വാഹനംപോലും കിട്ടാത്ത സാഹചര്യമാണുള്ളതെന്ന് നാട്ടുകാർ പറയുന്നു. ദിവസങ്ങൾക്കുമുമ്പ് രാത്രി തിരുനെല്ലി പോലീസ് സ്റ്റേഷനുസമീപത്ത് ഓട്ടോറിക്ഷയ്ക്കുനേരെ കാട്ടാനയുടെ ആക്രമണമുണ്ടാവുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയുംചെയ്തിരുന്നു. രാത്രി ഇതുവഴി ചെറിയ വാഹനങ്ങളിലുള്ള യാത്ര ജീവനുതന്നെ ഭീഷണിയാണെന്നും നാട്ടുകാർപറയുന്നു.
മറ്റിടങ്ങളിൽ പോവാനാവില്ല
വനമേഖലയിലുള്ള അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിൽ രാത്രിചികിത്സയ്ക്കായി ഒരു ഡോക്ടറുടെ സേവനം അത്യാവശ്യമാണ്. വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിൽ രാത്രി ഇവിടങ്ങളിൽനിന്ന് മറ്റൊരിടത്തേക്ക് പോകാൻസാധിക്കാതെ ജനങ്ങൾ ബുദ്ധമുട്ടിലാണ്. ഒരു ഡോക്ടറെ അടിയന്തരമായി നിയമിക്കുന്നതിനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവണം.
സെയ്ദ് അഷറഫ്
പ്രദേശവാസി അപ്പപ്പാറ
രാത്രിയിലും ചികിത്സയൊരുക്കണം- ഡി.വൈ.എഫ്.ഐ.
അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിൽ നിലവിലെ ഒ.പി.ക്കുപുറമേ രാത്രിയിലും ചികിത്സയൊരുക്കണമെന്ന് ഡി.വൈ.എഫ്.ഐ. തിരുനെല്ലി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. തിരുനെല്ലി വില്ലേജിലെ ഏഴോളം വാർഡുകളിലെ ജനങ്ങളുടെ ആശ്രയമാണ് ഈ കുടുംബാരോഗ്യകേന്ദ്രം. രാത്രിയിൽ ചികിത്സ തേടേണ്ട സാഹചര്യമുണ്ടാവുമ്പോൾ 30 കിലോമീറ്റർ അകലെയുള്ള മാനന്തവാടി ജില്ലാ ആശുപത്രിയിൽ എത്തിച്ചേരുക പ്രയാസമാണ്. കെ.സി. നിധിൻ അധ്യക്ഷത വഹിച്ചു. വി.ബി. ബബീഷ്, കെ.ആർ. ജിതിൻ, പി.എസ്. മുഹമ്മദ് ഷെഫീർ, എം. സതീഷ്‌കുമാർ
തുടങ്ങിയവർ സംസാരിച്ചു.