തലശ്ശേരി: അച്ഛന്റെ കൈയിലിരുന്ന് ഒൻപത് മാസം പ്രായമായ അഗ്നിക രഞ്ചു ബ്രഷ് പിടിച്ച് കാൻവാസിൽ ചിത്രം വരയ്ക്കും. ബ്രഷ് ഉപയോഗിച്ചുള്ള വര മാത്രമാണ് അഗ്നികയുടേത്. മറ്റുള്ളവ രക്ഷിതാക്കൾ ചെയ്യും. ജനിച്ച് ആറാം മാസത്തിൽ കളിക്കാനുള്ള സാധനങ്ങളായി അച്ഛൻ രഞ്ചു മകൾക്ക് നൽകിയത് നിറങ്ങളാണ്. അവ ഉപയോഗിച്ച് അഗ്നിക വരയ്കാൻ തുടങ്ങി.
വിദേശ സിനിമ, ഗെയിം, ആനിമേഷൻ മേഖലയിൽ വിഷ്വൽ ഡെവലപ്മെന്റ് ഡയറക്ടറായി പ്രവർത്തിക്കുന്ന മുഴക്കുന്ന് വട്ടപ്പൊയിൽ സരോവരത്തിൽ എം.വി.രഞ്ചുവിന്റെയും അനഘയുടെയും മകളാണ് അഗ്നിക. ഇക്കഴിഞ്ഞ വിദ്യാരംഭത്തിനാണ് ബ്രഷും പെയിന്റും നൽകിയത്. അതിനുശേഷം അഗ്നിക വരച്ച ചിത്രം വീടിന്റെ ലിവിങ് മുറിയിൽ വെച്ചു.
പെയിന്റിങ് കാണുമ്പോൾ ദിവസവും കുട്ടി സന്തോഷിച്ചു. കുട്ടിയുടെ സന്തോഷം കണ്ട് മൂന്ന് ചിത്രങ്ങൾ കൂടി വരപ്പിച്ചു. പിന്നിട് 15 ചിത്രങ്ങൾ അഗ്നിക വരച്ചു. കുട്ടിയുടെ ചിത്രപ്രദർശം നടത്താൻ രണ്ട് ആർട്ട് ഗാലറികളെ സമീപിച്ചപ്പോൾ പ്രതീക്ഷിച്ച സഹകരണം ലഭിച്ചില്ല. ലളിതകലാഅക്കാദമി ആർട്ട് ഗാലറി അധികൃതർ സഹകരിച്ചതോടെ തലശ്ശേരിയിലെ ഗാലറിയിൽ ചിത്രം പ്രദർശിപ്പിക്കും.
മൂന്നുമാസത്തിനിടെ 62 ചിത്രങ്ങൾ അഗ്നിക വരച്ചു. അവയിൽ 55 എണ്ണത്തിന്റെ പ്രദർശനം ‘വർണ കുസൃതി’കൾ എന്ന പേരിൽ ലളിതകലാഅക്കാദമി തലശ്ശേരി ആർട്ട് ഗാലറിയിൽ നടക്കും. വെള്ളിയാഴ്ച 11-ന് കെ.തേജസ് പ്രദർശനം ഉദ്ഘാടനം ചെയ്യുമെന്ന് ചിത്രകാരൻമാരായ പ്രദീപ് ചൊക്ലി, എ.സത്യനാഥ് എന്നിവർ പറഞ്ഞു. ചൊവ്വാഴ്ചവരെയാണ് പ്രദർശനം.
ജലച്ചായത്തോടുള്ള താല്പര്യവും കുട്ടികൾക്ക് അതാണ് നല്ലതെന്ന കാഴ്ചപ്പാടും കാരണം അഗ്നികയ്ക്ക് ജലച്ചായമാണ് വരയ്ക്കാനായി നൽകിയത്. ഇതിനെ കലയായി കാണുന്നില്ലെന്നും കുട്ടിയുടെ കുസൃതിയായി മാത്രമേ കാണുന്നുള്ളുവെന്നും ചിത്രകലയിൽ ബിരുദാനന്തര ബിരുദധാരിയായ രഞ്ചു പറഞ്ഞു.
Content Highlights: story about little artist nine month old agnika who draw water colour pictures
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..