കൊച്ചി: കാക്കനാട് നിർമിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രദർശന വിപണന കേന്ദ്രം രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. എക്‌സിബിഷൻ കം ട്രേഡ് സെന്ററിൻ്റെയും കൺവെൻഷൻ സെന്ററിൻ്റെയും സൈറ്റ് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുഴുവൻ മൈക്രോ-സ്മാൾ-മീഡിയം സംരംഭങ്ങൾക്കും (എം.എസ്.എം.ഇ) തങ്ങളുടെ ഉല്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വില്പന നടത്തുന്നതിനുമുള്ള അവസരം ഇവിടെ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
വ്യവസായ വകുപ്പിന്റെ അഭിമാന പദ്ധതികളിലൊന്നായാണ് ഇത് രൂപപ്പെടുത്തുന്നത്. കേരളത്തിലെ വ്യവസായങ്ങൾക്കും പരമ്പരാഗത മേഖലയ്ക്കും കാർഷിക രംഗത്തിനും പുത്തൻ ഉണർവ് പകരാൻ പ്രദർശന വിപണന കേന്ദ്രത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. വ്യവസായികൾക്കും മറ്റു മേഖലകളിലുള്ളവർക്കും പ്രയോജനകരമായ വിധത്തിൽ പ്രദർശനം സംഘടിപ്പിക്കാനും അന്താരാഷ്ട്ര വിപണി ഉൾപ്പെടെ നേടിയെടുക്കുന്നതിനും ഈ വേദി സഹായകരമാകും. 70 കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
കേന്ദ്രം യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിലെ വ്യത്യസ്ത മേഖലകളെ ഉൾപ്പെടുത്തി പ്രദർശനവും വിപണന മേളയും സംഘടിപ്പിക്കുന്നതിന് ഒരു വാർഷിക കലണ്ടർ തയ്യാറാക്കാനാവും. സ്ഥിരമായി പ്രദർശന വിപണന മേളകൾ സാധ്യമാകുന്നതോടെ ദേശീയ, അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധ നേടാനും ഉത്പന്നങ്ങൾക്ക് വിശാലമായ വിപണി കണ്ടെത്താനും സാധിക്കും. ഇന്ത്യ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷന്റെ ന്യൂഡൽഹിയിലെ പ്രദർശന വിപണന കേന്ദ്രത്തിന്റെ മാതൃകയിലാവും കൊച്ചിയിലും കേന്ദ്രം ഒരുക്കുക.
റീട്ടെയിൽ വ്യാപാരികളെക്കൂടി വാണിജ്യ മിഷന്റെ പരിധിയിൽ കൊണ്ടുവരും. ഇതിലൂടെ ഉത്പാദകർ, വിതരണക്കാർ, വ്യാപാരികൾ എന്നിവരുടെ ഏകോപനം സാധ്യമാകും. കരകൗശലം, കൈത്തറി തുടങ്ങിയ പരമ്പരാഗത മേഖലയ്ക്ക് ഊന്നൽ ലഭിക്കുകയും ചെയ്യും. അഗ്രികൾച്ചർ പ്രൊഡ്യൂസ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് ഏജൻസിയുമായി ചേർന്ന് കാർഷിക ഉത്പന്നങ്ങളുടെയും മറൈൻ പ്രോഡക്ട്‌സ് എക്‌സ്‌പോർട്ടേഴ്‌സ് ഡെവലപ്‌മെന്റ് ഏജൻസിയുമായി ചേർന്ന് സമുദ്രോത്പന്നങ്ങളുടെയും കയറ്റുമതി പ്രോത്‌സാഹിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള ബി 2 ബി പോർട്ടൽ ബി 2 സി ആയി ഉയർത്തുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..