രണ്ട് പ്രളയം വന്നപ്പോഴും ആരും വിളിക്കാതെ ഓടി വന്നവരാണ് മത്സ്യത്തൊഴിലാളികൾ. ഒരായുസ്സുകൊണ്ട് ഉണ്ടാക്കിയതെല്ലാം കടലെടുത്തുകൊണ്ടുപോകുന്നത് നിസ്സഹായതയോടെ നോക്കി നിന്നിട്ടുള്ളവരായതുകൊണ്ടാണ് അവരങ്ങനെ ഓടി വരുന്നത്. ഇപ്പോ നിങ്ങക്ക് ഞങ്ങളെ സഹായിക്കാൻ പറ്റിയ നേരമാണ്. ഇല്ലെങ്കിലും ഇനിയൊരു പ്രളയമുണ്ടായാൽ ഞങ്ങൾ വരും. പക്ഷേ ഞങ്ങൾ ജീവനോടെയുണ്ടെങ്കിലല്ലേ ഞങ്ങൾക്ക് വരാനാൻ പറ്റൂ... ഇടറിയ ശബ്ദത്തിൽ കടലിനും കൊറോണക്കുമിടയിൽ കുടുങ്ങിപ്പോയ ചെല്ലാനംകാരൻ പറയുന്നു.
കടലുകയറിത്തുടങ്ങിയപ്പോഴാണ് ചെല്ലാനംകാർ ശരിക്കും ട്രിപ്പിൾ ലോക്ഡൗണിലായിപ്പോയതെന്ന് ഈ ദൃശ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. വർഷങ്ങളായി ചെല്ലാനം വാർത്തകളിൽ നിറയുമ്പോഴൊക്കെ രാഷ്ട്രീയ ഭേദമില്ലാതെ വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു. കടലിന് തിന്നാൻ വേണ്ടി എറിഞ്ഞുകൊടുത്ത അവസ്ഥയിലാണ് ഇന്ന് ഞങ്ങൾ- ചെല്ലാനംകാരനെന്ന് പരിചയപ്പെടുത്തിയയാളാണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
ഈ കൊറോണയൊന്നും ഇല്ലാതിരുന്ന കാലത്ത് വർഷങ്ങളായി ഞങ്ങള്‍ പറയുന്ന കാര്യമാണ് ആ കടൽഭിത്തിയൊന്ന് കെട്ടിത്തന്നെങ്കിലെന്ന്. ഇപ്പോൾ എല്ലാ ദിവസവും നടക്കുന്ന വാർത്താ സമ്മേളനത്തിലെ പ്രഖ്യാപനങ്ങൾ കേൾക്കുമ്പോൾ നമുക്ക് തോന്നും എന്തൊരു കരുതലാണ് ചെല്ലാനത്തിനോടെന്ന്. ഇപ്പറയുന്ന സാറന്മാർ പാർട്ടി ഭേദമന്യേ പതിറ്റാണ്ടുകളായി ഞങ്ങളെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്. അവർക്കൊന്നും കടലിന്റെ ഇരമ്പൽ കേട്ട് ജീവൻ കൈയിൽ പിടിച്ച് ഉറങ്ങേണ്ടി വന്നിട്ടില്ല. വെള്ളം കയറാതെ സുരക്ഷിതമായി നാട്ടുകാരുടെ അഭയകേന്ദ്രമായ സെന്റ് മേരീസ് സ്കൂളുപോലും വെള്ളത്തിലായി- ചെല്ലാനംകാരൻ പറയുന്നു.
Content highlights: Between Sea and Covid 19 Chellanam in Kerala in truly under triple lockdown
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..