സന്ദര്‍ശകരുടെ എണ്ണത്തിലും വരുമാനത്തിലും റെക്കോഡിലേക്ക് പീച്ചിഡാം. ഡാം തുറന്ന പതിനെട്ടു ദിവസത്തിനുള്ളില്‍ പീച്ചി സന്ദര്‍ശിച്ചത് അറുപതിനായിരം പേരാണ്. പ്രവേശന ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിച്ചത് 12 ലക്ഷം രൂപ. പാര്‍ക്കിങ് ഫീസിനത്തില്‍ ലഭിച്ച തുക കൂടി കൂട്ടിയാല്‍ ഇത് പതിനഞ്ച് ലക്ഷം കടക്കും. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ സന്ദര്‍ശകരുടെ വരവ് കുറഞ്ഞിട്ടുണ്ട്. മഴയും ജില്ലയിലെ വാഴാനി, ചിമ്മിനി ഡാമുകള്‍ തുറന്നതും വരവ് കുറയാന്‍ കാരണമായിട്ടുണ്ട്.
പീച്ചി ഡാം തുറക്കുന്ന കാഴ്ച കാണാന്‍ ആദ്യ ദിനംതന്നെ എത്തിയത് പതിനായിരത്തോളം ആളുകളാണ്. ഡാമിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഏകദിന കളക്ഷനും ഇക്കൊല്ലമാണ്. ഡാം തുറന്ന ആദ്യ ഞായറാഴ്ച മൂന്ന് ലക്ഷത്തി എഴുപത്തയ്യായിരം രൂപ ഗേറ്റ് കളക്ഷന്‍ മാത്രം ലഭിച്ചു. സ്വാതന്ത്ര്യദിനം, ഓണം തുടങ്ങിയ അവധി ദിനങ്ങളില്‍ നിലവിലുള്ളതിന്റെ ഇരട്ടി സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.
ഉയര്‍ന്ന ജലനിരപ്പ്
2007ന് ശേഷം ജലനിരപ്പ് കുറയാതെ കൂടുതല്‍ ദിവസം നിന്നത് ഇക്കൊല്ലമാണ്. ഒന്നര ഇഞ്ച് വീതമാണ് ഡാം തുറക്കുമ്പോള്‍ ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നത്. പിന്നീട് കനത്ത മഴയെത്തുടര്‍ന്ന് അഞ്ച് ഷട്ടറുകളും ഇരുപത് ഇഞ്ച് വീതം ഉയര്‍ത്തി. ഇതാണ് ഇക്കൊല്ലത്തെ കൂടിയ അളവും. ജലനിരപ്പിലുണ്ടാകുന്ന വ്യതിയാനത്തിനനുസരിച്ച് ഷട്ടറുകള്‍ പലകുറി ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്തു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ ഏറ്റവും കൂടുതല്‍ അളവില്‍ ഷട്ടറുകള്‍ ഉയര്‍ത്തിയത് 2007ല്‍ ആണ്. 34 ഇഞ്ചാണ് അന്ന് ഉയര്‍ത്തിയത്. നിലവില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും വൃഷ്ടിപ്രദേശങ്ങളില്‍ നിന്നുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നുണ്ട്. ഇത് ഡാമിലെ ജലനിരപ്പ് കുറയാതെ കാക്കുന്നു.
വിശന്നാല്‍ രക്ഷയില്ല
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് പീച്ചിയില്‍ സന്ദര്‍ശകര്‍ക്കുള്ള പ്രധാന ബുദ്ധിമുട്ട്. ഇതില്‍ ഏറ്റവും പ്രധാനം ഭക്ഷണ സൗകര്യം ഇല്ലാത്തതും പാര്‍ക്കിങ്ങിന് സ്ഥലം ഇല്ലാത്തതുമാണ്. കുട്ടികളുമായി ഡാം കാണാനെത്തുന്നവര്‍ ഭക്ഷണ സൗകര്യം ഇല്ലെന്നറിഞ്ഞ് കാഴ്ചകള്‍ പാതിയില്‍ നിര്‍ത്തി മടങ്ങിപ്പോവുകയാണ്.ഡാമിനകത്ത് വൈദ്യുത വിളക്കുകള്‍ കത്താത്തതും ശുചി മുറികള്‍ ഉപയോഗയോഗ്യമല്ലാത്തതും സന്ദര്‍ശകരെ വലയ്ക്കുന്നു.