കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു. രക്തമുറയുന്ന രണഭൂമിയില്‍ നിന്നും തിരികെ എത്തിയ പടയാളികള്‍ മുറിവുണങ്ങുന്നതിന് മുമ്പേ രാജാവിനെ സിംഹാസനത്തിലേക്ക് ആനയിക്കുകയാണ്. തലമുറകളും നൂറ്റാണ്ടുകളുമായി കൈവിട്ടുപോയതും തിരികെ പിടിച്ചതുമായ സാമ്രാജ്യങ്ങള്‍ക്കിടയില്‍ ചാലൂക്യ അധ്യായങ്ങള്‍ ഇന്നലെ കഴിഞ്ഞതുപോലെ താളുകളില്‍ മറയുന്നു. ബെല്‍ഗാമില്‍ നിന്നും 165 കിലോമീറ്ററോളം തെക്ക് പടിഞ്ഞാറേക്ക് പോയാല്‍ ലോക പൈതൃക പട്ടികയില്‍ ഇടം തേടിയ പട്ടടക്കലിനെയും ഒരു ചരിത്ര വിസ്മയമായി തൊട്ടറിയാം. ശിലാ നിര്‍മിത കോട്ടകളുടെയും ക്ഷേത്രങ്ങളുടെയും നടുവില്‍ ചാലൂക്യരുടെ വീര ചരിതങ്ങള്ക്കിടയിലെ ഒരത്ഭുതമാണ് ഈ മണല്‍ക്കല്ലില്‍ വിരിഞ്ഞ ക്ഷേത്ര സമുച്ചയം. ഭാരതീയ വാസ്തു ശില്‍പ്പകലയിലേക്ക് നാഗരികരും ദ്രാവിഡരും നല്കിയ കരസ്പര്‍ശം ആരെയും അമ്പരിപ്പിക്കും. നൂറ്റാണ്ടുകളായുള്ള പരിശ്രമത്തില്‍ ഇവിടെ ചുവന്ന കല്ലില്‍ എഴുതിയത് താജ് മഹലിന് സമാനമായ ഒരു ഇതിഹാസം കൂടിയാണ്.
കോരിച്ചൊരിയുന്ന മഴ അടുത്തകാലത്തൊന്നും വരാത്ത ഉത്തര കന്നഡയില്‍ ഇടവിട്ട് മഴ പേരിന് കുടഞ്ഞുപോകുന്നു. വേഴാമ്പലിനെ പോലെ മഴകാത്ത് കഴിഞ്ഞ കൃഷിയിടങ്ങളില്‍ രാത്രി പെയ്ത ചെറിയ മഴയുടെ നനവില്‍ പുലര്‍കാലം ആവിപറത്തുന്നു. രണ്ടു ചാലിലധികം ഉഴുതുമറിഞ്ഞ കടുക് പാടങ്ങളില്‍ ഈ മഴ അനുഗ്രഹത്തിന്റെ തലോടലാണ്. എങ്ങും കടുംചുവപ്പ് നിറമുള്ള കൃഷിയിടങ്ങള്‍ക്കിടയിലൂടെയാണ് പട്ടക്കടലിലേക്കുള്ള യാത്രയും.ഏറെ ദുരം തികച്ചും കൗതുകകരമായ ഗ്രാമീണതകള്‍ കടന്ന് ഒടുവിലെത്തുമ്പോള്‍ ഒരു മഹാപ്രപഞ്ചം. കണ്ടു മതിവരാത്തത്രയും ചരിത്ര സ്മാരകങ്ങളുള്ള മണ്ണാണിത്. ഓരോന്നും സമയമെടുത്ത് മാത്രം കാണണം. ഒപ്പം ചരിത്ര പുസ്തകം മുന്നേ മറിച്ച് നോക്കിയും ഇവിടെയെത്തിയാല്‍ ഒരു കാലത്തെ തൊട്ടരികില്‍ കാണാം.
ചരിത്രമെഴുതിയ ശിലകള്‍
ഏഴാം നൂറ്റാണ്ട് മുതലുള്ള നൂറ്റിയമ്പതിലധികം ചരിത്ര സ്മാരകങ്ങള്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ഭൂപ്രദേശമാണ് ബാഗല്‍ക്കോട്ട് ജില്ലയിലെ പ്രാന്തഭാഗങ്ങള്. ചരിത്രപരമായ സവിശേഷതകള്‍ മണ്ണിനോട് അലിഞ്ഞ് ചേര്‍ന്നിരിക്കുമ്പോഴും ഈ സ്മാരകങ്ങള്‍ ഇന്നും പുറംലോകത്തിന് കൂടുതല്‍ പരിചയമില്ല. ഏറെ തെക്കോട്ട് മാറി ഹംപിയില്‍ വിദേശികളടക്കമുള്ള സഞ്ചാരികള്‍ എത്തുമ്പോഴും ബാഗല്‍ക്കോട്ടിലെ ഈ സ്മാരകങ്ങള്‍ തിരക്കില്‍ നിന്നെല്ലാം മാറി നില്ക്കുന്നു. ലോക പൈതൃക പട്ടികയിലേക്ക് പട്ടടക്കല് ക്ഷേത്രത്തെയും ഉള്‍പ്പെടുത്തുമ്പോള്‍ വിശേഷിപ്പിക്കപ്പെട്ടത് എ ഹാര്‍മോണിയസ് ബ്ലന്‍ഡ് ഓഫ് സൗത്ത് ഇന്ത്യന്‍ ആന്‍ഡ് നോര്‍ത്ത് ഇന്ത്യന്‍ ആര്‍ക്കിടെക്ച്വര്‍ എന്നാണ്. നാഗരിക ദ്രാവിഡ ശൈലിയില്‍ മിശ്രണം ചെയ്യപ്പെട്ട് നിര്‍മ്മിക്കപ്പെട്ട സവിശേഷതകളാണ് പട്ടടക്കലിനെയും വേര്‍തിരിക്കുന്നത്. ചുവന്ന ശിലയില്‍ ഇവിടെ ഒരു ദേവലോകം പണികഴിപ്പിച്ചിരിക്കുന്നു. കല്‍ത്തൂണുകളും കൊത്തുപണികളും കല്‍മണ്ഡപങ്ങളും ഗോപുരങ്ങളും ഏറെയുള്ള പട്ടക്കല്ലിന് പറയാനുള്ളതും മലപ്രഭാനദിക്കരയില് മുളപൊട്ടി വളര്‍ന്ന ചാലൂക്യ സംസ്കൃതിയുടെ കാലം മറക്കാത്ത ഇന്നലെകളെക്കുറിച്ചാണ്. ഒരു സാമ്രാജ്യത്തിന്റെ ഉയര്‍ച്ചയും പതനവുമെല്ലാം ശിലയില്‍ എഴുതപ്പെട്ട ഈ സ്മാരകങ്ങള്‍ ഇന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഏറ്റെടുത്ത് സംരക്ഷിക്കുന്നു. പത്ത് ക്ഷേത്രങ്ങളാണ് പട്ടടക്കലിലുള്ളത്. ഒമ്പതെണ്ണം ഹിന്ദു ക്ഷേത്രവും ഒരു കിലോമീറ്റര്‍ അകലെയായി ഒരു ജൈന്‍ ക്ഷേത്രവും സ്ഥിതിചെയ്യുന്നു.
അതിജീവനങ്ങളുടെയും പോരാട്ടത്തിന്റെയും പതനത്തിന്റെയും നെടുവീര്‍പ്പുകളാണ് ഈ മണ്ണില്‍ നിന്നും ഉയരുന്നത്. പട്ടടക്കലിന്റെ ചരിത്രം പറയുമ്പോള്‍ ബദാമിയില്‍ നിന്നും തുടങ്ങണം. എ.ഡി 642 കാലഘട്ടം. ചാലൂക്യ രാജവംശത്തിലെ പ്രബലനായ പുലികേശി രണ്ടാമനെ വധിച്ച് കാഞ്ചീ പുരത്ത് നിന്നും വന്ന പല്ലവന്മാര് ഒരു നിയോഗം പോലെ ബദാമിയെ കീഴ്പ്പെടുത്തുന്നു. അതുവരെയും സ്വന്തമെന്ന് കരുതിയ സാമ്രാജ്യം നഷ്ടമായതോടെ ഇവിടെ നിന്നും പലായനം ചെയ്യുകയായിരുന്നു ചാലൂക്യരെല്ലാം. ആന്ധ്രയുടെ വിജനതയായിരുന്നു ഇവരുടെ ലക്ഷ്യം. ഇക്കൂട്ടത്തില്‍ പുലികേശി രണ്ടാമന്റെ പുത്രന് വിക്രമാദിത്യന് ഒന്നാമനുമുണ്ടായിരുന്നു. ഇവിടെ നിന്നും വിക്രമാദിത്യനിലെ ചാലൂക്യ രക്തം പല്ലവരുമായി വലിയൊരു അങ്കത്തിന് തയ്യാറെടുപ്പുകള്‍ തുടങ്ങി. ചെങ്കല്ലിലെഴുതിയ ബദാമിയെ തിരികെ പിടിക്കാന്‍ പതിമൂന്ന് വര്‍ഷത്തിനുശേഷം വിക്രമാദിത്യത്തിന് ഊഴമൊരുങ്ങി. എ.ഡി. 655 ല്‍ അങ്ങിനെ അപ്രതീക്ഷിതമായ ആക്രമണത്തിലൂടെ പല്ലവരുടെ കൊന്നൊടുക്കി വിക്രമാദിത്യന് ചാലൂക്യ തലസ്ഥാനത്തെ തിരികെ പിടിച്ചു. ചാലൂക്യര്‍ക്ക് ഇത് നഷ്ടപ്പെട്ടുവെന്നു കരുതിയ ഭൂമിയിലേക്കുള്ള സ്വപ്ന തുല്യമായ തിരിച്ചുവരവായിരുന്നു. കൊങ്ങിണി നാട്ടിലടക്കം വേരുപടര്‍ത്തി ചാലൂക്യര്‍ ഭൂഅതിരുകള്‍ വികസിപ്പിച്ചു. ഈ നേട്ടങ്ങള്‍ക്കെല്ലാം കാരണം തന്റെ പ്രിയ പുത്രന് വിനയാദിത്യനാണെന്ന് വിക്രമാദിത്യന് ഉറച്ചു വിശ്വസിച്ചു. പുത്രനെ വീരോചിതമായ പട്ടാഭിഷേകം നടത്താനും തീരുമാനിച്ചു. ഇതിനായി ശ്രേഷ്ഠമായൊരു സ്ഥലം അന്വേഷിച്ചുള്ള യാത്ര എത്തിയത് മലപ്രഭാ നദിയുടെ തീരത്തുള്ള കിസുവൊളല്‍ എന്നൊരു ഗ്രാമാമയിരുന്നു. പാറക്കെട്ടുകള്‍ നിറഞ്ഞ ഈ മാണിക്യ നഗരം പട്ടാഭിഷേകത്തിനായി തെരഞ്ഞെടുത്തു. പട്ടട കിസുവൊളല്‍ പിന്നീട് പട്ടടക്കല്ലു ആയി മാറുകയായിരുന്നു. പട്ടാഭിഷേകത്തിനുള്ള സ്ഥലമായതോടെ ദേവപ്രീതിക്കായി ഇവിടെ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയായിരുന്നു ആദ്യ ലക്ഷ്യം.
കാലം മറക്കാത്ത പട്ടാഭിഷേകങ്ങള്‍
ഏഴാം നൂറ്റാണ്ടില്‍ പട്ടടക്കലില്‍ ക്ഷേത്രങ്ങള്‍ ഉയര്‍ന്നു തുടങ്ങി. ദ്രാവിഡ നാഗരിക ശൈലിയില്‍ വിസ്മയങ്ങള്‍ ഈ മണ്ണില്‍ അതോടെ വിരിയുകയായിരുന്നു. നാഗരിക ശൈലിയില്‍ ഗലഗനാഥ ക്ഷേത്രമായിരുന്നു ആദ്യം ഉയര്‍ന്നത്. അന്തകാസുരനെ വധിക്കുന്ന എട്ടു കൈകളുള്ള ശിവന്റെ രൂപവും ഇവിടെ കല്ലില്‍ കൊത്തിയെടുത്തു. ദക്ഷിണ ഇന്ത്യയിലെ അത്ഭുതങ്ങളിലൊന്നായ പട്ടടക്കല് ശിലാ ക്ഷേത്ര സമുച്ചയത്തിന്റെ നിര്‍മ്മിതികളുടെ തുടക്കവും അങ്ങിനെയായി. വിക്രമാദിത്യന്റെ പുത്രന് വിനായാദിത്യന് അധികാരമേറ്റെടുത്തതിനുശേഷവും ഇവിടെ ക്ഷേത്രനിര്‍മ്മാണം പുരോഗമിച്ചുകൊണ്ടേയിരുന്നു. കാടസിദ്ധേശ്വര, കാശി വിശ്വനാഥ, ജംബുലിംഗ ക്ഷേത്രമെല്ലാം ഇക്കാലത്താണ് പണിതുടങ്ങിയത്. ഇവിടെയെല്ലാം ശക്തിമൂര്ത്തിയായ ശിവന് തന്നെയായിരുന്നു പ്രതിഷ്ഠ. മലപ്രഭാതീരത്തുള്ള ചുവന്ന കല്ലുകള്‍ തന്നെയായിരുന്നു ക്ഷേത്ര നിര്‍മാണത്തിന് ഇവിടേക്ക് എത്തിച്ചത്. വാസ്തുശില്‍പ്പകലയുടെ സര്‍വകലാശാലയായി ഈ പ്രദേശം മാറിയതോടെ നിരവധി ശില്‍പ്പികളും വിദ്യാര്‍ത്ഥികളുമെല്ലാം ഇവിടേക്ക് അക്കാലത്ത് ഒഴുകിയെത്തി. ചുവന്ന മണല്‍ക്കലില്‍ ഇവര്‍ കവിതയെഴുതി. ഇവിടെ സ്ഥാപിച്ച വിഗ്രഹങ്ങള്‍ മലപ്രഭാ നദിയുടെ ആഴത്തില്‍ നിന്നും മുങ്ങിയെടുത്ത പച്ചക്കല്ലുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചത്.
കാലങ്ങള്‍ പിന്നെയും കടന്നുപോയി. വിനായാദിത്യ രാജാവിന്റെ മകന് വിജയാദിത്യന്‍ ചാലൂക്യവംശത്തിന്റെ പുതിയ രാജാവായി അവരോധിക്കപ്പെട്ടു. പട്ടടക്കല് തന്നെയായി പട്ടാഭിഷേകത്തിന്റെ വേദിയും. തനത് ദ്രാവിഡ ശൈലിയില്‍ ഇവിടെ വലിയ ക്ഷേത്ര നിര്‍മിതിക്കായി വിജയാദിത്യനും ഒരുങ്ങി. എട്ടാം നൂറ്റാണ്ടില്‍ ഇങ്ങനെയാണ് ഇവിടെ സംഗമേശ്വര ക്ഷേത്രം ഉയര്‍ന്നത്. പ്രജകളില്‍ സമ്പന്നരായവരും ഈ ക്ഷേത്ര നിര്‍മാണത്തില്‍ പങ്കാളികളായി. ദേവ പ്രീതിക്കായി ഒട്ടനവധി പേര് ക്ഷേത്ര നിര്‍മാണത്തിനും വിപുലപ്പെടുത്തലിനും സഹായമായെത്തി. ക്ഷേത്രത്തിലെ ശില്‍പ്പങ്ങളുടെ എണ്ണത്തിലും ഇതോടെ എണ്ണം കൂടി വന്നു. ശിവന്റെയും വിഷ്ണുവിന്റെയും അനേകം രൂപങ്ങള്‍ ഇവിടെ ശില്പങ്ങളില് ഉയര്‍ന്നു വന്നു. എന്നാല്‍ ക്ഷേത്രം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് മുമ്പേ വിജയാദിത്യ രാജാവ് മരണമടയുകയായിരുന്നുവെന്നും ക്ഷേത്രനിര്‍മാണം നിലയ്ക്കുകയും ചെയ്തു.
രാജ്ഞിമാരുടെ വിജയസ്മാരകം
വിക്രമാദിത്യ രണ്ടാമന്റെ ഊഴമായിരുന്നു പിന്നീട്. ക്ഷേത്ര നിര്‍മ്മിതിയെക്കാള്‍ രാജ്യം വിപുലപ്പെടുത്തുന്നതിലും പിടിച്ചടക്കലിനുമായിരുന്നു രണ്ടാമന്റെ പരിശ്രമം. ചാലൂക്യരെ പലതവണ നാണം കെടുത്തിയ പല്ലവന്മാര്ക്കെതിരെയായിരുന്നു പോരാട്ടങ്ങളെല്ലാം. കാഞ്ചീപുരത്തേക്കുള്ള പടയോട്ടങ്ങള്‍ പലതും പല്ലവന്മാര്ക്ക് തിരിച്ചടിയായി. ലോകമഹാദേവിയും സഹോദരിയായ ത്രൈലോക മഹാദേവിയുമായിരുന്നു വിക്രമാദിത്യ രണ്ടാമന്റെ ഭാര്യമാര്‍. ഇവര്‍ ഭര്‍ത്താവിന്റെ ഈ യുദ്ധവിജയങ്ങളുടെ സ്മാരകമായി പട്ടക്കലില് ക്ഷേത്ര നിര്‍മ്മാണത്തിനിറങ്ങി. രണ്ടു മഹാക്ഷേത്രങ്ങളാണ് ഇങ്ങെനെയും ഇവിടെ ഉയര്‍ന്നത്. വിരൂപാക്ഷ ക്ഷേത്രം, മല്ലികാര്‍ജുന ക്ഷേത്രം എന്നിവയായിരുന്നു അവ. എ.ഡി. 745 കാലഘട്ടത്തിലായിരുന്നു ഈ വലിയ ക്ഷേത്രങ്ങളുടെ നിര്‍മ്മാണ തുടക്കം. ഒന്നിനൊന്ന് മത്സരിച്ചായിരുന്നു ഇവ പണി കഴിപ്പിച്ചിരുന്നത്. വിരൂപാക്ഷ ക്ഷേത്രം വലിയ കമാനങ്ങളും പടിക്കെട്ടുകളും വരാന്തകളുമായി ഉയര്‍ന്നു നിന്നു. ലോക മഹാദേവിയായിരുന്നു ഈ ക്ഷേത്രം പണികഴിപ്പിച്ചത്. അനേകം കൊത്തുപണികളും ഗോപുരങ്ങളുമെല്ലാം ആരെയും അമ്പരിപ്പിക്കും. ഏഴു കുതിരകള്‍ വലിക്കുന്ന സൂര്യരഥവും ഇവിടെ ശില്പ്പമായി കൊത്തിയിട്ടുണ്ട്. ഒറ്റക്കല്‍ ശ്രീകോവിലുള്ളില്‍ പച്ചക്കല്ലില്‍ തീര്‍ത്ത കുറ്റന്‍ നന്ദിയെയും ഇവിടെ പ്രതിഷ്ഠിച്ചു.
മണ്ഡപങ്ങളും ഇളം തിണ്ണകളും ഇവിടെ ഉയര്‍ന്നു. നാല് മുഖമുള്ള ഒറ്റക്കല്‍ തൂണുകളില്‍ മഹാഭാരതകഥയും മറുഭാഗത്ത് രാമായണകഥയും ചിത്രാലിഖിതമായി. പ്രജകള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പ്രത്യേക ഇടവും രാജകുടുംബാംങ്ങള്ക്കായി അന്തരാളയും ഇതിനുള്ളിലൊരുക്കിയിട്ടുണ്ട്. ശില്പ്പികളുടെ പേരും ഈ കല്‍മണ്ഡപങ്ങളില്‍ കൊത്തി വെപ്പിക്കാനും രാജ്ഞി മറന്നിരുന്നില്ല. ഇളയറാണിയായ ത്രൈലോക മഹാദേവിയും ക്ഷേത്ര നിര്‍മ്മാണത്തില്‍ ഒട്ടു പിറകോട്ടില്ലായിരുന്നു. മല്ലികാര്‍ജുന ക്ഷേത്രം ഇങ്ങനെയാണ് ഉയര്‍ന്നു വന്നത്. ശിവനാണ് ഇവിടുത്തെ പ്രതിഷ്ഠ. അഹിഷാസുര മര്‍ദ്ദിനിയുടെ ചെറുരൂപങ്ങളും ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്. തൂണില്‍ പഞ്ചതന്ത്രകഥകളും പ്രണയകാവ്യങ്ങളും കൊത്തിവെച്ചതും കാണാം. പ്രാദേശികമായ ജനതയുടെ സംസ്കാരങ്ങളും രാജ്യഭരണത്തെക്കുറിച്ചുമെല്ലാം കൊത്തിവെക്കാനാണ് രാജ്ഞി ശ്രദ്ധവെച്ചതെന്ന് ഈ ക്ഷേത്രചുമരുകളില്‍ നിന്നും വായിച്ചെടുക്കാം.വലിയ ഹാളുകളും വരാന്തുകളും തട്ടുകളായുള്ള ഗോപുരങ്ങളുമെല്ലാം ചേര്‍ന്ന് മല്ലികാര്‍ജുന ക്ഷേത്രം പട്ടടക്കലിന് മറ്റൊരു വിസ്മയമായി. കാലത്തെ അതിജീവിച്ച ഈ നിര്‍മ്മിതികളും അതിനോടൊപ്പം ചേര്‍ന്ന ചരിത്രവും ലോക പൈതൃകമായി നിലനില്ക്കുന്നു.
കാലത്തിന്റെ കണക്കുപുസ്തകം
വിക്രമാദിത്യന് രണ്ടമാന് ശേഷം ത്രൈലോക മഹാദേവിയുടെ പുത്രനായ കീര്‍ത്തി വര്മന് രണ്ടാമനാണ് അധികാരമേറ്റത്. ചാലൂക്യരുടെ വീരഗാഥകള്‍ കീര്ത്തിവര്മന് പട്ടടക്കലിലെ കുറ്റന്‍ സ്തൂപത്തില്‍ എഴുതി ചേര്‍ത്തു. പതിയെ പതിയെ ചില ക്ഷേത്രങ്ങള്‍ ഉയര്‍ത്തിയെങ്കിലും ചാലൂക്യവംശം ക്ഷയിക്കാന്‍ തുടങ്ങി. അപ്പോഴേക്കും വടക്ക് പടിഞ്ഞാറ് നിന്നും രാഷ്ട്രകൂടര്‍ ഈ സാമ്രാജ്യത്തെ ലക്ഷ്യമിട്ടിറങ്ങിയിരുന്നു. എ.ഡി.753 ന് ശേഷം രാഷ്ട്രകൂടരായിരുന്നു ചാലൂക്യവംശത്തിന് ശേഷം പട്ടടക്കല് കയ്യാളിയിരുന്നത്. പത്താം നൂറ്റാണ്ടിനുശേഷം ലേറ്റ് ചാലൂക്യന്മാര് രണ്ടു നൂറ്റാണ്ടോളം ഇവിടെ ഭരണം ഏറ്റെടുത്തു. പതിമൂന്നാം നൂറ്റാണ്ടില്‍ ഡല്‍ഹി സുല്‍ത്താനേറ്റും മലപ്രാഭാ തീരത്തേക്ക് വരവറിയിച്ചു. പിന്നീട് ബീജാപ്പൂര്‍ സുല്‍ത്താനും ആദില്‍ ഷാഹിയുമെല്ലാം പട്ടക്കലും പരിസരവും സാമ്രാജ്യത്തിന്റെ ഭാഗമാക്കി. പതിനേഴാം നൂറ്റാണ്ടിന്റെ അവസാന പാദത്തില്‍ മുഗള്‍ രാജവംശത്തിലെ ഔറഗംസീബും പട്ടടക്കലിലെത്തി. അതിനുശേഷം മറാത്ത രാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ ക്ഷേത്രം. പിന്നീട് പതിനെട്ടാം നൂറ്റാണ്ടില്‍ ഹൈദരാലിയും പിന്നെ ടിപ്പുസുല്‍ത്താനും ഇവിടെയെത്തി. ബ്രിട്ടീഷുകാര്‍ ടിപ്പുവിനെ കീഴ്പ്പെടുത്തി ഈ സാമ്രാജ്യത്തെ ഒടുവില്‍ സ്വന്തമാക്കുകയായിരുന്നു. പിന്നീട് കാലമേറെ കഴിഞ്ഞതോടെ ഈ പോരാട്ടങ്ങളില്‍ നിന്നെല്ലാം സ്വതന്ത്രമായി പുരവാസ്തുവകുപ്പ് കൈയ്യില്‍ ഭദ്രമായിരിക്കുകയാണ് ഈ ശേഷിപ്പുകള്‍. തകര്ക്കപ്പെടലില് നിന്നും അതിജീവനം നേടിയ ശേഷിപ്പുകളാണ് ഇന്നിവിടെ വിസ്മയമായി നിലകൊള്ളുന്നത്.
ദേവഭൂമിയില്‍ നിന്നും തിരികെ നടക്കുമ്പോള്‍ ഒരു കാലം മുന്നിലൂടെ അതി വേഗത്തില്‍ പാഞ്ഞുപോയി. ഇത്രമാത്രം കാലങ്ങള്‍ കൊണ്ട് എഴുതപ്പെട്ട ഈ ചരിത്രകഥകള്‍ക്ക് മുന്നില്‍ ഈ യുഗത്തിന് ഒരു നിമിഷത്തിന്റെ ചെറുപ്പം മാത്രം. അമ്യൂസ് മെന്റ് പാര്‍ക്കുകളോ കൃത്രിമ നിര്മിതകളോ തിങ്ങിയ വിനോദ കേന്ദ്രങ്ങളല്ല. ചരിത്ര സ്നേഹികളായി ഒരു കൂട്ടം ആളുകള്‍ക്കിടയില്‍ നിന്നും ഈ വിസ്മയങ്ങളെ വായിച്ചറിയുമ്പോള്‍ ഇന്ത്യയെന്ന വിസ്മയത്തെക്കുറിച്ചായിരുന്നു പലരുടെയും അമ്പരപ്പുകള്. അതുകൊണ്ട് തന്നെ ലോകപൈതൃകങ്ങളുടെ പട്ടികയിലൂടെ വിരലോടിച്ച് ഈ ഉത്തര കന്നഡ ഭൂമിയിലേക്ക് യാത്ര തീരുമാനിക്കുന്ന വിദേശ സഞ്ചാരികളുമുണ്ട്. ഇവര്ക്കായെല്ലാം ഇവിടെ കാത്തിരിക്കുന്നത് അത്ഭുതങ്ങള്‍ മാത്രമാണ്.