പ്രതീകാത്മകചിത്രം | Photo: www.gettyimages.in|
സാഹസിക സഞ്ചാരികളെ ലക്ഷ്യമാക്കി അനുമതിയും സുരക്ഷയുമില്ലാതെ കൂണുപോലെ മുളയ്ക്കുന്ന ടെന്റ് ടൂറിസത്തിന്റെ ഇരയാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ഷഹാന. ടെന്റുകൾ താത്കാലിക താമസസംവിധാനമായതിനാൽ റിസോർട്ടിനും ഹോട്ടലുകൾക്കുമുള്ള അംഗീകാരവും അനുമതിയുംവേണ്ട. അതുകൊണ്ടുതന്നെ വനഭാഗങ്ങളോട് ചേർന്ന് ടെന്റുകൾകൂടുകയാണ്.
വനത്തിനോടുചേർന്നുള്ള താമസവും യാത്രയുമാണ് ടെന്റ് ടൂറിസത്തിന്റെ മുഖ്യ ആകർഷണം. റിസോർട്ടുകളെ അപേക്ഷിച്ച് ചെലവ് കുറവായതിനാൽ ഒട്ടേറെപ്പേരാണ് ഈ മേഖലയിലേക്ക് വരുന്നത്.
അപകടമുണ്ടായ റെയിൻഫോറസ്റ്റ് റിസോർട്ട് സ്ഥിതിചെയ്യുന്നത് ചെമ്പ്ര മലയുടെ ഉൾവനത്തോട് ചേർന്നാണ്. ഭക്ഷണവും അടുക്കളയും ചേർന്നുള്ള ഒരു കെട്ടിടമാണ് റിസോർട്ടിന്റേതായി ഉള്ളതെന്നാണ് സൂചന. സഞ്ചാരികൾക്കുള്ള താമസസൗകര്യം മുഴുവൻ െടന്റുകളാണെന്നാണ് അറിയുന്നത്.
അപകടസമയത്ത് റിസോർട്ടിൽ 30 പേരാണ് ഉണ്ടായിരുന്നത്. ഷഹാനയ്ക്കൊപ്പം രണ്ടുപേരുമുണ്ടായിരുന്നു. ഷഹാന കോഴിക്കോട് ഫാറൂഖ് കോളേജിൽ 2018 വരെ സൈക്കോളജി വിഭാഗം ഗസ്റ്റ് അധ്യാപികയായിരുന്നു. നിലവിൽ പേരാമ്പ്ര ദാറുന്നു ജൂം ആർട്സ് ആൻഡ് സയൻസ് കോളേജിൽ സൈക്കോളജി വിഭാഗം മേധാവിയാണ്.
വയനാട്ടിന്റെ മറ്റു ഭാഗങ്ങളിലും ഇത്തരം ടെന്റ് റിസോർട്ടുകൾ കൂടുതലാണ്. കഴിഞ്ഞതവണ ഉരുൾപൊട്ടലുണ്ടായപുത്തുമലയോട് ചേർന്നുള്ള ഭാഗം, കുറുമ്പാലക്കോട്ടയുടെ താഴ്‌വാരം, 900 കണ്ടി തുടങ്ങിയ പ്രദേശങ്ങളിൽ ടെന്റ് ടൂറിസം കൂടുതലാണ്. ആനത്താരകളാന്നെുപോലും പരിഗണിക്കാതെയാണ് പല ടെന്റ് റിസോർട്ടുകളും നിർമിക്കുന്നത്. അതുകൊണ്ടുതന്നെ അപകടമുണ്ടായാൽ സ്വന്തംവാഹനങ്ങൾപോലും പുറത്തെത്തിക്കാൻ ബുദ്ധിമുട്ടാണ്.
പഞ്ചായത്ത്, ഡി.ടി.പി.സി.യുടെ അനുമതിപോലും ഇത്തരം താത്കാലിക താമസസൗകര്യങ്ങൾക്കുവേണ്ടാ. കോവിഡ് മാനദണ്ഡം കൂടിയതോടെ അംഗീകൃത ഹോട്ടലുകളും റിസോർട്ടുകളും ആളുകൾ തിരഞ്ഞെടുക്കുന്നത് കുറഞ്ഞതോടെ ടെന്റ് ടൂറിസത്തിന് അനുകൂലഘടകമായി. ടെന്റുകൾ താത്കാലിക താമസൗകര്യമായതിനാൽ ഇവയുടെ നടത്തിപ്പിന് അനുമതിവേണ്ടായെന്നും ഇവയുടെ എണ്ണം നിയന്ത്രിക്കാൻ ജില്ലാഭരണകൂടവുമായി ചേർന്ന് നടപടി സ്വീകരിക്കുമെന്ന് ഡി.ടി.പി.സി. സെക്രട്ടറി ബി. ആനന്ദ് പറഞ്ഞു.
Content Highlights: Tent Tourism, Wayanad Elephant Attack, Wayanad Tourism, Wayanad DTPC, Kerala Tourism
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..