വെസ്റ്റ് എളേരി പഞ്ചായത്തിലെ പെരളത്തെ ബാബു ഒറിതായിലിന്റെ പറമ്പിൽ കണ്ടെത്തിയ ഗുഹ
കമ്പല്ലൂർ: കാസറഗോഡ് വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടി വില്ലേജിൽ പെരളത്ത് മഹാശിലാസ്മാരകങ്ങളായ ചെങ്കല്ലറകൾ കണ്ടെത്തി. 1500 വർഷങ്ങൾക്കുമുമ്പ് ജീവിച്ചിരുന്ന ജനങ്ങളുടെ ശവസംസ്കാരച്ചടങ്ങിന്റെ ഭാഗമായി നിർമിച്ച നാല് മുനിയറകളാണ് കണ്ടെത്തിയത്.
കോവിഡ് ലോക്ക്ഡൗണിൽ രാഘവൻ കുന്നുമ്മൽവീട്, ഒലക്കരവീട്ടിൽ രത്നാകരൻ, ബാബു ഒറിതായിൽ, മാത്യു കനച്ചിക്കുഴിയിൽ എന്നിവരുടെ പറമ്പുകൾ വൃത്തിയാക്കുന്നതിനിടയിലാണ് ഗുഹകൾ കണ്ടെത്തിയത്. കണ്ടെത്തിയ നാല് ചെങ്കല്ലറയ്ക്കും കൊത്തുപണികളോടുകൂടിയ കവാടവും മുകൾഭാഗത്ത് വൃത്താകൃതിയിലുള്ള ദ്വാരവും ഉണ്ട്. കവാടങ്ങൾ തകർന്നുപോയ നിലയിലുള്ള ചെങ്കല്ലറകളുടെ ഉൾഭാഗം മണ്ണുവീണ് നിറഞ്ഞ അവസ്ഥയിലാണുള്ളത്.
കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ ചരിത്രാധ്യാപകൻ നന്ദകുമാർ കോറോത്ത്, വീഡിയോ കോളിലൂടെ സ്ഥലമുടമകളുമായി നടത്തിയ അന്വേഷണത്തിൽ മഹാശിലാസ്മാരകങ്ങളായ ചെങ്കല്ലറകളാണെന്ന് സ്ഥിരീകരിച്ചു. ഹൊസ്ദുർഗ് താലൂക്കിലെ തലയടുക്കം, ഉമ്മിച്ചി പൊയിൽ, മലപ്പച്ചേരി, പരപ്പ, ബാനം, ബങ്കളം, തിമിരി, പനങ്ങാട്, ചന്ദ്രവയൽ, ചീമേനി എന്നിവിടങ്ങളിൽനിന്ന് ഇതുവരെ 20 ചെങ്കല്ലറകൾ കണ്ടെത്തിയിരുന്നു.
സാമാനരീതിയിൽ നിർമിച്ച നാലു ചെങ്കല്ലറകളാണ് പെരളത്ത് കണ്ടെത്തിയത്. മഹാശിലായുഗത്തിലെ ജനങ്ങളുടെ അധിവാസകേന്ദ്രമായിരുന്നു ഈ പ്രദേശം എന്നതിന്റെ തെളിവാണ് ഈ ഗുഹകൾ. വെസ്റ്റ് എളേരിയുടെ പഴയകാലചരിത്രത്തിന്റെ ശേഷിപ്പുകളാണ് പെരളത്ത് കണ്ടെത്തിയ ചെങ്കല്ലറകൾ.
Content Highlights: Stone age caves found in Kasaragod, Travel News
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..