ഷാർജ സഫാരി പാർക്ക് | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ
ഷാർജ: ആഫ്രിക്കൻ വന്യജീവി വൈവിധ്യങ്ങളുമായി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഷാർജ സഫാരി പാർക്ക് വ്യാഴാഴ്ച മുതൽ കാഴ്ചക്കാർക്കായി വാതിലുകൾ തുറക്കും. നിലവിൽ ചെറിയതോതിൽ പ്രവർത്തിച്ചിരുന്ന പാർക്ക് വിപുലീകരിച്ചാണ് ഷാർജ സഫാരി പാർക്ക് ആയി മാറിയത്.
ആഫ്രിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ സഫാരി പാർക്ക് ആണിത്. അൽ ദൈദിന് സമീപമാണ് പാർക്ക് നിർമിച്ചിരിക്കുന്നത്. എട്ട് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് പാർക്ക്. 120 ഇനം മൃഗങ്ങളും ഒരു ലക്ഷം ആഫ്രിക്കൻ മരങ്ങളും ഇവിടെയുണ്ട്. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങൾ ഉൾപ്പെടെ ഈ പാർക്കിലുണ്ടാകും. ജിറാഫ്, പക്ഷികൾ, ആന, കടലാമ, ആഫ്രിക്കൻ റോക്ക് പൈത്തൺ, അരയന്നം, മുതലകൾ എന്നിവയും ഉണ്ടാകും.
രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ നടന്നാസ്വദിക്കാവുന്ന ബ്രോൺസ് ടിക്കറ്റിൽ 12 വയസ്സിന് മുകളിലുള്ള ഒരാൾക്ക് 40 ദിർഹവും മൂന്ന് മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് 15 ദിർഹവുമാണ് പ്രവേശന നിരക്ക്. സിൽവർ ടിക്കറ്റ് നിരക്കിൽ 12-ന് മുകളിലുള്ളവർക്ക് 120 ദിർഹവും മൂന്ന് മുതൽ 12 വയസ്സുവരെയുള്ളവർക്ക് 50 ദിർഹവുമാണ്.
ഈ ടിക്കറ്റിലൂടെ ബസിലിരുന്ന് പാർക്ക് ആസ്വദിക്കാം. ആറ് മണിക്കൂർ വരെയാണ് സമയം. ഗോൾഡ് ടിക്കറ്റ് നിരക്കിൽ 12-ന് മുകളിലുള്ള ഒരാൾക്ക് 275 ദിർഹവും മൂന്ന് മുതൽ 12 വരെയുള്ളവർക്ക് 120 ദിർഹവുമാണ്. ആഡംബര വാഹനത്തിലിരുന്ന് സ്വകാര്യ ഗൈഡിനൊപ്പം പാർക്ക് ആസ്വദിക്കാം. ആറ് മണിക്കൂർ വരെയാണ് സമയം. രാവിലെ 8.30 മുതൽ വൈകീട്ട് 6.30 വരെയാണ് പാർക്കിന്റെ പ്രവർത്തനസമയം.
ഇക്കോ ടൂറിസം, സാംസ്കാരിക പൈതൃകം, ചരിത്രസ്ഥലങ്ങൾ, സാഹസിക ടൂറിസം എന്നീ മേഖലകളെ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് സഫാരി പാർക്കിന്റെയും വികസനം. രാജ്യത്തെ ടൂറിസം മേഖലയിൽ വലിയ ചലനം സൃഷ്ടിക്കാൻ സഫാരി പാർക്കിന് കഴിയുമെന്നാണ് പ്രതീക്ഷ. ആഫ്രിക്കൻ വന്യജീവികളെ ആഫ്രിക്കയിൽ പോകാതെതന്നെ കാണാനുള്ള സുവർണാവസരമാണിത്.
Content Highlights: sharjah safari park, animal diversity in sharjah safari park, travel news malayalam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..