പുത്തൂർ കായലിൽ ടൂറിസം പദ്ധതിക്കുവേണ്ടി ജങ്കാറിൽ യന്ത്രം ഘടിപ്പിച്ച് ചെളി നീക്കം ചെയ്യുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി
തൃശ്ശൂർ പുത്തൂരിന്റെ കായൽപരപ്പുകളുടെ ഭംഗി ഇനി ടൂറിസത്തിന് നേട്ടമാവും. പഞ്ചായത്തിന്റെ വിശദപദ്ധതി രേഖ ജില്ലാ ആസൂത്രണസമിതി അംഗീകരിച്ചു. സഹായവും പിന്തുണയും തേടി മന്ത്രി കെ. രാജൻ ധനകാര്യം, ടൂറിസം, കൃഷി, തദ്ദേശവകുപ്പ് മന്ത്രിമാർക്കും പദ്ധതി സമർപ്പിച്ചിട്ടുണ്ട്. 22 വകുപ്പുകളെ സംയോജിപ്പിച്ചാണ് 28 കോടി രൂപയുടെ പദ്ധതി. പഞ്ചായത്തിന്റെ 25 ഏക്കർ സ്ഥലത്താണ് നിർദിഷ്ട ശുദ്ധജലതടാക ടൂറിസം പദ്ധതി വിഭാവന ചെയ്തത്.
കഴിഞ്ഞ ബജറ്റിൽ പത്തുകോടി അനുവദിച്ചു. മൈനർ ഇറിഗേഷൻ വഴി ലഭിച്ച ഒരുകോടി 45 ലക്ഷം ഉപയോഗിച്ചാണ് കായൽ ആഴം കൂട്ടുന്ന ജോലികൾ നടക്കുന്നത്. കൂടാതെ തദ്ദേശവകുപ്പിന്റെ നഗരസഞ്ചയിക പദ്ധതിവിഹിതമായി ഒരുകോടി 80 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
ഇത്തവണത്തെ ബജറ്റിലും പ്രതീക്ഷയുണ്ട്. സുവോളജിക്കൽ പാർക്ക് തുറക്കുന്നതോടെ പദ്ധതിയും തുടങ്ങാൻ കഴിയുംവിധത്തിലാണ് പുരോഗമിക്കുന്നത്.
തൃശ്ശൂർ ഗവ. എൻജിനീയറിങ് കോളേജിലെ ആർക്കിടെക്ട് ആൻഡ് പ്ലാനിങ് വിഭാഗവും സിവിൽ ഡിപ്പാർട്ട്മെൻറും ചേർന്നാണ് ഡി.പി.ആർ. തയ്യാറാക്കിയത്.
സുവോളജിക്കൽ പാർക്കിനു പുറമേ പീച്ചി, ചിമ്മിനി മലയോരടൂറിസം ഇടനാഴിയായി ബന്ധപ്പെടുത്താനുള്ള സാധ്യതകളും പരിഗണിക്കുന്നുണ്ട്. കായൽ ടൂറിസത്തിൽ ബോട്ട് യാത്രയും ജലധാരയും മാത്രമല്ല, കൃഷി, വനം, ജലസംഭരണം എന്നിവയുമായി ബന്ധപ്പെടുത്തിയുള്ള അനുബന്ധപ്രവർത്തനങ്ങളും ഈ പദ്ധതിയിലുണ്ട്.
പണ്ട് ഈ കായൽ കവിഞ്ഞൊഴുകി പ്രളയക്കെടുതികൾ ഉണ്ടാകുമായിരുന്നു. വേനലിലും ജലസമൃദ്ധിയാണ്. സമീപത്തെ തുളിയാൻകുന്ന് പാടശേഖരത്തിലെ വെള്ളം കാടച്ചാൽ വഴി കായലിലെത്തിക്കുന്നതിനുള്ള ജോലികളും തുടങ്ങി. കായലിലെ ചെളിനീക്കി എട്ടുമീറ്റർ വീതിയിൽ ബണ്ടുകൾ ബലപ്പെടുത്തുന്നതിന് ജങ്കാറിൽ മണ്ണുമാന്തിയന്ത്രം ഘടിപ്പിച്ചിരിക്കുകയാണ്.
പൗൾട്രി, ക്ഷീരമേഖല, മത്സ്യകൃഷി, തീറ്റപ്പുൽ വളർത്തൽ, നീർത്തടസംരക്ഷണം, ഔഷധത്തോട്ടം, കാലിവളർത്തൽ തുടങ്ങിയ നിരവധി കാർഷികവൃത്തികളുമായി ബന്ധപ്പെട്ട സംയോജിതപദ്ധതികളും കായൽ ടൂറിസം പദ്ധതിയിലുണ്ട്. പരിസ്ഥിതിസൗഹൃദത്തിലൂന്നിയ ഇക്കോ ടൂറിസം പദ്ധതിയെ രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്നതിനുള്ള ശ്രമത്തിലാണ് പുത്തൂർ പഞ്ചായത്ത്.
Content Highlights: puthur backwater tourism, kerala tourism, travel news malayalam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..