ഉമ്മുൽഖുവൈൻ സിനിയ ദ്വീപിൽ കണ്ടെത്തിയ പവിഴനഗരം
എ.ഡി. ആറാം നൂറ്റാണ്ടിന്റെ അവസാനത്തിനും എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിനുമിടയില്‍ നിലനിന്നിരുന്ന 'പവിഴനഗര'ത്തിന്റെ ശേഷിപ്പുകള്‍ യു.എ.ഇയിലെ ഉമ്മുല്‍ഖുവൈനില്‍ കണ്ടെത്തി. ഉമ്മുല്‍ഖുവൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം ആന്‍ഡ് ആര്‍ക്കിയോളജിയാണ് ഉമ്മുല്‍ഖുവൈന്‍ സിനിയ ദ്വീപ് പ്രദേശത്ത് പുരാതനമായ പവിഴനഗരം കണ്ടെത്തിയത്.
കഴിഞ്ഞവര്‍ഷം കണ്ടെത്തിയ 'ക്രിസ്ത്യന്‍ ആശ്രമ'മെന്നറിയപ്പെടുന്ന സിനിയ മൊണാസ്ട്രിയുടെ സമീപത്താണ് പവിഴനഗരവും സ്ഥിതിചെയ്യുന്നത്. പണ്ടുകാലത്ത് ഇവിടുത്തുകാര്‍ കടലില്‍നിന്ന് മുത്തും പവിഴവും വാരി ഉപജീവനം നടത്തിയതിനാലാണ് പവിഴനഗരത്തിന് ആ പേരിട്ടത്. 12 ഹെക്ടര്‍ വിസ്തൃതിയില്‍ സ്ഥിതിചെയ്യുന്ന നഗരം ഈ വര്‍ഷത്തെ കണ്ടുപിടിത്തങ്ങളില്‍ പ്രധാനപ്പെട്ടതാണെന്ന് ആര്‍ക്കിയോളജി വിഭാഗം മേധാവി റാനിയ കന്നൗമ പറഞ്ഞു. ഉമ്മുല്‍ഖുവൈനില്‍ കണ്ടെത്തിയ, ജനവാസമുണ്ടായിരുന്ന പ്രധാനപ്പെട്ട പ്രാചീനനഗരംകൂടിയാണിത്.
അക്കാലത്തെ മനുഷ്യര്‍ താമസിച്ചിരുന്ന ചെറിയ വീടുകളുടെ അടയാളങ്ങളും ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് മനുഷ്യര്‍ ഈ നഗരത്തിലുണ്ടായിരുന്നതായാണ് നിഗമനം. ഒന്നിലധികം മുറികളുള്ള, വാസ്തുശില്പ ചാതുര്യമുള്ള വീടുകളിലാണ് അക്കാലത്തെ മനുഷ്യര്‍ ജീവിച്ചതെന്നതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കടല്‍ത്തീരത്തെ പാറക്കല്ലുകളും ഈന്തപ്പന ഉപയോഗിച്ചുമാണ് ഉറപ്പുള്ള വീടുകള്‍ നിര്‍മിച്ചത്. കൂടാതെ പരമ്പരാഗത വസ്തുക്കളും ഉപയോഗിച്ചിട്ടുണ്ട്.
ഉമ്മുല്‍ഖുവൈന്‍ സാംസ്‌കാരിക യുവജന മന്ത്രാലയം, യു.എ.ഇ. യൂണിവേഴ്‌സിറ്റി, ഇറ്റാലിയന്‍ പുരാവസ്തു ദൗത്യകേന്ദ്രം, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റഡി എന്നിവയുമായി സഹകരിച്ചുകൊണ്ട് സിനിയ ദ്വീപില്‍ കൂടുതല്‍ ഗവേഷണം നടത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.
Content Highlights: Oldest pearling town in the Arabian Gulf discovered in Umm Al Quwain
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..