വർക്കല ബീച്ച് | ഫോട്ടോ: മാതൃഭൂമി
വര്‍ക്കല: ബീച്ചും പരിസരവും അന്താരാഷ്ട്ര നിലവാരത്തില്‍ വികസിപ്പിക്കാനും സഞ്ചാരികളുടെ സുരക്ഷയുറപ്പാക്കാനും സമഗ്ര പദ്ധതി തയ്യാറാകുന്നു. വിദേശരാജ്യങ്ങളുടെ മാതൃകയില്‍ വര്‍ക്കല, കാപ്പില്‍ ബീച്ചുകളില്‍ വാട്ടര്‍ സ്പോര്‍ട്സിനുള്ള ടെന്‍ഡര്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്.
അയല്‍ സംസ്ഥാനങ്ങളില്‍നിന്നടക്കം കൂടുതല്‍ സഞ്ചാരികളെത്തുന്ന സാഹചര്യത്തില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരടങ്ങുന്ന ടൂറിസം പോലീസ് യൂണിറ്റ് സ്ഥാപിക്കാനും പദ്ധതിയുണ്ട്.
നിലവില്‍ വര്‍ക്കല ബീച്ചിലെത്തുന്നവരുടെ സുരക്ഷയ്ക്കായി പോലീസ് ഉദ്യോഗസ്ഥരുടെയും ലൈഫ് ഗാര്‍ഡുകളുടെയും സേവനം ഉപയോഗിക്കുന്നുണ്ട്. വര്‍ക്കലയിലെ ബീച്ചുകളെ സമഗ്രമായി വികസിപ്പിക്കുന്നതിന് ആക്കുളം മാതൃകയില്‍ ടൂറിസം ക്ലബ്ബിന്റെ സേവനം പ്രയോജനപ്പെടുത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. വര്‍ക്കലയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പദ്ധതികള്‍ ആലോചിക്കുന്നതിനായി വി.ജോയി എം.എല്‍.എ.യുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ അവലോകനയോഗം ചേര്‍ന്നു.
വര്‍ക്കല മേഖലയില്‍ ലഹരി ഉപയോഗവും അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളും തടയാന്‍ പോലീസിന്റെയും എക്സൈസിന്റെയും പരിശോധന ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു.
ലഹരി ഉപയോഗത്തിനെതിരേ സഞ്ചാരികള്‍ക്കിടയില്‍ പ്രചാരണ കാമ്പയിന് സംഘടിപ്പിക്കും. വര്‍ക്കല ബീച്ചും പരിസരവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സി.സി.ടി.വി. ക്യാമറകളുടെ നിരീക്ഷണത്തിലാണ്. സി.സി.ടി.വി. ക്യാമറകളുടെ അഭാവമുള്ളതും വെളിച്ചക്കുറവുള്ളതുമായ പ്രദേശങ്ങള്‍ കണ്ടെത്താന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ജില്ലാ വികസന കമ്മിഷണറും ഡി.ടി.പി.സി. സെക്രട്ടറിയുമടങ്ങുന്ന പ്രത്യേക സംഘം പരിശോധന നടത്തും. കടലിലിറങ്ങുന്നവരുടെ സുരക്ഷയ്ക്കായി കൂടുതല്‍ ലൈഫ് ഗാര്‍ഡുകളെ നിയമിക്കും.
കുടുംബസമേതമെത്തുന്ന സഞ്ചാരികള്‍ക്ക് സുരക്ഷിതമായി കടലിലിറങ്ങാനുള്ള അവസരമൊരുക്കും. സഞ്ചാരികളുടെ സുരക്ഷയ്ക്കായി കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരുടെ സേവനവും പോലീസ് പട്രോളിങും ഉറപ്പാക്കാനും തീരുമാനമായി.
കളക്ടര്‍ ജെറോമിക് ജോര്‍ജ്, ജില്ലാ വികസന കമ്മിഷണര്‍ അനുകുമാരി, ഡി.ടി.പി.സി. സെക്രട്ടറി ഷാരോണ്‍ വീട്ടില്‍, വര്‍ക്കല ഡിവൈ.എസ്.പി. പി.ജെ.മാര്ട്ടിന്, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Content Highlights: varkkala beach, new project, water sports and improved police petroling
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..