കാസർകോട് പള്ളത്തെ കണ്ടൽക്കാടുകൾ
ഇക്കോ ടൂറിസം വികസനം ലക്ഷ്യമിട്ട് കാസര്‍കോട് ജില്ലയില്‍ വനം വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് നഗരവനം. നഗരത്തിന്റെ ആഡംബരത്തിനൊപ്പം ഇളംകാറ്റും ശുദ്ധവായുവും നാട്ടുകാര്‍ക്ക് നല്‍കുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
കാസര്‍കോട് നഗരസഭയിലെ പള്ളം പ്രദേശത്താണ് പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കുന്നത്. പൊതുജന പങ്കാളിത്തത്തോടെ വനങ്ങളുടെ ചെറു മാതൃകകള്‍ നഗരങ്ങളില്‍ പുനഃസൃഷ്ടിക്കുന്നതിനൊപ്പം സ്വാഭാവിക വനങ്ങള്‍ നിലനിര്‍ത്തുന്നതാണ് പദ്ധതി. നിലവില്‍ ഇവിടെയുള്ള 21 ഹെക്ടര്‍ കണ്ടല്‍ക്കാടുകള്‍ക്കൊപ്പമാണ് സ്വാഭാവിക വനമൊരുക്കുന്നത്.
നഗരവാസികള്‍ക്ക് സ്വാഭാവികവനത്തിന്റെ സവിശേഷതകള്‍ അനുഭവവേദ്യമാക്കുന്നതോടൊപ്പം നിര്‍മാണപ്രവൃത്തികള്‍ കാരണമുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ മറികടക്കാനും സാധിക്കും. പ്രദേശത്തെ വിനോദസഞ്ചാര വികസനവും ഇതിലൂടെ വനംവകുപ്പ് ലക്ഷ്യമിടുന്നുണ്ട്. കസബ കടപ്പുറത്തിന് സമീപം പള്ളത്ത് ഈ പദ്ധതിയും വരുന്നത് തീരത്തേക്ക് സഞ്ചാരികളെ ആകര്‍ഷിക്കും.
പദ്ധതിയുടെ ഭാഗമായി ജനങ്ങള്‍ക്ക് കണ്ടല്‍ക്കാടുകള്‍ കാണാം. ഇതിനെക്കുറിച്ച് പഠിക്കുന്നവര്‍ക്കും ഗവേഷണം നടത്തുന്നവര്‍ക്കും കണ്ടല്‍പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും അവസരമൊരുങ്ങും. ഇവിടേക്ക് എത്തുന്നതിന് ബോട്ട് സര്‍വീസുകളും തുടങ്ങും. അതിനായി ബോട്ടുജെട്ടി നിര്‍മിക്കും. തദ്ദേശീയരായ ജനങ്ങള്‍ക്ക് ഇവിടെ വന്ന് ജോലിചെയ്യാനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തും. അതോടൊപ്പം വനം വകുപ്പ് ശേഖരിക്കുന്ന വനവിഭവങ്ങളെ ഇവിടെ എത്തുന്നവര്‍ക്ക് പരിചയപ്പെടുത്താനും വില്‍ക്കാനുമുള്ള കിയോസ്‌കുകളും സ്ഥാപിക്കും. കണ്ടല്‍ക്കാടുകള്‍ കാണാന്‍ കാടുകള്‍ക്ക് മുകളിലൂടെ പാലങ്ങളും നിര്‍മിക്കും.
രണ്ടുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്രസര്‍ക്കാരില്‍നിന്ന് 84 ലക്ഷം രൂപ പദ്ധതിക്കായി ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി മരപ്പാലം നിര്‍മിക്കാനും ബോട്ട് സര്‍വീസ് നടത്താനുമുള്ള സൗകര്യമൊരുക്കാനുള്ള നടപടി പൂര്‍ത്തിയായതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. കേരള പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സ് സഹകരണ സംഘത്തിനാണ് നിര്‍മാണച്ചുതല.
Content Highlights: nagaravanam eco tourism project kasaragod
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..