പുലമൺ എസ്.ജി കോളേജിന് സമീപത്തെ മീൻപിടിപ്പാറ | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ
കൊട്ടാരക്കര : വിനോദസഞ്ചാരപദ്ധതിയിൽ ഉൾപ്പെടുത്തി കൊട്ടാരക്കര മീൻപിടിപ്പാറ വികസിപ്പിച്ചെങ്കിലും ഇവിടേക്കുള്ള വഴി കണ്ടെത്താൻ ആളുകൾ പ്രയാസപ്പെടുന്നു. മീൻപിടിപ്പാറയെക്കുറിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞ് ദിവസവും ആളുകളെത്തുന്നുണ്ടെങ്കിലും അവരെ കൊട്ടാരക്കര പട്ടണത്തിൽനിന്ന് സ്ഥലത്തേക്കു നയിക്കാനാവശ്യമായ ദിശാസൂചകങ്ങളില്ല.
സ്ഥലം കണ്ടെത്താൻ ഗൂഗിൾ മാപ്പിനെ ആശ്രയിക്കുന്നവർക്കും വഴിതെറ്റുന്നു. മാപ്പ് നോക്കി ചെന്നെത്തുന്നത് കോളേജിനു സമീപമുള്ള വീട്ടിലാണ്. ദൂരദേശങ്ങളിൽനിന്ന് എത്തുന്നവരോട് മറുപടിപറഞ്ഞ് വീട്ടുകാരും വലഞ്ഞു. കൊട്ടാരക്കര പട്ടണത്തിലെങ്ങും മീൻപിടിപ്പാറയിലേക്കുള്ള വഴി സൂചിപ്പിക്കുന്ന വ്യക്തമായ ബോർഡുകളില്ല. പുലമൺ കോളേജ് ജങ്ഷനിൽനിന്ന് എസ്.ജി.കോളേജിലേക്കുള്ള റോഡിൽ മീൻപിടിപ്പാറയിലേക്കുള്ള വഴി തിരിയുന്നിടത്താണ് പദ്ധതിയെ സൂചിപ്പിക്കുന്ന ആദ്യ ബോർഡുള്ളത്.
ഇവിടംമുതൽ റോഡിന്റെ അവസ്ഥ വളരെ മോശമാണ്. കുണ്ടും കുഴിയും കയറ്റവുമായി കിടക്കുന്ന റോഡ് സഞ്ചാരികളെ വലയ്ക്കും. സ്ഥലത്തെത്തിയാലും മീൻപിടിപ്പാറയിലേക്കിറങ്ങുന്ന കോൺക്രീറ്റ് റോഡിന്റെ ഇരുവശവും കുഴിയാണ്. എതിരേ വാഹനം വന്നാൽ പോകാൻ കഴിയില്ല. ലക്ഷങ്ങൾമുടക്കി പദ്ധതിയൊരുക്കിയിട്ടും ഇവിടേക്ക് എത്തിച്ചേരാൻ വഴിയില്ലാത്തത് പരാതിക്കിടയാക്കുന്നു.
തിരുവനന്തപുരം, കൊല്ലം, പുനലൂർ, അടൂർ ഭാഗങ്ങളിൽനിന്ന് എത്തുന്നവർക്ക് തിരിച്ചറിയാൻ കഴിയത്തക്കവിധം പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോർഡുകൾ സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. ഇവിടേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കിയാൽ സഞ്ചാരികൾക്ക് സഹായകമാകും.
വേനലിൽ തിരക്കേറി
വേനൽക്കാലമെത്തിയതോടെ മീൻപിടിപ്പാറയിൽ സഞ്ചാരികളുടെ തിരക്കേറുന്നു. കുട്ടികളുമായി കുടുംബസമേതം എത്തുന്നവരാണ് ഏറെയും.
വൈകുന്നേരങ്ങൾ ചെലവിടാനും സായാഹ്നസവാരിക്കും പറ്റിയ അന്തരീക്ഷവും കുട്ടികൾക്കു കളിക്കാൻ ചെറു കളിക്കോപ്പുകളോടുകൂടിയ പാർക്കും ആളുകളെ ആകർഷിക്കുന്നു.

തോടിന്റെ കരയിലൂടെയുള്ള നടപ്പാതയും പുൽത്തകിടിയും പാറയ്ക്കു കുറുകേയുള്ള പാലവും രസകരമാണ്. ക്യാമറയിൽ ഒപ്പിയെടുക്കാൻ പറ്റിയ ദൃശ്യഭംഗിയും സഞ്ചാരികളെ ഇവിടേക്കെത്തിക്കുന്നു. മാധ്യമങ്ങളിലൂടെ കണ്ടും കേട്ടുമറിഞ്ഞാണ് കൂടുതലാളുകളും എത്തുന്നത്.
Content Highlights: meenpidippara, kollam tourists destinations, kerala tourism, malayalam latest travel news
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..