തേവലക്കര കിഴക്കേക്കര ആമച്ചിറ ശ്രീകൃഷ്ണക്ഷേത്രത്തിലെ തിരുവടിക്കല്ലുകൾ | ഫോട്ടോ: മാതൃഭൂമി
തേവലക്കര : ആധുനിക തിരുവിതാംകൂറിന്റെ ശില്പി മാർത്താണ്ഡവർമ തേവലക്കരയിലെത്തി കൽപീഠത്തിൽ വിശ്രമിച്ച ചരിത്രം ശിലാരൂപങ്ങളായി മറഞ്ഞുകിടക്കുന്നു. തിരുവടിക്കല്ലുകൾ എന്നറിയപ്പെടുന്ന കൽപീഠങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായി.
തേവലക്കര കിഴക്കേക്കര ആമച്ചിറ ശ്രീകൃഷ്ണക്ഷേത്രത്തിനുമുന്നിലാണ് മാർത്താണ്ഡവർമ വിശ്രമിച്ച തിരുവടിക്കല്ലുകളുള്ളത്. 1925-ൽ കെ.ജി.അയ്യപ്പൻ പിള്ള എഴുതിയ കവിതയിൽ യുവരാജാവിന്റെ തേവലക്കര സന്ദർശനമാണ് പ്രമേയമെന്ന് ചരിത്രഗവേഷകനായ ഡോ. സുരേഷ് മാധവ് പറയുന്നു.
ചെമ്പകപ്പറമ്പ് മഠത്തിലെ നാരായണൻ പോറ്റി പറഞ്ഞുകൊടുത്ത വിവരങ്ങളായിരുന്നു ആ രചനയ്ക്ക് ആധാരം. മാർത്താണ്ഡവർമ വിശ്രമിച്ച കൽമണ്ഡപത്തിൽ അവശേഷിക്കുന്നത് തിരുവടിക്കല്ലുകൾ മാത്രമാണ്. അതാകട്ടെ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നു.
കൽമണ്ഡപത്തോടു ചേർന്നുണ്ടായിരുന്ന ഗണപതിവിഗ്രഹവും കൽവിളക്കും ഇപ്പോഴുമുണ്ട്. ക്ഷേത്രത്തിലുണ്ടായിരുന്ന മാർത്താണ്ഡവർമയുടെ മൺപ്രതിമ കാലപ്പഴക്കത്താൽ നശിച്ചു.
ചരിത്രം
1723-ൽ മാടമ്പിമാർക്കെതിരേ പട സംഘടിപ്പിക്കുന്നതിനുവേണ്ടി വേഷപ്രച്ഛന്നനായാണ് മാർത്താണ്ഡവർമ എത്തിയത്. ആമച്ചിറ ക്ഷേത്രത്തിനോടുചേർന്ന് ഉണ്ടായിരുന്ന കൽപീഠങ്ങളിൽ അദ്ദേഹം ഏറെനേരം വിശ്രമിച്ചതായാണ് ചരിത്രം.
ഇടതുകൈകൊണ്ട് അനുഗ്രഹിക്കുന്ന ആമച്ചിറ ക്ഷേത്രത്തിലെ അപൂർവ വിഗ്രഹം ഏറെ ഇഷ്ടമായതായും വലതുകൈകൊണ്ട് രക്ഷിക്കുമ്പോൾ ഇടംകൈകൊണ്ടേ അനുഗ്രഹിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞതായി വാമൊഴിക്കഥ.
പിന്നീട് അകപ്പറമ്പ് മഠവും കോതമംഗലത്തെ വീടും മാർത്താണ്ഡവർമ സന്ദർശിച്ചു. തന്റെ പൂർവികനായ ചെമ്പകാദിത്യവർമ നിർമിച്ച തേവലക്കര ദേവീക്ഷേത്രവും സന്ദർശിച്ചശേഷം തെക്കുംഭാഗംവഴി മടങ്ങിയെന്നും ചരിത്രം. അഴകത്ത് കാരണവരുടെ സഹായവും മാർത്താണ്ഡവർമയ്ക്ക് ലഭിച്ചിരുന്നതായി ചരിത്രരേഖകൾ ഉദ്ധരിച്ച് ഡോ. സുരേഷ് മാധവ് പറയുന്നു.
തേവലക്കരയിൽ ശേഷിക്കുന്ന ഏക മാർത്താണ്ഡവർമ സ്മാരകമായ തിരുവടിക്കല്ല് പുരാവസ്തുസ്മാരകമായി സംരക്ഷിക്കണം. ഭാവിതലമുറയ്ക്ക് തേവലക്കരയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഈ ചരിത്രശേഷിപ്പുകൾ. മാർത്താണ്ഡവർമയുടെ സന്ദർശനം ഉൾപ്പെടെ തേവലക്കരയുടെയും കരുനാഗപ്പള്ളിയുടെയും ചരിത്രരേഖകൾ ഉൾക്കൊള്ളുന്ന തേവലക്കര ദേശത്തിന്റെ ചരിത്രം എന്ന കൃതി ഉടൻ പുറത്തിറങ്ങും.
- ഡോ. സുരേഷ് മാധവ്, ചരിത്രഗവേഷകൻ
ചരിത്രസ്മാരകമായി സംരക്ഷിക്കണം
മാർത്താണ്ഡവർമയുടെ ചരിത്രസ്മാരകമായി തേവലക്കരയിൽ ശേഷിക്കുന്ന തിരുവടിക്കല്ല് ആമച്ചിറ ശ്രീകൃഷ്ണക്ഷേത്രത്തിനുമുന്നിൽ അനാഥമായി കിടക്കുകയാണ്. നിരവധി ചരിത്രകഥകൾ ഉറങ്ങുന്ന തേവലക്കര മണ്ണിലുള്ള സ്മാരകം സംരക്ഷിക്കപ്പെടണം. ഇതിനായി നാട്ടുകാരും പുരാവസ്തുവകുപ്പും മുന്നോട്ടുവരണം.
- അനിൽ വി., സെക്രട്ടറി, മലയാള ഐക്യവേദി, ചവറ മണ്ഡലം.
തേവലക്കരയുടെ സാംസ്കാരിക പ്രതീകം
തേവലക്കര ദേശത്തിന്റെ സാംസ്കാരികപ്പെരുമയുടെ അടിത്തറയാണ് ആമച്ചിറ ക്ഷേത്രത്തിലെ തിരുവടിക്കല്ല്. പുതിയ തലമുറയ്ക്ക് അതിനെക്കുറിച്ച് അറിവില്ല. സ്വന്തം നാടിന്റെ ചരിത്രവും സംസ്കാരവും അറിയാനും പ്രചരിപ്പിക്കാനും തിരുവടിക്കല്ല് സംരക്ഷിക്കപ്പെടണം.
- അനിൽ, കിഴക്കേക്കര.
സംരക്ഷണം ഉറപ്പാക്കണം
തിരുവടിക്കല്ലുകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി ദേവസ്വം ബോർഡിനെ സമീപിച്ചിരുന്നു. നടപടി ഉണ്ടാകുമെന്ന് ഉറപ്പും നൽകി. എന്നാൽ കോവിഡ് വ്യാപനത്താൽ തുടർനടപടികൾ ഉണ്ടായില്ല.
ശരത്കുമാർ, സെക്രട്ടറി, ക്ഷേത്രോപദേശകസമിതി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..