
മന്ത്രി മുഹമ്മദ് റിയാസ്, തോർബെനും മിച്ചിയും | Photo: Mathrubhumi| Social Media
കാരവനില്‍ ലോകം ചുറ്റാനിറങ്ങിയ ജര്‍മന്‍ ദമ്പതിമാരായ തോര്‍ബെനും മിച്ചിയുമായി സംസാരിച്ച അനുഭവം പങ്കുവെച്ച് കേരള ടൂറിസം വകുപ്പ് പി.എ. മുഹമ്മദ് റിയാസ്. കാരവന് ടൂറിസം എന്ന കേരളത്തിന്റെ അഭിമാന പദ്ധതിയാണെന്നും അതുകൊണ്ടാണ് കാരവനില്‍ 90-ല്‍ അധികം രാജ്യങ്ങള്‍ സഞ്ചരിച്ച ഈ ജര്‍മന്‍ ദമ്പതിമാരുമായി സംസാരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്. കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ അവര്‍ ഏറെ പ്രശംസിച്ചിട്ടുണ്ടെന്നും മന്ത്രി സമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.
മന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം
@hippie.trail എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ ട്രാവല്‍ വ്ളോഗ് ചെയ്യുന്ന തോര്‍ബെനും മിച്ചിയും ഇപ്പോള്‍ കേരളത്തിലാണ്.ആറ് വയസുള്ള മകനും ഒമ്പത് വയസുള്ള മകളും കൂടിയാണ് ഇവരുടെ യാത്ര. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ തോര്‍ബെനും എഴുത്തുകാരിയായ മിച്ചിയും കാരവാനില്‍ ലോകം ചുറ്റാനാരംഭിച്ചത് 12 വര്‍ഷം മുമ്പാണ്. ഇതിനായി ചെറുകുടുംബത്തിന് കഴിയാവുന്ന തരത്തില്‍ വാഹനം രൂപകല്‍പ്പന ചെയ്തു. ഭക്ഷണം പാകം ചെയ്തും കാരവാനില്‍ കിടന്നുറങ്ങിയുമുള്ള യാത്ര അങ്ങനെ 90 രാജ്യങ്ങള്‍ കടന്ന് ഇന്ത്യയിലുമെത്തി.
കേരള ടൂറിസം പേജില്‍ വന്ന ഒരു മിനിറ്റ് വീഡിയോ റീലില്‍ ഈ ജര്‍മന്‍ കുടുംബവും ഭാഗമായിരിന്നു. വീഡിയോ ഭംഗി കണ്ട് കേരളാ ടൂറിസം പ്രമോഷന്റെ ഭാഗമായി ടൂറിസം വകുപ്പ് മന്ത്രിയെന്ന നിലയില്‍ ആ റീല്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി.ആ വീഡിയോയില്‍ കേരളത്തിന് നന്ദി പറഞ്ഞുകൊണ്ട് കമന്റ് ചെയ്ത തോര്ബന്റെ @hippie.trail പ്രൊഫൈല്‍ ശ്രദ്ധയില്‍ പെട്ടപ്പോഴാണ് ഈ കുടുംബത്തെ കുറിച്ചും അവരുടെ യാത്രകളെ കുറിച്ചും അന്വേഷിച്ചറിഞ്ഞത്.
കാരവന് ടൂറിസം എന്നത് സംസ്ഥാന ടൂറിസം വകുപ്പിന്റെ ഒരു പ്രധാനപ്പെട്ട പദ്ധതിയാണ്. കാരവനില്‍ തൊണ്ണൂറില്‍പരം രാജ്യങ്ങളില്‍ യാത്ര ചെയ്ത ഈ സഞ്ചാരികള്‍ കാരവന് ടൂറിസം രംഗത്ത് വലിയൊരു മാതൃകയും പാഠവുമാണ്. അത് കണക്കിലെടുത്തുകൊണ്ട് തന്നെയാണ് അവരെ നേരിട്ട് ബന്ധപ്പെടാന്‍ താല്പര്യം പ്രകടിപ്പിച്ചത്.
ഇന്ന് രാവിലെ 10 മണിക്ക് തോര്‍ബനും മിച്ചിയുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ കണ്ടുമുട്ടി. അവരുടെ യാത്രകളെ കുറിച്ചും കേരളത്തിലെ അനുഭവങ്ങളെ കുറിച്ചും സംസാരിച്ചു. 2021 ഓഗസ്റ്റിലാണ് തോര്‍ബെനും കുടുംബവും ഇന്ത്യയിലെത്തുന്നത്. നവംബര്‍ പകുതിയോടെയാണ് അവര്‍ കേരളത്തില്‍ എത്തിയത്. മുംബൈ, ഗോവ, ഹംപി, ബെംഗളൂരു, കോയമ്പത്തൂര്‍, മൂന്നാര്‍, കൊച്ചി, ആലപ്പുഴ, മാരാരിക്കുളം, വര്‍ക്കല വഴി സഞ്ചരിച്ചാണ് അവര്‍ തിരുവനന്തപുരത്ത് എത്തിയത്.
യാത്ര ചെയ്ത സ്ഥലങ്ങളില്‍വെച്ച് കേരളം അവര്‍ക്ക് സ്പെഷ്യല്‍ പ്ലെയ്സ് ആയി അനുഭവപ്പെട്ടതായി തോര്‍ബന്‍ പറയുകയുണ്ടായി. ഇത്രയധികം സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കഴിഞ്ഞ അവര്‍ക്ക് കേരളം 'ഹോംലി' അനുഭവമാണെന്നും എത്ര കാലം വേണമെങ്കിലും കേരളത്തില്‍ താമസിക്കാന്‍ സാധിക്കുമെന്നും സന്തോഷം പ്രകടിപ്പിച്ചു. മൂന്നാറിനെ ' Next to heaven in God's own country 'എന്നാണ് തോര്‍ബന്‍ വിശേഷിപ്പിച്ചത്.മൂന്നാറിനും കേരള ടൂറിസത്തിനുമാകെ ലഭിക്കുന്ന അഭിമാനമാണത്.
കേരളത്തിന്റെ തനത് പ്രകൃതി സൗന്ദര്യവും ഗ്രാമ ഭംഗിയും, സംസ്കാരവും, ഭക്ഷണവും, കലര്പ്പുകളില് മത സൗഹാര്‍ദ്ദത്തില്‍ അധിവസിക്കുന്ന സാമൂഹിക മാതൃകയെ കുറിച്ചുമെല്ലാം പരപ്സരം സംസാരിക്കുകയുണ്ടായി.
കാരവന് ടൂറിസത്തിന് ഏറെ സാധ്യതയുള്ള നാടാണ് കേരളമെന്ന് ഈ ലോക സഞ്ചാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇന്‍സ്റ്റഗ്രാമിലെ അദ്ദേഹത്തിന്റെ ടൂറിസം വീഡിയോകളും മനോഹരമാണ്. കന്യാകുമാരിയില്‍ നിന്ന് തിരിച്ചു കേരളത്തിലെത്തി മലബാറിലേക്കുള്ള യാത്രയിലാണ് ആ കുടുംബമിപ്പോള്‍. കേരള ടൂറിസത്തിന്റെ ആഗോള ബ്രാന്‍ഡ് അംബാസിഡറായി തങ്ങളുടെ മികച്ച അനുഭവങ്ങള്‍ പങ്കുവെക്കുമെന്ന് അവര്‍ പറയുകയുണ്ടായി. തോര്‍ബെനും മിച്ചിക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും.
Content Highlights: Kerala Tourism Minister P.A. Muhammad Riyas speaks to German couple Thorben and Michi,
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..