ഇടുക്കി ഡാം (ഫയൽ ചിത്രം) | ഫോട്ടോ: പി.പി. രതീഷ് മാതൃഭൂമി
ചെറുതോണി : ഇടുക്കി ജലാശയം നിറഞ്ഞുകിടക്കുകയാണ്. ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ കാണാനും വശ്യഭംഗി ആസ്വദിക്കുവാനുമുള്ള സൗകര്യവും ഇപ്പോഴുണ്ട്. ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികൾ എത്തുമ്പോഴും അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഇവിടെ പരിമിതമാണ്. അത് സഞ്ചാരികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ജില്ലാ ആസ്ഥാനമായിട്ടുപോലും ചെറുതോണി മേഖലയിൽ ഒരു പൊതുശൗചാലയംപോലുമില്ല.

വലിയ ബുദ്ധിമുട്ട്
ക്രിസ്മസ്, പുതുവത്സര അവധി പ്രമാണിച്ച് ഡിസംബർ 23-നാണ് ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ കെ.എസ്.ഇ.ബി. സഞ്ചാരികൾക്കായി തുറന്നു കൊടുത്തത്.
ഇടുക്കി പദ്ധതിയിലെ ഷട്ടറുള്ള ഏക അണക്കെട്ടായ ചെറുതോണി അണക്കെട്ടിന് മുകളിലൂടെ ഇടുക്കി ആർച്ച് ഡാമിലേക്ക് ബഗ്ഗികാറിൽ പോകാം. വേണമെങ്കിൽ നടന്നുപോകാം. രണ്ടരക്കിലോമീറ്റർ ദൂരം മായികയാത്രയും ജലാശയത്തിലെ ബോട്ടിങ്ങും ആസ്വദിക്കാൻ നൂറുകണക്കിന് പേരാണ് ദിവസവും എത്തുന്നത്.
പാസ് ലഭിക്കുന്നതിനായി മണിക്കൂറുകളാണ് സഞ്ചാരികൾ കാത്തുനിൽക്കുന്നത്. ടിക്കറ്റ് കൗണ്ടറുകൾ ആവശ്യത്തിനില്ല. ഓൺലൈൻ സംവിധാനം ഇല്ലാത്തതും സഞ്ചാരികളെ വലയ്ക്കുന്നു.
ജലാശയത്തിലൂടെയുള്ള ബോട്ടിങ്ങിന് തിരക്കേറെയാണ്. ഒരാൾക്ക് 145-രൂപ മുടക്കിൽ ഇടുക്കി ജലാശയത്തിലൂടെ ബോട്ടിൽ കറങ്ങാം. എന്നാൽ വെള്ളാപ്പാറയിൽ ഒരേ സമയം 20-പേർക്ക് സഞ്ചരിക്കാവുന്ന ഒരു ബോട്ട് മാത്രമാണ് വനംവകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. അതിനാൽ സഞ്ചാരികൾക്ക് പലർക്കും ബോട്ടിങ് ആസ്വദിക്കാൻ പറ്റുന്നില്ല.
മുൻകാലങ്ങളിൽ സഞ്ചാരികൾക്കായി സ്പീഡ് ബോട്ടുകൾ ഉൾപ്പെടെ ഒരുക്കിയിരുന്നു. എന്നാൽ ഇത്തവണ അതുണ്ടായില്ല. ഇടുക്കി, ചെറുതോണി അണക്കെട്ടുകളിൽ സഞ്ചരിക്കുവാൻ ആകെ അഞ്ച് ബഗ്ഗികാറുകളാണുള്ളത്. കാർ വാടക അടച്ച് സന്ദർശകർ മണിക്കൂറുകൾ കാത്തിരുന്ന ശേഷമാണ് ബഗ്ഗികാർ ലഭിക്കുന്നത്.
ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കുവാൻ വെള്ളാപ്പാറയിൽ നിന്നു തിരിഞ്ഞ് ചെറുതോണി അണക്കെട്ടിന് സമീപം എത്തി സന്ദർശനത്തിനുശേഷം വാഹനങ്ങൾ മെഡിക്കൽകോളേജ് വഴിയാണ് പോകേണ്ടത്. വൻ ഗതാഗതക്കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. മെഡിക്കൽ കോളേജിലേക്ക് രോഗികളുമായിവരുന്ന വാഹനങ്ങൾ കുരുക്കിൽപ്പെടുന്നതും പതിവായി. ഇത് നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയോ റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്തിട്ടില്ല.

നിരക്കും കൂട്ടി
അടച്ചിടലിനുശേഷം സഞ്ചാരികൾക്കായി ഡാം തുറന്നപ്പോൾ ടിക്കറ്റ് നിരക്കും വർധിപ്പിച്ചു. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ഇപ്പോഴത്തെ നിരക്ക്.
നേരത്തേ ഇത് മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 20 രൂപയുമായിരുന്നു. ബഗ്ഗികാർ വാടക 500 രൂപയിൽനിന്ന് 600 രൂപയായും ഉയർത്തി. എന്നിട്ടും നിരവധി പേരാണ് അണക്കെട്ട് കാണാൻ എത്തുന്നത്.
23 മുതൽ 31 വരെ 14,159 മുതിർന്നവരും, 2,303 കുട്ടികളും ഉൾപ്പെടെ 16,462 പേർ ഇടുക്കി സന്ദർശിച്ചു.
ഒൻപത് ലക്ഷം രൂപ വരുമാനം ലഭിച്ചു. ഫെബ്രുവരി 28-വരെയാണ് അണക്കെട്ടുകൾ സന്ദർശിക്കാൻ അവസരമുള്ളത്.
Content Highlights: idukki dam, boating in idukki cheruthoni dams, travel news malayalam


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..