രാജകുമാരി ഉറക്കത്തിലാണ്... ഫോർട്ടുകൊച്ചിയിലെ ആളൊഴിഞ്ഞ പ്രിൻസസ് സ്ട്രീറ്റ്
ഫോര്‍ട്ടുകൊച്ചി: ഹര്‍ത്താലിന്റെ പ്രതീതിയാണ് ഫോര്‍ട്ടുകൊച്ചിയില്‍. പകല്‍പോലും ആളനക്കമില്ല. കടകളെല്ലാം അടഞ്ഞുകിടക്കുന്നു. തെരുവുകളിലൊന്നും ഒരൊറ്റ സഞ്ചാരിയുമില്ല. ഇടതടവില്ലാതെ സഞ്ചാരികള്‍ കടന്നുപോയിരുന്ന വഴികള്‍ ശൂന്യം. ഹോട്ടലുകള്‍ തുറക്കുന്നില്ല. വഴിയോരക്കച്ചവടക്കാരില്ല.
കടപ്പുറവും ചരിത്രസ്മാരകവുമൊക്കെ സ്ഥിതിചെയ്യുന്ന ഫോര്‍ട്ടുകൊച്ചി ഒന്നാം വാര്‍ഡില്‍ കോവിഡ് രോഗികളൊന്നുമില്ല. ഈ മേഖലയില്‍ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടുമില്ല. കടപ്പുറം അടച്ചിട്ടുണ്ട്. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് നടപ്പാതയിലേക്ക് വെള്ളമെത്തിയിരുന്നു. അപകടകരമായ രീതിയില്‍ വെള്ളം കയറിയതോടെയാണ് കടപ്പുറം അടച്ചത്. ജനം കൂടുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാല്‍ കടപ്പുറത്ത് വിശ്രമത്തിനായി ആരെയും പ്രവേശിപ്പിക്കുന്നില്ല. ആളുകള്‍ ഫോര്‍ട്ടുകൊച്ചിയിലേക്ക് എത്തുന്നതുമില്ല.
കൊറോണയെ തുടര്‍ന്ന് വിനോദസഞ്ചാര മേഖല മരവിച്ചുനില്പ്പാണ്. ലോക്ഡൗണ്‍ കാലത്ത് കൊച്ചിയില്‍ വന്നുപെട്ട കുറച്ച് വിനോദസഞ്ചാരികള്‍ പലയിടത്തായി താമസിക്കുന്നുണ്ട്. അവര്‍ക്ക് നാട്ടിലേക്ക് പോകാനുമാകുന്നില്ല. കഴിഞ്ഞ മൂന്ന് മാസമായി കൊച്ചി കാണാനായി ആരും വരുന്നില്ല.
വഴിയോര ചായക്കട പോലും തുറക്കുന്നില്ല. വഴിയില്‍ ആളില്ലാത്തതിനാലാണ് അവര്‍ കട തുറക്കാത്തത്.

വിനോദസഞ്ചാര മേഖലയിലെ ഈ തളര്‍ച്ച നിരവധി കുടുംബങ്ങളെ ദുരിതത്തിലാക്കുന്നുണ്ട്. ഫോര്‍ട്ടുകൊച്ചിയുടെ നിലനില്‍പ്പുതന്നെ സഞ്ചാരികളെ ആശ്രയിച്ചാണ്. ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍, വഴിയോരക്കച്ചവടക്കാര്‍, ഫുഡ് കോര്‍ട്ടുകള്‍ എന്നിവയൊക്കെ വിനോദസഞ്ചാര മേഖലയെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. കേരളത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന കേന്ദ്രമാണിത്. നാട്ടുകാരായ നിരവധി പേര് ഈ മേഖലയില്‍ വരുമാനം കണ്ടെത്തുന്നു.
കുറച്ചുകാലമായി മണ്‍സൂണ്‍ ടൂറിസം വേരുപിടിച്ച് വരികയായിരുന്നു. ഓഫ് സീസണായതിനാല്‍ മഴക്കാലത്ത് കൊച്ചിയില്‍ കുറഞ്ഞ ചെലവില്‍ താമസിക്കാമെന്ന സൗകര്യമുണ്ടായിരുന്നു. ഇത് ഉപയോഗപ്പെടുത്തിയാണ് മണ്‍സൂണ്‍ ടൂറിസം പച്ചപിടിച്ചത്. പക്ഷേ, എല്ലാം തകര്‍ത്ത് കൊറോണ മുന്നോട്ടുപോയതോടെ മണ്‍സൂണ്‍ ടൂറിസവും വെള്ളത്തിലായി.
ടൂറിസം മേഖലയില്‍ ജീവിതം പടുത്തുയര്‍ത്തുന്നവര്‍ വലിയ പ്രതിസന്ധിയിലാണ്.
Content Highlights: Fort Kochi, What to See in Fort Kochi, Kerala Tourism, Fort Kochi Then and Now, Travel News
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..