കാരാപ്പുഴയിലെ ഹ്യൂമൺ ഗൈറോ
അമ്പലവയല്‍: കാരാപ്പുഴയില്‍ പുതുതായി ഒരുക്കിയ അഞ്ച് സാഹസിക റൈഡുകളുടെ ഉദ്ഘാടനം ഞായറാഴ്ച. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളമേറിയ സ്വിപ്പ് ലൈന്‍ അടക്കമുള്ളവയാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. വൈകീട്ട് നാലിന് കാരാപ്പുഴയില്‍ നടക്കുന്ന ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. റൈഡുകള്‍ ഉദ്ഘാടനം ചെയ്യും.
നാഷണല്‍ അഡ്വെഞ്ചര്‍ ഫൗണ്ടേഷനും കാരാപ്പുഴ ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയും ചേര്‍ന്നാണ് സാഹസിക വിനോദങ്ങള്‍ ഒരുക്കിയിരിക്കുന്നത്. രണ്ട് ലൈനുകളിലായി രണ്ടുപേര്‍ക്ക് ഒരേസമയം പോകാവുന്ന സ്വിപ്പ് ലൈനാണ് ഏറ്റവും ആകര്‍ഷണം. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളമേറിയ സ്വിപ്പ് ലൈനാണ് ഇത്. അണക്കെട്ടിന് സമാന്തരമായി ഒരുക്കിയിരിക്കുന്ന സ്വിപ്പ് ലൈനിലൂടെയുള്ള യാത്ര സന്ദര്‍ശകരുടെ മനം കവരും.
കേരളത്തിലാദ്യമായി എത്തുന്ന ഹ്യൂമന്‍ സ്ലിങ് ഷോട്ടും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രിയമുള്ളതാകും. ഹ്യൂമന്‍ ഗൈറോ, ട്രമ്പോളിന്‍ പാര്‍ക്ക്, ബഞ്ചി ട്രമ്പോളിന്‍ എന്നിവയും പ്രായഭേദമെന്യേ എല്ലാവര്‍ക്കും ആസ്വദിക്കാവുന്നതാണ്. പ്രവേശന ടിക്കറ്റും സാഹസിക റൈഡുകളുമടക്കം മുതിര്‍ന്നവര്‍ക്ക് 800 രൂപ ചെലവില്‍ കാരാപ്പുഴയിലെ മുഴുവന്‍ വിനോദങ്ങളിലും പങ്കെടുക്കാം.

കാരാപ്പുഴയ്ക്ക് പുതിയമുഖം
പുതിയ റൈഡുകള്‍ തുറക്കുന്നതോടെ വയനാടന്‍ വിനോദസഞ്ചാരത്തിന്റെ ചിത്രം മാറ്റിയെഴുതാനൊരുങ്ങുകയാണ് കാരാപ്പുഴ. കേരളത്തില്‍ മറ്റെവിടെയും പരീക്ഷിക്കാത്ത രണ്ട് റൈഡുകളടക്കം അഞ്ചെണ്ണമാണ് സാഹസിക സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. വയനാട് കാണാന്‍ ചുരംകയറുന്ന സഞ്ചാരികള്‍ക്ക് ഇനി കാരാപ്പുഴയിലേക്കുള്ള യാത്ര ഒഴിവാക്കാനാകില്ല.
ജലവിതരണം ലക്ഷ്യമിട്ട് കെട്ടിപ്പൊക്കിയ കാരാപ്പുഴ അണക്കെട്ടിന്റെ തീരം ഇന്ന് വിനോദസഞ്ചാരികളുടെ പറുദീസയാണ്. അതിസുന്ദര കാഴ്ചകളും വിനോദങ്ങളും വിരുന്നൊരുക്കുന്ന കാരാപ്പുഴയില്‍ എത്തിയ പുതിയ റൈഡുകള്‍ സാഹസിക സഞ്ചാരികളെ മറ്റൊരുലോകത്തേക്ക് കൊണ്ടുപോകുന്നു. രണ്ടുപേര്‍ക്ക് ഒരേസമയം പോകാവുന്ന സ്വിപ്പ് ലൈനിലെ യാത്രയില്‍ കാരാപ്പുഴ അണക്കെട്ടിന്റെ ആകാശദൃശ്യങ്ങള്‍ കാണാം.

അണക്കെട്ടിന്റെ രണ്ടുവശങ്ങളിലായുള്ള കുന്നുകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് 605 മീറ്റര്‍ നീളമുള്ള സ്വിപ്പ് ലൈന്‍ പ്രവര്‍ത്തിക്കുന്നത്. ഇത്രയും ദൂരം പിന്നിടാന്‍ ഒരുമിനിറ്റ് സമയമാണ് ആവശ്യം. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് ഈ യാത്ര ഹരംപകരും. സ്വിപ്പ്ലൈന്‍ കഴിഞ്ഞാല്‍ നേരെ സ്ലിം ഷോര്‍ട്ടിലേക്ക് പോകാം. കവണയില്‍നിന്ന് കല്ല് പുറപ്പെടുംപോലെ മനുഷ്യനെ എടുത്തെറിയുന്ന റൈഡാണിത്. കേരളത്തിലാദ്യമായാണ് ഈ റൈഡ് പരീക്ഷിക്കുന്നത്. കുന്നിന്‍മുകളില്‍ സജ്ജീകരിച്ചിരിക്കുന്ന സ്ലിംഷോര്‍ട്ടില്‍ നിന്ന് തെറിക്കുമ്പോള്‍ മുതല്‍ മൂന്ന് മിനിറ്റ് നേരംകൊണ്ട് സര്‍വലോകങ്ങളും കണ്ടാണ് മടങ്ങിയെത്തുക.

യന്ത്രസഹായത്തോടെ മുകളിലേക്കും താഴേക്കും കുതിക്കുന്ന ബഞ്ചി ട്രമ്പോളിനാണ് മറ്റൊരു റൈഡ്. ഇതില്‍ ഒരേസമയം നാലുപേര്‍ക്ക് കയറാം. അല്പം സാഹസികതയേറിയ റൈഡുകളിലൊന്നാണിത്. തലകീഴായി കറക്കുന്ന ഗൈറോ, സംഗീതത്തിനൊപ്പം ചുവടുവെക്കാവുന്ന ട്രമ്പോളിന്‍ പാര്‍ക്ക് എല്ലാം ചേരുമ്പോള്‍ ഒരു പകല്‍മുഴുന്‍ ആസ്വദിക്കാനുള്ള വക കാരാപ്പുഴയിലുണ്ട്. പുതിയ റൈഡുകള്‍ക്ക് പുറമെ കുട്ടികള്‍ക്ക് കളിച്ചുല്ലസിക്കാവുന്ന ഊഞ്ഞാലുകളും മറ്റ് വിനോദങ്ങളും കാരാപ്പുഴയിലുണ്ട്.
Content Highlights: five new adventure rides in Karappuzha, National Adventure Foundation, Karappuzha Tourism Management Committee, Wayanad Tourism
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..