റാൻ ഓഫ് കച്ചിലെ ഹാരപ്പൻ സംസ്കാര കേന്ദ്രമായ ധൊലാവീരയുടെ ഒരു ദൃശ്യം | Gettyimages
അഹമ്മദാബാദ് : ഗുജറാത്തില്‍ റാന്‍ ഓഫ് കച്ചിലെ ഹാരപ്പന്‍ സംസ്കാരകേന്ദ്രമായ ധൊലാവീരയെ യുനെസ്കോ ലോക പൈതൃകകേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇന്ത്യയില്‍ ഈ പദവി ലഭിക്കുന്ന നാല്പതാമത്തെയും ഗുജറാത്തിലെ മൂന്നാമത്തെയും കേന്ദ്രമാണിത്.
ചൈനയിലെ ഫുഷോയില്‍ നടക്കുന്ന യുനെസ്കോ ലോക പൈതൃകസമിതി യോഗത്തിലാണ് ധൊലാവീരയ്ക്ക് പൈതൃകപദവി നല്കാന് തീരുമാനമായത്. തെലങ്കാനയിലെ കാകതീയ രുദ്രേശ്വര ക്ഷേത്രത്തിനും കഴിഞ്ഞ ദിവസം ഈ പട്ടികയില്‍ ഇടം ലഭിച്ചിരുന്നു. ഇതോടെ ഭാരതം സാംസ്കാരിക പൈതൃകകേന്ദ്രങ്ങളുടെ 'സൂപ്പര്‍ 40 ക്ളബ്ബില്‍ അംഗമായി' -കേന്ദ്ര സാംസ്കാരിക മന്ത്രി ജി. കിഷന് റെഡ്ഡി ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. ഇറ്റലി, സ്പെയിന്, ചൈന, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഈ കൂട്ടത്തില്‍ ഇപ്പോഴുള്ളത്.
ബി.സി. 3000-1500 കാലത്തിനിടയില്‍ തുടര്‍ച്ചയായി നിലകൊണ്ട ഹാരപ്പന്‍ നാഗരികതയാണ് ധൊലാവീര. നഗരാസൂത്രണം, നിര്‍മാണരീതികള്‍, ജലവിഭവം, വാണിജ്യം, കല എന്നീ മേഖലകളിലൊക്കെ വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാക്കിയ നാഗരികതയാണിതെന്ന് പുരാവസ്തു ഗവേഷണത്തില്‍ തെളിഞ്ഞു. 120 ഏക്കറോളം സ്ഥലത്തെ പുരാവസ്തുക്കളാണ് 1967 മുതലുള്ള ഉത്ഖനനങ്ങളില്‍ കണ്ടെത്തിയത്.

ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും പാര്‍പ്പിടങ്ങള്‍, പൊതുജനങ്ങളുടെ വാസസ്ഥലങ്ങള്‍, ചെമ്പ് നിര്‍മാണ കേന്ദ്രം, മുത്തുനിര്മാണ ശാല, ആഭരണങ്ങള്‍, മണ്‍പാത്രങ്ങള്‍, മുദ്രകള്‍ തുടങ്ങിയവയൊക്കെ കണ്ടെത്തിയവയില്‍ പെടുന്നു. തനത് രീതിയില്‍ കണ്ടെത്തിയ തെക്കന്‍ ഏഷ്യയിലെ ചുരുക്കം പുരാതന നാഗരികതകളിലൊന്നുമാണ്. അഹമ്മദാബാദില്‍നിന്ന് 380 കിലോമീറ്റര്‍ അകലെ കച്ച് ജില്ലയിലാണ് ധൊലാവീര. നിലവില്‍ ഗുജറാത്തിലെ പാവഡഢിലെ ചമ്പനേര്‍ സ്മാരകങ്ങള്‍, പാട്ടണിലെ റാണി കി വാവ്, അഹമ്മദാബാദ് പഴയ നഗരം എന്നിവയും യുനെസ്കോയുടെ പൈതൃക പട്ടികയിലുണ്ട്.
Content highlights : dholavira in gujarat has been included world heritage site by UNESCO
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..