വേങ്ങൂർ ചേറ്റുപാറ | ഫോട്ടോ: മാതൃഭൂമി
ചടയമംഗലം : സഞ്ചാരികളുടെ പറുദീസയായ വേങ്ങൂര്‍ ചേറ്റുപാറ തീര്‍ഥാടന ടൂറിസത്തിന് കാത്തിരിക്കുന്നു. ചരിത്രവിദ്യാര്‍ഥികള്‍ക്കും ഐതിഹ്യങ്ങള്‍തേടിയെത്തുന്നവര്‍ക്കും വിലപ്പെട്ട വിവരങ്ങളാണ് ഇളമാട് പഞ്ചായത്തിലെ ചേറ്റുപാറ നല്‍കുക. ആയൂര്‍-തേവന്നൂര്‍-ചെപ്ര റോഡിന് തൊട്ടടുത്താണിത്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇവിടെ പാറമുകളില്‍ നിന്നാല്‍ സൂര്യനെ ഒരു തളികയിലെന്നപോലെ അടുത്തുകാണാന്‍ കഴിയും.

മൂന്നു പാറകളാണ് ചേറ്റുപാറയിലുള്ളത്. ഒന്നാംപാറയില്‍ ഗണപതിയും രണ്ടാംപാറയില്‍ ശ്രീരാമപാദവും മൂന്നാംപാറയില്‍ ശ്രീരാമസ്വാമിക്ഷേത്രവും കുളവും ഉപദേവാലയങ്ങളുമുണ്ട്. പാറമുകളിലെ ഒരിക്കലും വറ്റാത്ത ജലാശയം വിസ്മയക്കാഴ്ചയാണ്. അമ്പതടി നീളവും മുപ്പതടി വീതിയും പന്ത്രണ്ടടി വ്യാസവുമുള്ള കുളം സന്ദര്‍ശകരെ ആകര്‍ഷിക്കും. മത്സ്യത്തിന്റെ ആകൃതിയിലുള്ള ചെറിയ കുളവും പാറമുകളിലുണ്ട്.
പാറമുകളിലെ ശ്രീരാമക്ഷേത്രത്തിന് അടുത്തുനിന്നാല്‍ വിദൂരതയില്‍ ജടായുപ്പാറ, ആയിരവില്ലിപ്പാറ, ചണ്ണപ്പേട്ട കുടുക്കത്തുപാറ, തങ്കശ്ശേരി വിളക്കുമാടം എന്നിവയും കാണാം. ശ്രീരാമക്ഷേത്രത്തിലേക്ക് പടികളുമുണ്ട്. പടികയറാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് റോഡിലൂടെയും ക്ഷേത്രത്തിലെത്താം. എന്നാല്‍ റോഡ് യാത്ര ദുര്‍ഘടമാണ്. തേവന്നൂര്‍ ദേവീക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യവും ചേറ്റുപാറയിലെ പൗരാണികതയെ ബലപ്പെടുത്തുന്നു.
അനന്തമായ ടൂറിസം സാധ്യതകളുള്ള ചേറ്റുപാറയെ ജടായുപ്പാറ ടൂറിസം പദ്ധതിയുമായി ബന്ധപ്പെടുത്തി സൗകര്യങ്ങള്‍ വര്‍ധിപ്പക്കണമെന്നതാണ് നാട്ടുകാരുടെ അഭിപ്രായം. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി., മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ., ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചേറ്റുപാറ സന്ദര്‍ശിച്ച് സാധ്യതകള്‍ വിലയിരുത്തിയിരുന്നു.
ജില്ലയുടെ കിഴക്കന്‍ മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് പദ്ധതി നടപ്പാക്കുമെന്ന് ഡി.ടി.പി.സി. പ്രഖ്യാപനം നടത്തിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. മലമേല്‍ ക്ഷേത്രം, കോട്ടുക്കല്‍ ഗുഹാക്ഷേത്രം, കല്ലടത്തണ്ണി വെള്ളച്ചാട്ടം, മീന്‍മുട്ടി വെള്ളച്ചാട്ടം, ചേറ്റുപാറ എന്നിവിടങ്ങളുമായി ബന്ധിപ്പിച്ച പദ്ധതിക്കാണ് നിര്‍ദേശമുയര്‍ന്നത്. പ്രധാന ടൂറിസം കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ടൂറിസം സര്‍ക്യൂട്ടും വിഭാവനം ചെയ്തു. വനം-ഇക്കോ ടൂറിസം വകുപ്പുകള്‍ ലിങ്ക് ടൂറിസം പാക്കേജുമായി ബന്ധപ്പെടുത്തി ചര്‍ച്ചകള്‍ നടത്തിയെങ്കിലും പുരോഗതിയുണ്ടായില്ല.
ചേറ്റുപാറയില്‍ പ്രകൃതി ഒരുക്കിയ കാഴ്ചകള്‍ മനോഹരമായ അനുഭവമാണ് നല്‍കുന്നത്. ഇവിടത്തെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. ജടായുപ്പാറ ടൂറിസം പദ്ധതിക്കും ഇത് മുതല്‍ക്കൂട്ടാകും.
-എം.ഗോപാലകൃഷ്ണപിള്ള, റിട്ട. അധ്യാപകന്‍, തേവന്നൂര്‍
ഉദയാസ്തമയം കാണാം
കന്യാകുമാരിയിലേതുപോലെ ഉദയാസ്തമയം കാണാമെന്നത് ഇവിടത്തെ പ്രത്യേകതയാണ്. ടൂറിസം വികസനത്തിനുതകുന്ന പദ്ധതികള്‍ തയ്യാറാക്കിയാല്‍ തദ്ദേശവികസനത്തിനും സഹായിക്കും..
-എം.മണിരാജന്‍, മുന്‍ സെക്രട്ടറി, ചേറ്റുപാറ ശ്രീരാമക്ഷേത്രം
ഭരണകൂടങ്ങള്‍ സഹായിക്കണം
ചേറ്റുപാറയുടെ വികസനത്തിനും സംരക്ഷണത്തിനും പ്രാദേശിക ഭരണകൂടങ്ങള്‍ സഹായിക്കണം. പ്രകൃതിയുടെ വരദാനമായ ഇവിടത്തെ പ്രത്യേകതകള്‍ പുറംലോകത്തെ അറിയിച്ച് സാധ്യതകള്‍ പ്രയോജനപ്പെടുത്തണം.
-ബിനു, പ്രദേശവാസി
സഞ്ചാരികളെ ആകര്‍ഷിക്കും
അടിസ്ഥാനസൗകര്യവികസനം നടപ്പാക്കിയാല്‍ ജനപങ്കാളിത്തത്തോടെ വികസനം ഉറപ്പാക്കാം. വിശാലമായ സ്ഥലം, ജലലഭ്യത, ഗതാഗതസൗകര്യം, പ്രകൃതിരമണീയത തുടങ്ങിയ അനുകൂല ഘടകങ്ങള്‍ പ്രയോജനപ്പെടുത്തണം.
- അനില്‍കുമാര്‍, കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍
വികസനം വേണം
ചേറ്റുപാറ ശ്രീരാമക്ഷേത്രത്തിന്റെയും ദേവീക്ഷേത്രത്തിന്റെയും വികസനം ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ്. ഐതിഹ്യങ്ങള്‍ ഏറെയുള്ള ഈ ക്ഷേത്രങ്ങളില്‍ ടൂറിസത്തിനും സാധ്യതയുണ്ട്.
-ഉഷ ബാലകൃഷ്ണന്‍, പ്രദേശവാസി
ടൂറിസം പാക്കേജ് നടപ്പാക്കണം
മലമേല്‍ തീര്‍ത്ഥാടനകേന്ദ്രം, ജടായുപ്പാറ, മീന്‍മുട്ടി, കുടുക്കത്തുപാറ, ഗുഹാക്ഷേത്രം എന്നിവയുമായി ബന്ധപ്പെട്ട് സമഗ്രമായ ടൂറിസം പാക്കേജ് നടപ്പാക്കണം. വിശാലമായ ഭൂപ്രദേശവും ക്ഷേത്രവും പാറയും കാണികളുടെ മനം കവരുമെന്നതില്‍ സംശയമില്ല..
-രഞ്ജിനി, പ്രദേശവാസി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..