നരിമഞ്ച ചെങ്കൽഗുഹ | Photo: facebook.com/chermalatourism
സഞ്ചാരികള്‍ക്ക് സായാഹ്നത്തില്‍ മനോഹരമായ ദൃശ്യവിരുന്ന് സമ്മാനിക്കുന്ന ചേര്‍മല വിനോദസഞ്ചാരഭൂപടത്തില്‍ സ്ഥാനംപിടിക്കുന്നു. പേരാമ്പ്ര ഹൈസ്‌കൂളിന് സമീപത്തെ കുന്നിന്‍പ്രദേശമാണ് ചേര്‍മല. മുകള്‍ഭാഗത്തെത്തിയാല്‍ മേഖലയിലെ പ്രകൃതിഭംഗിയും ആസ്വദിക്കാനാകുന്ന ഇവിടെ ടൂറിസം വകുപ്പിന്റെ ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന വിനോദസഞ്ചാര വികസനപ്രവൃത്തികള്‍ക്ക് 11-ന് തുടക്കമാകും. വൈകീട്ട് അഞ്ചിന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിക്കും.
2021 ഒക്ടോബറില്‍ത്തന്നെ പദ്ധതി നടപ്പാക്കാന്‍ 3.59 കോടി രൂപയുടെ ഭരണാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായിരുന്നു. ഓപ്പണ്‍ എയര്‍ തിയേറ്റര്‍, നടപ്പാതകള്‍, വെളിച്ചസംവിധാനം എന്നിവയെല്ലാമുണ്ടാകും.
നേരത്തേ ഡി.ടി.പി.സി. നേതൃത്വത്തില്‍ ആറുകോടിയുടെ പദ്ധതി തയ്യാറാക്കി സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് 3.59 കോടിയുടെ പ്രവൃത്തിക്ക് ഭരണാനുമതിയായത്. പേരാമ്പ്രനഗരത്തില്‍ പൊതുജനങ്ങള്‍ക്ക് സായാഹ്നങ്ങള്‍ ചെലവിടാന്‍ പാര്‍ക്കുകളൊന്നും നിലവിലില്ല. ഈ സാഹചര്യത്തിലാണ് ചേര്‍മലയിലും സമീപത്തെ നരിക്കിലാപുഴ കേന്ദ്രീകരിച്ചും ടൂറിസം പദ്ധതി നടപ്പാക്കാന്‍ ആലോചന തുടങ്ങിയത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള പദ്ധതി പൂര്‍ണതയിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.

നരിക്കിലാപുഴയിലെ ടൂറിസം വികസനപദ്ധതിയും പിന്നീട് നടപ്പാക്കും. ചേര്‍മല കുന്നിന്‍പ്രദേശം മേഖലയിലെ ഉയര്‍ന്നഭാഗംകൂടിയാണ്. സൂര്യഗ്രഹണമുള്‍പ്പെടെ കാണാന്‍സൗകര്യമുള്ള പ്രദേശമെന്നനിലയില്‍ ആകാശനിരീക്ഷണത്തിനും ഇപ്പോള്‍ത്തന്നെ ഒട്ടേറെപ്പേര്‍ എത്താറുണ്ട്. ടൂറിസം കേന്ദ്രത്തില്‍ സമീപത്തെ സാംബവകോളനിയിലുള്ളവരുടെ പരമ്പരാഗത ഉത്പന്നങ്ങളുടെ വിപണനകേന്ദ്രമൊരുക്കുന്നതും പരിഗണനയിലുണ്ട്.
നരിമഞ്ച പ്രധാന ആകര്‍ഷണം
അവഗണനയില്‍ കിടന്നിരുന്ന നരിമഞ്ചയെന്ന ചെങ്കല്‍ഗുഹയും ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്. വിശാലമായ ചെങ്കല്ലിനടിയിലാണ് ഗുഹയുള്ളത്.

വര്‍ഷങ്ങളായി അകത്ത് മണ്ണുമൂടിക്കിടക്കുന്ന വിധത്തിലായിരുന്നു. പുരാവസ്തുവകുപ്പിലെ കെ. കൃഷ്ണരാജിന്റെ നേതൃത്വത്തില്‍ ഗുഹയുടെ കുറച്ചുഭാഗത്ത് പരിശോധന നടത്തുകയും മണ്ണ് നീക്കംചെയ്യുകയും ചെയ്തതോടെയാണ് ഗുഹയെപ്പറ്റി ഏകദേശ ചിത്രം ലഭിച്ചത്.
ടൂറിസം പദ്ധതി നടപ്പാക്കുന്നതിന്റെ അനുബന്ധമായിട്ടാണ് ഗുഹയുടെ സാധ്യതയും പരിശോധിച്ചത്.
ഗുഹയ്ക്കുള്ളിലൂടെ നടന്നുപോകുന്ന വിധത്തിലാക്കാന്‍ ഇതുമൂലം കഴിഞ്ഞു. ചെങ്കല്ലുകൊണ്ടുള്ള വലിയ പ്രകൃതിദത്ത ഗുഹയാണിതെന്നാണ് പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടത്.
Content Highlights: Chermala Perambra Natural caves tourist destinations kozhikkode
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..