വിനോദസഞ്ചാര വകുപ്പിന്റെ കാരവൻ കേരള പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ കാരവൻ (ഫയൽ ചിത്രം) | ഫോട്ടോ: മാതൃഭൂമി
കണ്ണൂർ: ഹൗസ് ബോട്ട് ടൂറിസത്തിനുശേഷം വിനോദസഞ്ചാരവകുപ്പിന്റെ പ്രധാന പദ്ധതിയായ ‘കാരവൻ കേരള’ ടൂറിസത്തിന് ഉത്തരകേരളത്തിൽ വൻ സാധ്യത. കാരവൻ ഓപ്പറേറ്റർമാർക്ക് നിക്ഷേപത്തിന് സബ്‌സിഡിയും നൽകുന്നുണ്ട്.
109 സംരംഭകർ 213 കാരവനുകൾക്കായി ഇതിനോടകം അപേക്ഷ സമർപ്പിച്ചു. സംസ്ഥാനത്തുടനീളം 66 കാരവൻ പാർക്കുകൾ നിർമിക്കുന്നതിന് 49 നിക്ഷേപകരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചുരുങ്ങിയ കാലയളവിനുള്ളിൽതന്നെ പ്രമുഖ വാഹന നിർമാതാക്കൾ, ആതിഥേയ-ട്രാവൽ മേഖലകളിലെ മുൻനിരയിലുള്ളവർ, തദ്ദേശഭരണസ്ഥാപനങ്ങൾ, സേവനദാതാക്കൾ എന്നിവരിൽനിന്ന് ഈ പദ്ധതിക്ക് ശ്രദ്ധയും താത്‌പര്യവും നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.
കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങൾ കണ്ട് പരിചയപ്പെടുന്നതിനും മലബാറിന്റെ സാംസ്കാരിക, ഭക്ഷണ വൈവിധ്യവും മറ്റ് പ്രത്യേകതകളും പരിചയപ്പെടുത്തുന്നതിനുമായാണിത്. ഇന്ത്യയിലും പുറത്തുമുള്ള 500 ടൂർ ഓപ്പറേറ്റർമാരെ ഫാം ടൂറിന്റെ ഭാഗമായി മലബാറിൽ എത്തിക്കുകയാണ് കാരവൻ ടൂറിസത്തിന്റെ ലക്ഷ്യം.
പുണെ, മുംബൈ, കോലാപുർ, ബെംഗളൂരു തുടങ്ങിയ വിവിധ സ്ഥലങ്ങളിൽനിന്നുള്ള 70 ടൂർ ഓപ്പറേറ്റർമാർ 18 മുതൽ 20 വരെ കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കും. തെയ്യം കാണുന്നതിനുള്ള സൗകര്യവും 18-ന് പൂരക്കളി, കോൽക്കളി, കളരിപ്പയറ്റ് തുടങ്ങിയവ ആസ്വദിക്കുന്നതിനും പൈതൽമല, തലശ്ശേരി ഫോർട്ട്, മുഴപ്പിലങ്ങാട് ബീച്ച്, ആറളം വന്യജീവിസങ്കേതം, ബേക്കൽ കോട്ട തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കും. വലിയപറമ്പ് കായലിൽ ഹൗസ് ബോട്ടിങ്ങിനും നോർത്ത് മലബാർ ചേംബർ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്.
ഗ്രാമത്തിൽതന്നെ താമസിച്ച് ഗ്രാമീണജീവിതം അനുഭവവേദ്യമാക്കുന്ന സഞ്ചാരമാണ് കാരവൻ ടൂറിസത്തിന്റെത്. പുഴകളും നെൽപ്പാടങ്ങളും ആസ്വദിക്കൽ, മീൻപിടിത്തസമൂഹത്തെ അടുത്തറിയൽ, പരമ്പരാഗത വ്യവസായങ്ങളും കരകൗശലവിദ്യകളും മനസ്സിലാക്കൽ തുടങ്ങിയ സാധ്യതകളാണ് പദ്ധതി മുന്നോട്ടുവയ്ക്കുന്നത്.

ടൂറിസം കാരവനുകളും കാരവൻ പാർക്കുകളും
ടൂറിസം കാരവനുകളും കാരവൻ പാർക്കുകളുമാണ് പദ്ധതിയിലെ പ്രധാന ഘടകങ്ങൾ. യാത്രയ്ക്കും വിശ്രമത്തിനും താമസത്തിനുമായി പ്രത്യേകം നിർമിച്ച വാഹനങ്ങളാണ് വേണ്ടത്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും സന്ദർശകരെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ എത്തിക്കുന്നതിനും അവർക്ക് രാത്രിയോ പകലോ അല്ലെങ്കിൽ ദീർഘനേരമോ ചെലവഴിക്കുന്നതിനുമുള്ളതാണ് കാരവൻ പാർക്കുകൾ.
രണ്ടുപേർക്ക് യാത്ര ചെയ്യാവുന്നതും നാലുപേരടങ്ങുന്ന കുടുംബത്തിന് യാത്ര ചെയ്യാവുന്നതുമായ രണ്ടുതരത്തിലുള്ള കാരവനുകളാണ് നിലവിലുള്ളത്. സോഫ-കം-ബെഡ്, ഫ്രിഡ്ജ്, മൈക്രോവേവ് അവ്‌ൻ, ഡൈനിങ് ടേബിൾ, ടോയ്‌ലറ്റ് ക്യുബിക്കിൾ, എ.സി., ഇന്റർനെറ്റ് കണക്‌ഷൻ, ഓഡിയോ-വീഡിയോ സൗകര്യങ്ങൾ, ചാർജിങ് സംവിധാനം തുടങ്ങി സുഖപ്രദമായ താമസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ടൂറിസം കാരവനുകളിൽ ക്രമീകരിക്കും.
ഒരു പാർക്കിന് കുറഞ്ഞത് 50 സെന്റ് ഭൂമി വേണം. അഞ്ച് കാരവനെങ്കിലും പാർക്ക് ചെയ്യുന്നതിനുള്ള സംവിധാനങ്ങളുമുണ്ടായിരിക്കണം. മറ്റു തടസ്സങ്ങളൊന്നുമില്ലാതെ ചുറ്റുപാടുകൾക്കനുസൃതമായ രീതിയിലായിരിക്കണം രൂപകല്പന.
പാർക്കുകളിൽ ജലസംഭരണികൾ, വിനോദത്തിനുള്ള തുറന്ന ഇടങ്ങൾ, ഡ്രൈവ് ഇൻ ഏരിയ, വാഹനങ്ങൾ തിരിക്കുന്ന ഇടങ്ങൾ എന്നിവയും ഉണ്ടായിരിക്കണം. ലഭ്യമായ സേവനങ്ങളും സൗകര്യങ്ങളും സന്ദർശകരെ അറിയിക്കാൻ പാർക്കുകളിൽ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററുകൾ ഉണ്ടാകും.
Content Highlights: caravan tourism kerala, caravan parks, kerala tourism, malayalam travel news
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..