വൃന്ദാവൻ
പുള്ളിപ്പുലി ഭീഷണിയെത്തുടര്‍ന്ന് അടച്ചിട്ട കര്‍ണാടകയിലെ ശ്രീരംഗപട്ടണയിലുള്ള പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ വൃന്ദാവന്‍ ഉദ്യാനം വീണ്ടും തുറന്നു. സന്ദര്‍ശകരുടെ സുരക്ഷയുറപ്പാക്കാന്‍ വനപാലകരെ വിന്യസിച്ചുകൊണ്ടാണ് ബുധനാഴ്ച ഉദ്യാനം തുറന്നത്. 13 അംഗ വനപാലകസംഘം ഉദ്യാനത്തില്‍ പട്രോളിങ് നടത്തും. വനംവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് ഉദ്യാനം വീണ്ടും സന്ദര്‍ശകര്‍ക്കായി തുറക്കാന്‍ തീരുമാനിച്ചതെന്ന് ഉദ്യാനത്തിന്റെ ചുമതലയുള്ള കാവേരി നീരാവരി നിഗം ലിമിറ്റഡ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ഫാറൂഖ് അബു അറിയിച്ചു.
ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ 18 വരെ അഞ്ചുതവണയാണ് ഉദ്യാനത്തില്‍ പുലിയെത്തിയത്. നവംബര്‍ ആറുമുതലാണ് ഉദ്യാനം അനിശ്ചിതകാലത്തേക്ക് അടച്ചത്. പുലിയെ പിടികൂടാന്‍ വനംവകുപ്പധികൃതര്‍ കെണികള്‍ സ്ഥാപിക്കുകയും തിരച്ചില്‍ നടത്തുകയും ചെയ്തിട്ടും വിജയിച്ചില്ല. നവംബര്‍ 18നുശേഷം പുലിയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
പ്രതിദിനം ആയിരക്കണക്കിന് സന്ദര്‍ശകരെത്തുന്ന ഉദ്യാനം ദീര്‍ഘകാലം അടച്ചിടുന്നത് വലിയ വരുമാനനഷ്ടം ഉണ്ടാക്കുമെന്നതിനാലാണ് പുലിയെ പിടികൂടാന്‍ സാധിക്കാതിരുന്നിട്ടും വീണ്ടും തുറക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതിനകം 50 ലക്ഷത്തിലധികം രൂപയുടെ വരുമാനനഷ്ടമുണ്ടായെന്നാണ് അധികൃതര്‍ പറയുന്നത്.
Content Highlights: Brindavan Gardens, Mysore Karnataka travel
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..